പിരിഞ്ഞുപോകണമെന്ന നിർദ്ദേശവുമായി പൊലീസ്; എഎപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി, വൻ സുരക്ഷ
Mail This Article
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധം വ്യാപിപ്പിച്ച് എഎപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലേക്ക് മാർച്ച് നടത്താനൊരുങ്ങിയ എഎപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷനു പുറത്ത് സംഘടിച്ച പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പിരിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചതോടെയാണ് പൊലീസ് നടപടി.
നേരത്തേ, പ്രധാനമന്ത്രിയുടെ വസതി വളഞ്ഞുള്ള പ്രതിഷേധത്തിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എഎപി പ്രവർത്തകരുടെ പ്രതിഷേധം നേരിടാൻ ഡൽഹി പൊലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. എഎപി പ്രതിഷേധത്തെ നേരിടാൻ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു പൊലീസ്, വിവിധയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അതിനിടെ, അരവിന്ദ് കേജ്‌രിവാളിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി പ്രവർത്തകരും രംഗത്തുണ്ട്.
സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഎപി നീക്കം. ‘മോദി ഏറ്റവുമധികം ഭയപ്പെടുന്നത് കേജ്‌രിവാളിനെ’ എന്ന മുദ്രാവാക്യം ഉയർത്തിയുള്ള പ്രൊഫൈൽ പിക്ചർ ക്യാംപെയിനും പാർട്ടി തുടക്കമിട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് തുറന്നുകാട്ടുകയാണ് ലക്ഷ്യം.
പ്രതിഷധം കനക്കുമെന്ന് വ്യക്തമായതോടെയാണ് ഡൽഹി പൊലീസ് തലസ്ഥാന നഗരിയിൽ വൻ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയത്. തുഗ്ലക് റോഡ്, സഫ്ദർജങ് റോഡ്, കെമാൽ അത്താതുർക്ക് മാർഗ് എന്നിവിടങ്ങളിൽ വാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ആം ആദ്മി പാർട്ടി പ്രവർത്തകർ സംഘടിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. പട്ടേൽചൗക് മെട്രോ സ്റ്റേഷന്റെ ഗേറ്റുകൾ അടച്ചു.