ADVERTISEMENT

തൃശൂർ∙  ഇരിങ്ങാലക്കുടയില്‍ വച്ച ഇന്നസെന്റിന്റെയും സുരേഷ് ഗോപിയുടെയും ചിത്രം പതിച്ച എൻഡിഎയുടെ പ്രചാരണ ബോർഡ് സ്ഥലത്ത് നിന്നു  നീക്കി. ഇന്നസെന്റിന്റെ ചിത്രം ദുരുപയോഗപ്പെടുത്തിയെന്ന് ആരോപിച്ച് എല്‍ഡിഎഫ്, ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കിയതിനു പിന്നാലെയാണ് ബോര്‍ഡ് നീക്കിയത്. തങ്ങളുടെ അനുവാദത്തോടെയല്ല സുരേഷ് ഗോപിയുടെ ബോര്‍ഡ് ഉയര്‍ത്തിയിരിക്കുന്നതെന്നും പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.

ഇരിങ്ങാലക്കുടയില്‍ അന്തരിച്ച നടൻ ഇന്നസെന്റിനൊപ്പമുള്ള ചിത്രമടങ്ങിയ ബോർഡ് വച്ചായിരുന്നു സ്ഥാനാർഥികളുടെ പോര്. എൽഡിഎഫ് സ്ഥാനാർഥി വി.എസ്.സുനില്‍കുമാറിനൊപ്പവും എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്കൊപ്പവും  മുന്‍ എംപിയും സിനിമ താരവുമായ ഇന്നസെന്റ് നില്‍ക്കുന്ന ചിത്രങ്ങളാണ് ബോര്‍ഡുകളിലുണ്ടായിരുന്നത്.

ഇരിങ്ങാലക്കുടയില്‍ അന്തരിച്ച നടൻ ഇന്നസെന്റിനൊപ്പമുള്ള ചിത്രമടങ്ങിയ ബോർഡ് വച്ചിരിക്കുന്ന വി.എസ്.സുനിൽകുമാറും സുരേഷ് ഗോപിയും
ഇരിങ്ങാലക്കുടയില്‍ അന്തരിച്ച നടൻ ഇന്നസെന്റിനൊപ്പമുള്ള ചിത്രമടങ്ങിയ ബോർഡ് വച്ചിരിക്കുന്ന വി.എസ്.സുനിൽകുമാറും സുരേഷ് ഗോപിയും

മുൻ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെൻ്റിൻ്റെ ചിത്രം എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി പ്രചാരണ ബോർഡുകളിൽ വച്ചതിനെതിരെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി  പി. മണി ജില്ലാ കളക്ടർക്ക് പരാതി നൽകി. മുന്നണിയുടെയോ  ഇന്നസെന്റിന്റെ കുടുബത്തിന്റെയോ അനുമതിയില്ലാതെയാണ് ചിത്രം ആലേഖനം ചെയ്തത്. ഇന്നസെന്റിന്റെ കുടുബം ഇതിനെതിരെ പരസ്യമായി രംഗത്തുവന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോർഡുകൾ മാറ്റണമെന്നും പരാതിയിൽ  ആവശ്യപ്പെട്ടു.

ബസ് സ്റ്റാൻഡ് എകെപി റോഡിലെ ഒഴിഞ്ഞ പറമ്പിൽ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇടതുപക്ഷ സ്ഥാനാർഥി സുനില്‍കുമാറിന്റെ ബോര്‍ഡാണ് ആദ്യം ഉയര്‍ന്നത്. ചാലക്കുടിയിലെ മുന്‍ ഇടതുപക്ഷ എംപിയും ഇടതുപക്ഷ സഹയാത്രികനുമായിരുന്നു ഇന്നസെന്റ് എന്നതിനാല്‍ എൽഡിഎഫ് സ്ഥാനാർഥിക്കൊപ്പം അദേഹത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തി താരത്തിന്റെ ജന്മനാട്ടില്‍ ബോര്‍ഡ് വച്ചു എന്നാണ് കരുതിയത്.

എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയാണ് എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും ഇന്നസെന്റും ഒരുമിച്ചുള്ള ചിത്രം സഹിതം ഇവിടെ ബോര്‍ഡ് ഉയർന്നത്. കൂടല്‍മാണിക്യം ഉത്സവം നടക്കുന്നതിനാല്‍ ഉത്സവ ആശംസകളോടൊപ്പം വോട്ട് അഭ്യർഥിച്ചാണ് ബോര്‍ഡ് ഉയര്‍ത്തിയത്. ഇതോടെ സംഭവം വിവാദമാകുകയും ചെയ്തു.

English Summary:

Flex Boards of VS Sunilkumar and Suresh Gopi With Picture along with Innocent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com