സ്ഥാനാർഥികൾ മമ്മൂട്ടിയുടെ വീട്ടിൽ; വോട്ട് ചോദിച്ച് ഹൈബിയും ഷൈനും
Mail This Article
കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, എറണാകുളം മണ്ഡലത്തിലെ ‘താരവോട്ടറെ’ നേരിട്ടുകണ്ട് സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനും എൽഡിഎഫ് സ്ഥാനാര്‍ഥി കെ.ജെ.ഷൈനുമാണു നടൻ മമ്മൂട്ടിയെ കണ്ട് വോട്ടഭ്യർഥിച്ചത്. ഹൈബി രാവിലെയും ഷൈന്‍ ഉച്ചകഴിഞ്ഞും മമ്മൂട്ടിയെ വസതിയിലെത്തി കണ്ടു.
മമ്മൂട്ടിയെ ഹൈബി കാണാനെത്തിയ സമയത്ത് നടനും കോൺഗ്രസ് അനുഭാവിയുമായ രമേഷ് പിഷാരടിയും വസതിയിൽ ഉണ്ടായിരുന്നു. എറണാകുളം ലോ കോളജിൽ ഹൈബിയുടെ പിതാവ് ജോർജ് ഈഡനും മമ്മൂട്ടിയും സഹപാഠികളായിരുന്നു. ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പ് കാലത്ത് മമ്മൂക്കയെ കാണാൻ ഇത്ര വൈകിയെത്തുന്നതെന്നു ഹൈബി സമൂഹമാധ്യമത്തിൽ കുറിച്ചു.
ജനപ്രതിനിധി എന്ന നിലയിലും വ്യക്തി എന്ന നിലയിലും എല്ലാക്കാലത്തും മമ്മൂക്ക തന്ന സ്നേഹവാത്സല്യങ്ങൾ ചെറുതല്ലെന്നു ഹൈബി കൂട്ടിച്ചേർത്തു. ‘‘നീ എന്റെ ഈഡന്റെ മകനാണ്. നിനക്ക് എപ്പോൾ വേണമെങ്കിലും ഈ വീട്ടില്‍ കയറി വരാം’’, എന്ന് മമ്മൂട്ടിയെക്കുറിച്ച് എഴുതിയ ഒരു കുറിപ്പിൽ ഹൈബി പറഞ്ഞിട്ടുണ്ട്. ‘‘മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ഭരത് മമ്മൂട്ടിയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി’’, കൂടിക്കാഴ്ചയ്ക്കു ശേഷം ഷൈൻ പറഞ്ഞു.