ADVERTISEMENT

തൊടുപുഴ∙ വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടി ഇടുക്കിയിലെ ജനങ്ങൾ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് കാട്ടാന ഇറങ്ങി ആക്രമണം നടത്തി. മൂന്നാറിൽ കടുവ പശുവിനെ ആക്രമിച്ചു. ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയും ആക്രമണം നടത്തി. ദേവികുളത്തും മൂന്നാറിലെ കുണ്ടള ഡാമിനു സമീപവും ഇടമലക്കുടിയിലും കാട്ടാനക്കൂട്ടമിറങ്ങി.

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പൻ ആക്രമണം നടത്തി. സിങ്കുകണ്ടത്ത് വീടിനു നേരെയാണ് ആന ആക്രമണം നടത്തിയത്. കൂനംമാക്കൽ മനോജ് മാത്യുവിന്റെ വീട് ഇടിച്ചുതകർക്കാൻ ശ്രമിച്ചു. വീടിന്റെ മുൻവശത്തെത്തിയ ആന കൊമ്പ് ഉപയോഗിച്ച് ഭിത്തിയിൽ കുത്തി. ഭിത്തിയിൽ വിള്ളൽ വീണു. മുറിക്കുള്ളിലെ സീലിങ് പൂർണമായും തകർന്നു. കഴിഞ്ഞയാഴ്ചയും ആന ഇവിടെയെത്തി നാശം വിതച്ചിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണ്.

കുറച്ചു നാളുകളായി മൂന്നാറിനെ വിറപ്പിക്കുന്ന കാട്ടാന പടയപ്പയും ഇന്ന് ജനവാസ മേഖലയിൽ ഇറങ്ങി. മൂന്നാറിൽനിന്ന് ദേവികുളത്ത് എത്തിയ പടയപ്പ നിലവിൽ ദേവികുളം മിഡിൽ ഡിവിഷനിലാണ് ഉള്ളത്. അവിടെ ലയങ്ങളോട് ചേർന്നുള്ള കൃഷി നശിപ്പിച്ചു.

അടിമാലി നേര്യമംഗലം റോഡിൽ ആറാം മൈലിലും ആനയിറങ്ങി. കൊച്ചി ധനുഷ്കോടി ദേശീയപാതക്കു സമീപമാണ് ആന ഇറങ്ങിയത്. യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകി. ദേവികുളത്തും മൂന്നാറിലെ കുണ്ടള ഡാമിനു സമീപവും ആനക്കൂട്ടമിറങ്ങി.

ദേവികുളത്ത് ആറ് ആനകളാണ് കൂട്ടത്തിൽ ഉണ്ടായിരുന്നത്. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്കു സമീപമാണ് ആനകൾ ഇറങ്ങിയത്. ആനകളെ  വനംവകുപ്പ് സംഘം തുരത്തി. കുണ്ടള ഡാമിനോടു ചേർന്ന് ഇറങ്ങിയ കാട്ടാനകളെ തുരത്താൻ ആർആർടി സംഘം ശ്രമം നടത്തുന്നു. ഇടമലക്കുടിയിലും കാട്ടാന ആക്രമണമുണ്ടായി. സൊസൈറ്റി കുടിയിലെ പലചരക്ക് കട കാട്ടാനക്കൂട്ടം ആക്രമിച്ചു. കടയിലെ പച്ചക്കറിയും ധാന്യങ്ങളും തിന്നു.

അതിനിടെ, മൂന്നാർ തലയാറിൽ കടുവയിറങ്ങിയതായും റിപ്പോർട്ടുണ്ട്. കടുവയുടെ ആക്രമണത്തിൽ പശു ചത്തു. തോട്ടം തൊഴിലാളിയായ മുനിയാണ്ടിയുടെ പശുവാണ് ചത്തത്. രണ്ട് മാസത്തിനിടെ അഞ്ച് പശുക്കൾ കടുവയുടെ ആക്രമണത്തിൽ ചത്തതായി നാട്ടുകാർ പറയുന്നു.

English Summary:

Wild Elephants in Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com