കരുവന്നൂർ കേസിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തി ഐടി വകുപ്പ്, ഇ.ഡി; പൊതുമേഖലാ ബാങ്കിലും പരിശോധന
Mail This Article
കൊച്ചി∙ കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പു കേസിൽ സിപിഎം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ എം.എം.വർഗീസിന്റെ മൊഴി ആദായ നികുതി (ഐടി) വകുപ്പ് ഉദ്യോഗസ്ഥരും രേഖപ്പെടുത്തി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫിസിൽ ഹാജരായപ്പോളാണ് വർഗീസിൽനിന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയത്.
തൃശൂരിലെ ഒരു പൊതുമേഖലാ ബാങ്കിലെ സിപിഎമ്മിന്റെ പാർട്ടി അക്കൗണ്ടിൽനിന്നു തുക പിൻവലിച്ചതുമായി ബന്ധപ്പെട്ടാണ് ഐടി ഉദ്യോഗസ്ഥർ വർഗീസിൽനിന്ന് മൊഴിയെടുത്തത്. സിപിഎം വെളിപ്പെടുത്തിയ ഐടി റിട്ടേണിൽ ഈ തുക സംബന്ധിച്ച വിവരം നൽകിയിരുന്നില്ല.
തൃശൂരിലെ പൊതുമേഖലാ ബാങ്കിലും ഐടി ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. ഇതുസംബന്ധിച്ചു പാർട്ടി ജില്ലാ സെക്രട്ടറിക്ക് അറിയാവുന്ന വിവരങ്ങൾ ശേഖരിക്കാനാണ് ഐടി ഉദ്യോഗസ്ഥർ ഇ.ഡി ഓഫിസിൽ നേരിട്ട് എത്തിയത്. സിപിഎം പിൻവലിച്ച തുക എത്രയാണെന്നു വെളിപ്പെടുത്താൻ ഐടി ഉദ്യോഗസ്ഥർ തയാറായിട്ടില്ല.
കരുവന്നൂർ ബാങ്ക് കേസിൽ ഇ.ഡിയും വർഗീസിന്റെ മൊഴി രേഖപ്പെടുത്തി. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട പരാതി അന്വേഷിച്ച സിപിഎം പാർട്ടി കമ്മിഷൻ അംഗം പി.കെ.ഷാജന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. പാർട്ടി കമ്മിഷനെ നയിച്ച മുൻ എംപി പി.കെ.ബിജുവിന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.