കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു: വയോധികന് ദാരുണാന്ത്യം, മകൻ കസ്റ്റഡിയിൽ
Mail This Article
പള്ളിക്കര∙ കമ്പിപ്പാരകൊണ്ടുള്ള മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. പള്ളിക്കര സെന്റ്. മേരീസ് സ്കൂളിനടുത്തുള്ള കൊട്ടയത്ത് വീട്ടിൽ പി.അപ്പക്കുഞ്ഞി (65) ആണു മരിച്ചത്. ഇന്നു വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മകൻ പി.ടി. പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയ പ്രമോദ് കമ്പിപ്പാര ഉപയോഗിച്ച് പിതാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. മാരകമായി പരുക്കേറ്റ അപ്പക്കുഞ്ഞി നിലത്തുവീണു. ഈ സമയത്ത് അപ്പക്കുഞ്ഞിയുടെ ഭാര്യ സുജാത മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ടെത്തിയ അയൽക്കാരും ബന്ധുക്കളും അപ്പക്കുഞ്ഞിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാത്രിയോടെയാണു മരിച്ചത്. വീട്ടിൽ പിതാവും മകനും തമ്മില്‍ ബഹളവും കയ്യേറ്റവും പതിവായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഞായാറാഴ്ചയും സമാനമായ രീതിയിൽ പ്രമോദ് പിതാവിനെ മർദിച്ചിരുന്നു. അടുക്കളയിൽ വച്ചു പിടിച്ചു തള്ളിയതിനെ തുടർന്ന് അപ്പക്കുഞ്ഞി തലയടിച്ചു നിലത്തു വീണിരുന്നു. തുടർന്നു മുകളിൽ കയറിയിരുന്നു ഹാമർ കൊണ്ടും ഹാമറിന്റെ പിടി കൊണ്ടു അടിച്ചു മാരകമായി പരുക്കേൽപ്പിക്കുകയായിരുന്നു. തുടർന്നു കോട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഈ സംഭവത്തിൽ പ്രമോദിനെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തിരുന്നു. ഇതിനു ശേഷം പ്രമോദ് വീട്ടിൽ നിന്നു മുങ്ങുകയായിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് കരുതുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറയിലേക്കു മാറ്റി. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടം നാളെ നടക്കും. മറ്റുമക്കൾ: പി.ടി.അജിത്ത് (ദുബായ്), റീത്ത, റീന. മരുമക്കൾ: പ്രവീത, മധു, ജിതിൻ.