അക്രമം അഴിച്ചുവിട്ട് ബൂത്ത് പിടിക്കാനുള്ള തയാറെടുപ്പിലാണു സിപിഎം: ബിജെപി
Mail This Article
കണ്ണൂർ∙ പരാജയം ഉറപ്പായതോടെ അക്രമം അഴിച്ചുവിട്ട് ബൂത്ത് പിടിക്കാനുള്ള തയാറെടുപ്പിലാണു സിപിഎം നേതൃത്വമെന്നു ബിജെപി സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത്. പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് ഇതിന്റെ തെളിവാണെന്നും ശ്രീകാന്ത് മാധ്യമങ്ങളോടു പറഞ്ഞു.
പരുക്കേറ്റവരെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിയിലേക്കു മാറ്റി വിവരങ്ങൾ പുറത്തറിയാതിരിക്കാനാണു സിപിഎം നേതൃത്വം ശ്രമിച്ചത്. രണ്ടുപേരുടെ നില അതീവ ഗുരുതരമായതിനാലാണു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റേണ്ടിവന്നത്. മരിച്ച ഷെറിൻ മുൻപും ബോംബ് നിർമാണത്തിൽ പങ്കാളിയായിട്ടുണ്ടെന്നും പരുക്കേറ്റ് ഗുരുതരാവസ്ഥയിലുള്ള വിനീഷ് ലോക്കൽ സെക്രട്ടറിയുടെ മകനാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.
ബോംബ് നിർമാണം നടക്കുന്നുവെന്ന വിവരം പ്രദേശവാസികൾ പൊലീസിൽ അറിയിച്ചിരുന്നുവെന്നും എന്നാൽ പിണറായി വിജയന്റെ നിയന്ത്രണത്തിലുള്ള പൊലീസ് റെയ്ഡ് നടത്താനോ ബോംബ് നിർമാണം തടയാനോ ശ്രമിച്ചില്ലെന്നു ശ്രീകാന്ത് ആരോപിച്ചു. സിപിഎം ഏജന്റുമാരെപ്പോലെയാണു പൊലീസ് പെരുമാറുന്നത്. കണ്ണൂരിൽ സമാധാനപൂർണമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കേന്ദ്രസേനയെ നിയോഗിക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടും. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പോപ്പുലർ ഫ്രണ്ടിന്റെ സഹായത്തോടെ യുഡിഎഫും ആയുധ സംഭരണം നടത്തുന്നുണ്ടെന്നും ശ്രീകാന്ത് ആരോപിച്ചു.