ADVERTISEMENT

ചെന്നൈ∙ രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതനായ ശാന്തന് സ്വദേശമായ ശ്രീലങ്കയിലേക്കു പോകാൻ അനുമതി. രോഗിയായ അമ്മയെ കാണാനാണു ശാന്തൻ ശ്രീലങ്കയിലേക്കു പോകുന്നത്. ഇതിനായി കേന്ദ്രസർക്കാർ എക്സിറ്റ് പെർമിറ്റ് അനുവദിച്ചു. ഇത് തിരുച്ചിറപ്പള്ളി കലക്ടർക്ക് കൈമാറി. ഒരാഴ്ചയ്ക്കുള്ളിൽ ശാന്തന് ശ്രീലങ്കയിലേക്കു പോകാനാകുമെന്നാണ് വിവരം.

രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ ഇന്ത്യ വിടുന്ന ആദ്യത്തെയാളാണ് ശാന്തൻ. ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്രാരേഖ ശ്രീലങ്കൻ സർക്കാരും അനുവദിച്ചതോടെയാണ് ശാന്തന് നാട്ടിലേക്കു പോകാൻ അനുമതി ലഭിച്ചത്. പ്രായമായ അമ്മയ്‌ക്കൊപ്പം താമസിക്കാൻ ശ്രീലങ്കയിലേക്കു പോകാൻ അനുവദിക്കണമെന്ന് ശാന്തൻ മുൻപും ആവശ്യപ്പെട്ടിരുന്നു. ജയിൽമോചിതരായശേഷം ശാന്തൻ ഉൾപ്പെടെയുള്ളവർ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലാണ്.

എസ്.രാജ എന്നാണ് ശാന്തന്റെ ഔദ്യോഗിക പേര്. 1991ലെ ലങ്കൻ പ്രശ്നകാലത്ത് ബോട്ട് മാർഗം ശിവരശനൊപ്പം ഇന്ത്യയിലെത്തിയ ശാന്തൻ എൽടിടിഇ ഇന്റലിജൻസ് വിഭാഗത്തിന്റെ ഭാഗമായിരുന്നു. രാജീവ് വധ ആസൂത്രണത്തിലും നടപ്പാക്കലിലും നേരിട്ടു പങ്കുണ്ടെന്നു തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷിക്കപ്പെട്ടത്. 

2022ലാണ് സുപ്രീം കോടതി ഇടപെട്ട് ശാന്തൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചത്. നളിനി, ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് ജയില്‍ മോചിതരായത്. ഇതില്‍ ശ്രീലങ്കന്‍ പൗരന്‍മാരെ, രേഖകളില്ലാതെ രാജ്യത്ത് എത്തുന്ന വിദേശികളെ പാര്‍പ്പിക്കുന്ന തിരുച്ചിറപ്പള്ളിയിലെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. നളിനി വെല്ലൂരിലെ വീട്ടിലേക്കാണു പോയത്. രവിചന്ദ്രനെ തൂത്തുക്കുടിയിലെ ബന്ധുക്കളെത്തി സ്വീകരിച്ചു.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികൾക്കു പല ഘട്ടങ്ങളിലായി ശിക്ഷ ജീവപര്യന്തമാക്കിയിരുന്നു. ഇതിൽ ഇളവു നൽകിയാണു മോചിപ്പിച്ചത്.

English Summary:

Rajiv Gandhi's Assassin Granted Exit: Santan's Temporary Freedom to See Sick Mother in Sri Lanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com