ADVERTISEMENT

കൊച്ചി∙ കാസര്‍കോട് റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടിക്കെതിരെ സർക്കാർ നല്‍കിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മൂന്ന് പ്രതികൾക്കും ഹൈക്കോടതി നോട്ടിസ് അയച്ചു. പ്രതികൾ  പാസ്പോർട്ട് കെട്ടിവയ്ക്കണമെന്നും വിചാരണക്കോടതിയുടെ പരിധി വിട്ടു പോകരുതെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. വേനലവധിക്കു ശേഷം കോടതി ചേരുമ്പോള്‍ കേസ് വീണ്ടും പരിഗണിക്കും. 

പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്നു സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു.  ഈ തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടു. പ്രതികൾ കഴിഞ്ഞ ഏഴു വർഷമായി ജയിലിൽ തന്നെയായിരുന്നു. ഇവർക്കെതിരെയുള്ള തെളിവുകൾ ശക്തമായിരുന്നതിനാലാണ് ഇതെന്നും സർക്കാർ അപ്പീലിൽ പറയുന്നു. ഒന്നു മുതൽ മൂന്ന് വരെ പ്രതികളായ അജേഷ്, നിഥിൻകുമാർ, അഖിലേഷ് എന്നിവരെ ഇക്കഴിഞ്ഞ മാർച്ച് 30നാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ.ബാലകൃഷ്ണന്‍ വെറുതെ വിട്ടത്. 

കുടക് സ്വദേശിയായിരുന്നു റിയാസ് മൗലവി. മതവിദ്വേഷത്തെ തുടർന്ന് 2017 മാർച്ച് 20ന് മഥൂർ മുഹ്യദ്ദീൻ പള്ളിയിൽ കയറി രാത്രി റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളാണ് അജേഷും നിതിനും. ഗംഗെ നഗർ സ്വദേശിയാണ് അഖിലേഷ്. 

English Summary:

Riyas Moulavi murder case high court sent notice to three accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com