കൊയിലാണ്ടിയിൽ വിദ്യാർഥിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദനം; ബൈക്ക് അപകടമെന്ന് പറഞ്ഞ് ആശുപത്രിയിലാക്കി
Mail This Article
കോഴിക്കോട്∙ കൊയിലാണ്ടിയിൽ ആര്‍.ശങ്കര്‍ എസ്എന്‍ഡിപി കോളജ് വിദ്യാർഥിക്ക് എസ്എഫ്ഐ മർദനം. സി.ആര്‍.അമൽ എന്ന വിദ്യാർഥിക്കാണ് മര്‍ദനമേറ്റത്. ഇരുപത്തിയഞ്ചിലധികം എസ്എഫ്ഐക്കാർ ചേർന്ന് തലയിലും മുഖത്തും മർദിച്ചെന്നാണ് പരാതി. റാഗിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് മര്‍ദനം.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മർദനമെന്ന് അമൽ മനോരമ ന്യൂസിനോടു പറഞ്ഞു. റാഗിങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ അമല്‍ ഇടപെട്ടിട്ടില്ലെന്ന് കുടുംബം പ്രതികരിച്ചു. കോളജിനു പുറത്ത് മറ്റൊരു വീടിന്റെ മുറ്റത്തുവച്ച് മർദിച്ചതായാണ് പരാതി. അമലിനൊപ്പം രണ്ടു സുഹൃത്തുക്കൾ കൂടിയുണ്ടായിരുന്നു.
കൂടെയുണ്ടായിരുന്നവരെ പറഞ്ഞുവിട്ട ശേഷം അമലിനെ അവിടെ തടഞ്ഞുനിർത്തി. തുടർന്ന് കോളജ് യൂണിയൻ ചെയർമാനും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ചേർന്നാണ് മർദിച്ചത്. അക്രമികൾ തന്നെയാണ് അമലിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്ക് എത്തിച്ചവര്‍ ബൈക്കപകടമാണെന്നാണ് പറഞ്ഞത്. മർദനം മനഃപൂർവം മറച്ചുവച്ചെന്ന് കുടുംബം ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കുമെന്ന് കോളജ് അധികൃതർ വ്യക്തമാക്കി.