ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയെന്നു ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്തും  തെക്കൻ തമിഴ്‌നാട് തീരത്തും രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമാണു സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്.

തിരുവനന്തപുരം പുത്തന്‍തോപ്പ്, അടിമലത്തുറ, പൊഴിയൂര്‍, പൂന്തുറ ഭാഗങ്ങളില്‍ കടല്‍ കയറി. പ്രദേശത്തെ വീടുകളുടെ മുറ്റത്തും റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. യാനങ്ങൾക്കും കേടുപാട് സംഭവിച്ചു. കോവളത്ത് കടലിൽ ഇറങ്ങുന്നതിന് വിനോദ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. ആലപ്പുഴയിൽ പുറക്കാട്, വളഞ്ഞവഴി, പള്ളിത്തോട് പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷം. കടലാക്രമണത്തിനു കാരണം ‘കള്ളക്കടൽ’ എന്ന പ്രതിഭാസമാണെന്നാണ് വിലയിരുത്തൽ. 

തിരുവനന്തപുരത്ത് പൊഴിയൂർ മുതൽ പുല്ലുവിള വരെയാണു കടലാക്രമണമുണ്ടായത്. പല വീടുകളിൽനിന്നും വീട്ടുകാരെ ഒഴിപ്പിച്ച് ക്യാംപുകളിലേക്ക് മാറ്റി. കരയിലേക്ക് ശക്തമായ തോതിലാണ് തിരമാല അടിക്കുന്നത്. നിരവധി വളളങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പരുക്കേറ്റ രണ്ട് മത്സ്യത്തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ പെരിഞ്ഞനത്തുണ്ടായ കടലാക്രമണത്തിൽ മത്സ്യബന്ധന വലകൾക്ക് കേടുപാടുണ്ടായി. കടൽഭിത്തിയും കടന്നാണ് വെള്ളം വീടുകളിലേക്ക് കയറിയത്. രാവിലെ കമ്പനിക്കടവ് ഭാഗത്ത് കടൽച്ചുഴിയും രൂപപ്പെട്ടതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

ആലപ്പുഴയിലുണ്ടായ കടലാക്രമണത്തിൽ കരയിലേക്ക് വെള്ളം കയറിയപ്പോൾ
ആലപ്പുഴയിലുണ്ടായ കടലാക്രമണത്തിൽ കരയിലേക്ക് വെള്ളം കയറിയപ്പോൾ

ആലപ്പുഴയിൽ പുറക്കാടിനു സമീപത്തെ തീരത്ത് രാവിലെ 30 മീറ്ററോളം കടൽ ഉൾവലിഞ്ഞിരുന്നു. തുടർന്നു പൂർവസ്ഥിതിയിലായെങ്കിലും ഉച്ചയ്ക്കു ശേഷം കടൽഭിത്തി കഴിഞ്ഞും കരയിലേക്കു കടൽ കയറി. മത്സ്യത്തൊഴിലാളികൾ പ്രദേശത്തുനിന്നു മത്സ്യബന്ധന ബോട്ടുകൾ സുരക്ഷിതമായ ഇടത്തേക്കു നീക്കി. പ്രദേശത്ത് മാർച്ച് 19നും കടൽ ഉൾവലിഞ്ഞിരുന്നു. എന്നാൽ അന്നു കടലാക്രമണം ഉണ്ടായില്ല.

സൂനാമിയോട് സമാനമായ കടലേറ്റമാണ് ഉണ്ടാകുന്നതെന്നാണ് തീരവാസികൾ പറയുന്നത്. പള്ളിത്തോട്, റോഡ് മുക്ക്, അന്ധകാരനഴി എന്നിവിടങ്ങളിലെ കൽക്കെട്ടുകൾ കവിഞ്ഞൊഴുകി തീരദേശ റോഡിലേക്ക് വെള്ളം കുത്തിയൊലിക്കുകയാണ്. കടൽ ഭിത്തിയോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങൾ വീടുകൾ ഒഴിഞ്ഞു. കൊല്ലം മുണ്ടയ്ക്കലിൽ കടലാക്രമണത്തെ തുടർന്ന് നിരവധി വീടുകൾ തകർന്നു. 

ആലപ്പുഴയിലുണ്ടായ കടലാക്രമണത്തിൽ തീരദേശ റോഡിലേക്ക് വെള്ളം കയറുന്നു
ആലപ്പുഴയിലുണ്ടായ കടലാക്രമണത്തിൽ തീരദേശ റോഡിലേക്ക് വെള്ളം കയറുന്നു

കേരളതീരത്ത് ഉയർന്ന തിരമാലയും കടലാക്രമണവും ഒരുദിവസം കൂടി തുടരുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കടൽക്ഷോഭം രൂക്ഷമായി തുടരാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്,വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. വല ഉൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും കടൽ സ്ഥിതി ശാന്തമാകുന്നതുവരെ പൂർണമായും ഒഴിവാക്കേണ്ടതാണെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

English Summary:

Sea attack in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com