ADVERTISEMENT

ന്യൂഡൽഹി∙ യുപിഎ സർക്കാർ ആരോഗ്യകരമായ സമ്പദ്‌വ്യവസ്ഥയെ പത്തു വർഷത്തിനുള്ളിൽ പ്രവർത്തനരഹിതമാക്കിയതായി കേന്ദ്ര സർക്കാർ. യുപിഎയുടെ പത്തു വർഷത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള പത്തുവർഷത്തെയും താരതമ്യം ചെയ്തുള്ള ധവളപത്രത്തിലാണ് കേന്ദ്രത്തിന്റെ കുറ്റപ്പെടുത്തൽ. പൊതു ധനകാര്യം ദുരുപയോഗം ചെയ്യുകയും ഹ്രസ്വദൃഷ്ടിയോടെ കൈകാര്യം ചെയ്യുകയുമാണ് യുപിഎ സർക്കാർ ചെയ്തത്. ഇതു രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയെ തുരങ്കം വയ്ക്കുന്ന സമീപനമായിരുന്നു. ഇതു രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയെ തുരങ്കം വയ്ക്കുന്ന സമീപനമായിരുന്നുവെന്നു പാർലമെന്റിൽ അവതരിപ്പിച്ച ധവളപത്രത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറ​ഞ്ഞു.

 2004ൽ യുപിഎ സർക്കാർ പ്രവർത്തനം തുടങ്ങുമ്പോൾ സമ്പദ്‌വ്യവസ്ഥ എട്ടു ശതമാനത്തിനു മുകളിലായിരുന്നു വളർച്ച. വ്യവസായ, സേവന മേഖലകളിലെ വളർച്ച ഏഴു ശതമാനത്തിനു മുകളിലും കാർഷിക മേഖലയിലെ വളർച്ച ഒമ്പതു ശതമാനത്തിനു മുകളിലുമായിരുന്നു. സാമ്പത്തിക കെടുകാര്യസ്ഥതയും സാമ്പത്തിക അച്ചടക്കമില്ലായ്മയും വ്യാപകമായ അഴിമതിയും യുപിഎ സർക്കാരിലുണ്ടായിരുന്നുവെന്നും ധവളപത്രത്തിൽ കുറ്റപ്പെടുത്തുന്നു.  

ഭരണനേട്ടങ്ങൾ എണ്ണിപറഞ്ഞാണ് കേന്ദ്രസർക്കാർ ധവളപത്രം അവതരിപ്പിച്ചത്. 59 പേജുള്ള ധവളപത്രത്തിൽ ആദ്യത്തെ 25 പേജുകളിലും യുപിഎ സർക്കാരിനെ ‌ കുറ്റപ്പെടുത്തുന്നുണ്ട്. യുപിഎ സർക്കാർ ദീർഘവീക്ഷണമില്ലാതെ സമ്പദ്‍വ്യവസ്ഥയെ കൈകാര്യം ചെയ്തതാണ് രാജ്യത്തെ പിന്നോട്ടടിച്ചത്. എന്നാൽ പത്തുവർഷം കൊണ്ടു ലോകത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റാൻ മോദി സർക്കാരിനു കഴിഞ്ഞു. സാമ്പത്തികരംഗത്തു വലിയ കുതിച്ചുച്ചാട്ടം നടത്താനും ലോകം ശ്രദ്ധിച്ച പരിഷ്കാരങ്ങൾ കൊണ്ടുവരാനും മോദി സർക്കാരിനായി.

എന്നാൽ വലിയതോതിൽ കടം വാങ്ങിക്കൂട്ടിയ യുപിഎ സർക്കാർ ആ പണം പോലും കൃത്യമായി വിനിയോഗിക്കാതെ ബാധ്യതയുണ്ടാക്കുകയായിരുന്നു. അടിസ്ഥാന സൗകര്യമേഖലയെ അപ്പാടെ തഴയുകയും സാമൂഹിക സുരക്ഷ പദ്ധതികളെ അട്ടിമറിക്കുകയും ചെയ്തു.  2004നും 2014നും ഇടയിലുള്ള ശരാശരി പണപ്പെരുപ്പ നിരക്ക് 8.2 ശതമാനമായിരുന്നു. പണപ്പെരുപ്പം തടയുന്നതിനു വേണ്ട കൃത്യമായ ഒരു പദ്ധതിയും യുപിഎ സർക്കാർ നടപ്പാക്കിയില്ലെന്നും ധവളപത്രത്തിൽ പറയുന്നു. 

English Summary:

Upa made economy non performing in 10 years. centres white paper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com