ആലുവയിൽ 12 പേർക്ക് തെരുവുനായയുടെ കടിയേറ്റു; പേവിഷബാധ സംശയം, നായ്ക്കളെ കണ്ടെത്താൻ തിരച്ചിൽ
Mail This Article
ആലുവ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ 12 പേർക്കു തെരുവുനായയുടെ കടിയേറ്റു. പേവിഷബാധ സംശയിക്കുന്നതിനാൽ നാട്ടുകാർ തെരുവുനായ്ക്കളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു. തിങ്കളാഴ്ച സന്ധ്യയ്ക്കും ചൊവ്വാഴ്ച രാവിലെയുമാണു കടിയേറ്റത്.
ആലുവ നഗരസഭയിലെ കണ്ടിൻജൻസി ജീവനക്കാരൻ കോടനാട് സ്വദേശി ബേബിയുടെ കവിളിലാണു കടിയേറ്റത്. രണ്ടു പേരെ എറണാകുളം ഗവ. മെഡിക്കൽ കോളജിലും 10 പേരെ ആലുവ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കീഴ്മാട് സ്വദേശി യോഹന്നാൻ, പള്ളിമുക്ക് സ്വദേശി ആന്റണി, ആലുവ സ്വദേശികളായ അരുൾ, സേവ്യർ, ആന്റണി, രാജമ്മ, നീലീശ്വരം സ്വദേശി നന്ദന, വെളിയത്തുനാട് സ്വദേശികളായ സലിം, ജോസഫ്, അസം സ്വദേശി റഫീഖുൽ, മുടവൂർ സ്വദേശി അനിൽകുമാർ, കൂവപ്പടി സ്വദേശി പോൾ, കോടനാട് സ്വദേശി ബേബി എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.
കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് തെരുവിൽ ഒരു സ്ത്രീ ഭക്ഷണം കൊടുത്തു വളർത്തുന്ന നായയാണു കടിച്ചുതെന്നാണ് ആരോപണം. നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ചു.