പാക്ക് വ്യോമതാവളത്തിലെ ആക്രമണം: അഞ്ച് അക്രമികളെ കൊലപ്പെടുത്തി
Mail This Article
ഇസ്ലാമാബാദ്∙ പാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ വ്യോമതാവളമായ പിഎൻഎസ് സിദ്ദിഖിനു നേരെ ആക്രമണം നടത്തിയ അഞ്ച് അക്രമികളെയും കൊലപ്പെടുത്തിയതായി പാക്ക് വക്താവ് അറിയിച്ചു. ഒരു പാക്ക് സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ മജീദ് ബ്രിഗേഡ് രംഗത്ത് വന്നിരുന്നു.
പാക്കിസ്ഥാനിൽ ചൈന നിക്ഷേപം നടത്തുന്നതിലുള്ള എതിർപ്പാണ് ആക്രമണത്തിന് കാരണമെന്ന് മജീദ് ബ്രിഗേഡ് പറഞ്ഞു. ചൈനയും പാക്കിസ്ഥാനും ചേർന്ന് പ്രദേശത്തെ വിഭവങ്ങളെല്ലാം ചൂഷണം ചെയ്യുകയാണെന്നും മജീദ് ബ്രിഗേഡ് കുറ്റപ്പെടുത്തി.
ബ്രിഗേഡ് പ്രവർത്തകർ വ്യോമ താവളത്തിന് ഉള്ളിൽ പ്രവേശിച്ചെന്നും റിപ്പോർട്ടുണ്ട്. വ്യോമതാവളത്തിന് സമീപം ചൈനീസ് ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്.
മജീദ് ബ്രിഗേഡ് ടർബറ്റിലെ വ്യോമതാവളത്തിനു നേരെ ഈയാഴ്ച നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. മാർച്ച് 20ന് സമാന സംഭവം അരങ്ങേറിയിരുന്നു. ഇതിൽ രണ്ടു പാക്കിസ്ഥാൻ സൈനികരും എട്ട് ഭീകരരും കൊല്ലപ്പെട്ടു. ജനുവരി 29ന് ഗ്വാദാറിലെ മിലിറ്ററി ഇന്റലിജൻസ് ആസ്ഥാനത്തിനു നേരെയും മജീദ് ബ്രിഗേഡ് ആക്രമണം അഴിച്ചുവിട്ടിരുന്നു.
അതേസമയം വടക്കുകിഴക്കൻ പാക്കിസ്ഥാനിലുണ്ടായ ചാവേർ ആക്രമണത്തിൽ അഞ്ച് ചൈനീസ് പൗരന്മാരും ഇവർക്കൊപ്പമുണ്ടായിരുന്ന പാക്കിസ്ഥാനി ഡ്രൈവറും കൊല്ലപ്പെട്ടു. ഇസ്ലാമാബാദിൽ നിന്ന് ദാസുവിലെ ക്യാമ്പിലേക്ക് പോവുകയായിരുന്ന ചൈനീസ് എൻജിനീയർമാരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വാഹനവ്യൂഹത്തിലേക്ക് ചാവേർ സ്ഫോടകവസ്തുക്കുള്ള വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. 2021ലും പ്രദേശത്ത് സമാനമായ ആക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. അന്ന് നടന്ന ആക്രമണത്തിൽ 13 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. മരിച്ചവരിൽ ഒൻപതുപേർ ചൈനക്കാരായിരുന്നു.