ADVERTISEMENT

തിരുവനന്തപുരം∙ സിപിഎമ്മിന് ഈ ലോക്സഭാ തിരഞ്ഞെടുപ്പ് നിർണായകമാണ്. നിശ്ചിത ശതമാനം വോട്ടോ എംപിമാരെയോ നേടാനായില്ലെങ്കിൽ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിനു പകരം തിരഞ്ഞെടുപ്പ് കമ്മിഷൻ തരുന്ന ഏതെങ്കിലും ചിഹ്നത്തിൽ മത്സരിക്കേണ്ടി വരുമെന്ന സിപിഎം നേതാവ് എ.കെ.ബാലന്റെ പ്രസംഗത്തിൽ ഈ മുന്നറിയിപ്പാണുള്ളത്. മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ ദേശീയപാർട്ടി പദവി സിപിഎമ്മിന് നഷ്ടപ്പെടും. 2004ൽ 43 എംപിമാരുണ്ടായിരുന്ന സിപിഎമ്മിന് ഇപ്പോഴുള്ളത് 3 എംപിമാർ. ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഭരണമുണ്ടായിരുന്ന പാർട്ടിക്ക് നിലവിൽ ഭരണം കേരളത്തിൽ മാത്രം. ഏറെ പ്രതീക്ഷയുള്ള കേരളത്തിൽ പരമാവധി നേട്ടമുണ്ടാക്കാനാണ് സിപിഎം ശ്രമം.

എ.കെ.ബാലൻ. ചിത്രം: മനോരമ
എ.കെ.ബാലൻ. ചിത്രം: മനോരമ

ദേശീയ പാർട്ടിസ്ഥാനം നിലനിർത്തണമെങ്കിൽ 3 സംസ്ഥാനങ്ങളിൽനിന്നായി 11 പേരെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചെടുക്കുകയോ നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി സ്ഥാനമോ വേണം. 11 പേരെ വിജയിപ്പിച്ചെടുക്കാൻ കേരളത്തിലാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേരളത്തിലാണ് സാഹചര്യങ്ങൾ അനുകൂലവും. കഴിഞ്ഞ തവണ ആലപ്പുഴ സീറ്റ് മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. ഇത്തവണ കൂടുതൽ സീറ്റ് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 15 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. ആറ്റിങ്ങൽ, പത്തനംതിട്ട, ചാലക്കുടി, ആലത്തൂർ, പാലക്കാട്, വടകര, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലാണ് കൂടുതൽ പ്രതീക്ഷ. പ്രമുഖ നേതാക്കളെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. പിബി അംഗം, മന്ത്രി, 3 എംഎൽമാർ, 3 ജില്ലാ സെക്രട്ടറിമാർ എന്നിവര്‍ മത്സരംഗത്തുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെയും പൊന്നാനിയിലെയും സ്വതന്ത്ര സ്ഥാനാർഥികൾ സിപിഎം ചിഹ്നത്തിലാണ് മത്സരിക്കുന്നത്. പരമാവധി സീറ്റുകൾ നേടാനാണിത്. 

