അജിത് പവാറിന് ‘ക്ലോക്ക്’, ശരദ് പവാറിന് ‘കാഹളമൂതുന്ന മനുഷ്യൻ’: ഇടക്കാല വിധിയുമായി സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി∙ എൻസിപിയുടെ ഇരുവിഭാഗങ്ങളും പേരും ചിഹ്നവും ഉപയോഗിക്കുന്നതിൽ ‘തൽസ്ഥിതി’ തുടരാൻ നിർദേശിച്ച് സുപ്രീം കോടതി. ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ഇടക്കാല വിധിയായാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിനെതിരെ ശരദ് പവാർ വിഭാഗം നൽകിയ ഹർജിയിയിലാണ് സുപ്രീം കോടതി വിധി. ഇതോടെ എൻസിപിയുടെ ഔദ്യോഗിക ചിഹ്നമായ ‘ക്ലോക്ക്’ അജിത് പവാർ വിഭാഗത്തിന് ഉപയോഗിക്കാം. ശരദ് പവാർ വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച ‘കാഹളമൂതുന്ന മനുഷ്യൻ’ ചിഹ്നത്തിലാകും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുക.
പാർട്ടിയുടെ പേരും ‘ക്ലോക്ക്’ ചിഹ്നവും അജിത് പവാർ പക്ഷത്തിന് അനുവദിച്ച് കമ്മിഷൻ നേരത്തേ ഉത്തരവിറക്കിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ശരദ്‌പവാർ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനപ്രകാരം പ്രവർത്തിക്കാൻ സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു. എൻസിപി–ശരദ് ചന്ദ്ര പവാർ എന്നു പാർട്ടി പേര് ഉപയോഗിക്കാൻ ശരദ് പവാർ പക്ഷത്തിന് സുപ്രീം കോടതി നേരത്തെ അനുമതി നൽകിയിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ഹർജിയിൽ അന്തിമതീർപ്പ് പറയും. ശരദ് പവാറിന്റെ ചിത്രം എൻസിപി അജിത് പവാർ വിഭാഗം പ്രചാരണത്തിന് ഉപയോഗിക്കുന്നതും സുപ്രീം കോടതി തടഞ്ഞു.
അതേസമയം, കൂറുമാറിയ വിഭാഗത്തെ ‘യഥാർഥ പാർട്ടി’ ആയി അംഗീകരിക്കുന്ന പ്രവണതയെ സുപ്രീം കോടതി അപലപിച്ചു. അതു വോട്ടർമാരെ പരിഹസിക്കുന്നതിനു തുല്യമാണെന്നും ഭരണഘടനയുടെ പത്താം ഷെഡ്യൂളിനെ അട്ടിമറിക്കുന്നതാണെന്നും കോടതി പറഞ്ഞു. ‘സംഘടനാബലത്തിന്റെ അടിസ്ഥാനത്തിലല്ലാതെ, നിയമസഭാബലത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഒരു വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിക്കുമ്പോൾ, പത്താം ഷെഡ്യൂൾ പ്രകാരം അംഗീകരിക്കപ്പെടാത്ത പിളർപ്പിനെ അംഗീകരിക്കുകയല്ലേ ചെയ്യുന്നത്? അങ്ങനെ കൂറുമാറ്റം നടത്തുന്നവർ പാർട്ടി ചിഹ്നത്തിന് അവകാശവാദം ഉന്നയിക്കുമ്പോൾ അതു വോട്ടർമാരെ പരിഹസിക്കലല്ലേ?’’– ജസ്റ്റിസ് ജെ.വിശ്വനാഥൻ ചോദിച്ചു.