ADVERTISEMENT

ലക്നൗ∙ യുപി മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുക്താർ അൻസാരിയുടെ മൃതദേഹം സംസ്‍കരിച്ചു. ഗാസിപുറിലെ മൊഹമ്മദാബാദിലെ കാലിബാഗ് ശ്മശാനത്തിൽ മാതാപിതാക്കളുടെ ശവകുടീരങ്ങൾക്കു സമീപമാണ് അൻസാരിയുടെ മൃതദേഹം സംസ്‍കരിച്ചത്. മകൻ ഉമർ അൻസാരിയും മറ്റു കുടുംബാംഗങ്ങളും ചടങ്ങുകൾക്കു നേതൃത്വം നൽകി. മൃതദേഹം വഹിച്ചുകൊണ്ടുള്ള റാലിയിലും സംസ്‍കാര ചടങ്ങിലും നിരവധി പേരാണു പങ്കെടുത്തത്.

മുക്താർ അൻസാരി മരിച്ചത് ഹൃദായാഘാതം മൂലമാണെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അൻസാരിയെ വിഷംകൊടുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. അഞ്ചുഡോക്ടർമാരുടെ പാനലാണ് മൃതദേഹ പരിശോധന നടത്തിയതെന്നും പരിശോധനയിൽ മരണകാരണം  ഹൃദയാഘാതമാണെന്ന് കണ്ടെത്തിയമെന്നുമാണ്  റാണി ദുർഗാവതി മെഡിക്കൽ കോളേജ് വൃത്തങ്ങൾ അറിയിച്ചത്. വ്യാഴാഴ്ച വൈകീട്ട് എട്ടരയോടെയാണ് ജയിലിൽനിന്ന് മുക്താർ അൻസാരിയെ ആശുപത്രിയിലെത്തിക്കുന്നത്. ഉടൻ ചികിത്സ ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ നൽകിയില്ലെന്നും അൻസാരിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. 

അൻസാരിയുടെ ഇളയമകൻ ഉമർ അൻസാരി മൃതദേഹ പരിശോധന നടക്കുന്ന സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. മൃതദേഹ പരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മുക്താറിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. ശവസംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. വൻസുരക്ഷാ സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. 

മുക്താർ അൻസാരിയുടെ മരണവുമായി ബന്ധപ്പെട്ട്  മജിസ്റ്റീരിയൽ അന്വേഷണം നടത്തും. ഡൽഹി എയിംസിൽ പോസ്റ്റുമോർട്ടം നടത്തണമെന്ന് മകൻ ഉമർ അൻസാരി ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കപ്പെട്ടു. തങ്ങൾ ഉന്നയിക്കുന്ന സംശയം ദുരീകരിക്കാൻ കോടതി വേണ്ട നടപടികൾ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് ഉമർ പറഞ്ഞു. തങ്ങളുടെ നിയമ സംഘവുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഇത് സ്വാഭാവിക മരണമല്ലെന്ന് തങ്ങൾക്കുറപ്പുണ്ടെന്നും ഉമർ ആവർത്തിച്ചു.  

മൗ സദാർ സീറ്റിൽനിന്ന് 5 തവണ എംഎൽഎയായിരുന്ന അൻസാരി അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു പൊലീസ് അറിയിച്ചു. മരണത്തെത്തുടർന്ന് സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ബന്ദ, മൗ, ഗാസിപ്പുർ, വാരാണസി എന്നിവിടങ്ങളിൽ അധികസുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു.

English Summary:

Gangster-politician Mukhtar Ansari's last rites today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com