കേജ്‌രിവാളിന്റെ പിഎയെ പുറത്താക്കി; സെൻട്രൽ സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് ഉത്തരവിൽ
Mail This Article
ന്യൂഡൽഹി∙ ജയിലിൽക്കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റ് (പിഎ) ബൈഭവ് കുമാറിനെ പുറത്താക്കി. മദ്യനയക്കേസിന്റെ ചോദ്യം ചെയ്യലിനു പിന്നാലെയാണ് കേന്ദ്ര വിജിലൻസി വിഭാഗം ബൈഭവിനെ പുറത്താക്കിയത്. സർക്കാരിന്റെ പ്രവർത്തികളെ തടഞ്ഞുവെന്ന് ആരോപിച്ചാണു നടപടി. സെൻട്രൽ സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്നു കണ്ടെത്തിയതായാണ് ഉത്തരവിൽ പറയുന്നത്. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വന്നു.
2007ൽ മഹേഷ് പാൽ എന്നയാൾ നൽകിയ കേസാണ് പുറത്താക്കലിന് ആധാരം. ഇയാൾ അതേ കാലയളവിൽ നോയിഡയിൽ ഡെവലപ്‌മെന്റ് അതോറിറ്റിയിൽ ജോലി ചെയ്തപ്പോൾ അന്ന് ബൈഭവ് ഉൾപ്പെടെ മൂന്നുപേർ, പൊതുസേവകനായിട്ടും തന്നെ ജോലി ചെയ്യാൻ സമ്മതിച്ചിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ബൈഭവിന്റെ നിയമനത്തിനു മുൻപ് പശ്ചാത്തല പരിശോധന നടത്തിയില്ലെന്നാണ് വിജിലൻസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ഡൽഹി മദ്യനയക്കേസിൽ ഏപ്രിൽ എട്ടിന് ബൈഭവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിനുകീഴിലാണ് ബൈഭവ് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്.