സിപിഎം പതാക, File Photo: Manorama
സിപിഎം പതാക, File Photo: Manorama

മൂന്നു സംസ്ഥാനങ്ങളിൽനിന്ന് 11 എംപിമാരെ കിട്ടാൻ കേരളത്തിൽനിന്ന് കുറഞ്ഞത് 8 എംപിമാരെയെങ്കിലും ലഭിക്കണം. തമിഴ്നാട്ടിൽ ഡിഎംകെ പിന്തുണയോടെ രണ്ട് സീറ്റിലാണ് മത്സരിക്കുന്നത്. ഈ രണ്ടു സീറ്റിലും വിജയസാധ്യതയുണ്ട്. മൂന്നാമത് ഒരു സംസ്ഥാനത്തുനിന്ന് ഒരു സീറ്റ് കൂടി സിപിഎം നേടണം. കോൺഗ്രസിന്റെയും ഇന്ത്യ മുന്നണിയിലെ മറ്റു ഘടകകക്ഷികളുടെയും സഹായമില്ലാതെ ഇതു നടക്കാനിടയില്ല. നാലു സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി അംഗീകാരം ഉണ്ടെങ്കിൽ ദേശീയപാർട്ടി പദവി നിലനിർത്താം. ഇതിനായി, പോൾ ചെയ്ത വോട്ടിൽ 6% നേടണം. അല്ലെങ്കിൽ 25 എംഎൽഎമാർക്ക് ഒരു പാർലമെന്റ് അംഗം ഉണ്ടാകണം. കേരളത്തിലും തമിഴ്നാട്ടിലും ത്രിപുരയിലും ഈ മാനദണ്ഡങ്ങൾ പാലിക്കാനാകുമെന്നാണ് പാർട്ടിയുടെ വിശ്വാസം. ഒരു സംസ്ഥാത്തു കൂടി ഇതേ മാനദണ്ഡങ്ങൾ പാലിക്കപ്പെടണം. അല്ലെങ്കിൽ എ.കെ.ബാലൻ പറഞ്ഞതുപോലെ പാർട്ടി പ്രതിസന്ധിയിലാകും.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം മത്സരിച്ചത് 71 സീറ്റിലാണ്. ജയിച്ചത് 3 സീറ്റിൽ. കേരളത്തിൽ ഒരു സീറ്റും തമിഴ്നാട്ടിൽ രണ്ടു സീറ്റും. ബംഗാളിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റും ലഭിച്ചില്ല. 2004ന് മുൻപ് ശരാശരി 30 സീറ്റ് നിലനിർത്താൻ കഴിഞ്ഞ പാർട്ടിയാണ് മൂന്നിലേക്ക് ഒതുങ്ങിയത്. 1952ൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പാർലമെന്റിലുണ്ടായിരുന്നത് 16 സീറ്റ്. 1998ൽ സിപിഎമ്മിന് 32 എംപിമാരുണ്ടായിരുന്നു. 2004ൽ 43 സീറ്റ് ലഭിച്ചതോടെ ഒന്നാം യുപിഎ സർക്കാരിൽ നിര്‍ണായക ശക്തിയായി. 2009ൽ സിപിഎമ്മിന് ലഭിച്ചത് 16 സീറ്റ്. 2014ൽ 9സീറ്റായും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3 സീറ്റായും ചുരുങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഐയ്ക്ക് ലഭിച്ചത് 2 സീറ്റ്. 

ചിഹ്നപ്രശ്നം മറ്റു മുന്നണികളെയും ബാധിച്ചിട്ടുണ്ട്. കോട്ടയത്ത് മത്സരിക്കുന്നത് രണ്ടു കേരള കോൺഗ്രസുകളാണ്. യുഡിഎഫിന്റെ ഭാഗമായ പി.ജെ.ജോസഫ് വിഭാഗവും ഇടതു മുന്നണിയുടെ ഭാഗമായ ജോസ് കെ.മാണി വിഭാഗവും തമ്മിലാണ് മത്സരം. പാർട്ടി ചിഹ്നമായ രണ്ടില ജോസ് കെ. മാണി വിഭാഗം സ്ഥാനാർഥി തോമസ് ചാഴിക്കാടനാണ്. എതിരാളി കെ.ഫ്രാൻസിസ് ജോർജിന് ചിഹ്നം ലഭിച്ചിട്ടില്ല. ചിഹ്നമില്ലാതെയാണ് ചുമരെഴുത്ത്. ജനങ്ങൾ തിരിച്ചറിയുന്ന ചിഹ്നമില്ലാതെ മത്സരിച്ചാലുള്ള ഗതി രാഷ്ട്രീയ പാർട്ടികൾക്ക് നന്നായറിയാം. എ.കെ.ബാലന്റെ മുന്നറിയിപ്പ് ഇതെല്ലാം മുന്നിൽ കണ്ടുതന്നെ.

എ.കെ.ബാലൻ പറഞ്ഞത്: ‘ഇടതുപക്ഷത്തിന് ഔപചാരിക ചിഹ്നമുണ്ട്. അരിവാൾ ചുറ്റിക നക്ഷത്രം. അത് സംരക്ഷിക്കപ്പെടണമെങ്കില്‍ നിശ്ചിത ശതമാനം വോട്ട് അല്ലെങ്കിൽ നിശ്ചിത എണ്ണം എംപിമാരുണ്ടാകണം. അതില്ലെങ്കിലോ, സ്വതന്ത്രപാർട്ടിയുടെ പരിഗണനയേ ഉണ്ടാകൂ. നമ്മുടെ അംഗീകാരം നഷ്ടമായാൽ തിരഞ്ഞെടുപ്പ് കമ്മിഷന് ഇഷ്ടമുള്ള ചിഹ്നമായിരിക്കും തരുന്നത്. മര്യാദയ്ക്കുള്ള ചിഹ്നമൊക്കെ അവർ അനുവദിച്ചു കഴിഞ്ഞു. നമുക്ക് ഇനാംപേച്ചിയോ എലിപ്പെട്ടിയോ ലഭിക്കും...’

English Summary:

Loksabha election is crucial for CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com