ADVERTISEMENT

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായി നടത്തിയ വാക്‌പോര് പുതിയ തലത്തിലേക്ക്. ഡൈവ്രർ എൽ.എച്ച്.യദുവിനെതിരെ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിനു സച്ചിൻദേവ് എംഎൽഎ നാളെ നേരിട്ട് പരാതി നൽകും. സംഭവം നടന്ന പട്ടത്തിനും പാളയത്തിനും ഇടയിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ലഭ്യമാക്കാൻ ആര്യ രാജേന്ദ്രൻ സ്മാർട്ട് സിറ്റിയോട് ആവശ്യപ്പെട്ടു. ബസ് സൈഡ് കൊടുക്കാത്തതല്ല വിഷയമെന്നും സ്ത്രീകൾക്കെതിരായ അതിക്രമമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ആര്യ രാജേന്ദ്രൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘‘ഇന്നലെ എന്റെ കസിന്റെ കല്യാണമായിരുന്നു. ചടങ്ങുകളിൽ പങ്കെടുത്ത ശേഷം കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കെഎസ്ആർടിസി ബസ് ഞങ്ങൾ സഞ്ചരിച്ച കാറിൽ തട്ടാൻ വന്നു. ഞങ്ങൾ അത് വലിയ കാര്യമാക്കിയില്ല. പിന്നീട് ഞങ്ങളെ ഓവർടേക്ക് ചെയ്യാൻ സമ്മതിക്കാതെ ആയിരുന്നു ഡ്രൈവിങ്. ഒടുവിൽ കാർ ഓവർടേക്ക് ചെയ്യുന്ന സമയത്ത് ഞാനും എന്റെ സഹോദരന്റെ ഭാര്യയും ഡ്രൈവറെ സീറ്റിലേക്ക് നോക്കി. ഞങ്ങളെ നോക്കി ഡ്രൈവർ കണ്ണിറുക്കി കാണിച്ചു. അതിനുശേഷം കൈയും നാവും ഉപയോഗിച്ചുള്ള ഒരു ലൈംഗിക ചേഷ്ട ഇയാൾ ഞങ്ങളോട് കാണിച്ചു. ഒടുവിൽ പാളയം സാഫല്യം കോംപ്ലക്സിനു മുന്നിൽ വച്ച് വണ്ടി തടഞ്ഞുനിർത്തി ഞങ്ങൾ ഇതിനെയാണ് ചോദ്യം ചെയ്തത്.

എന്നാൽ വളരെ മോശമായാണ് എന്റെ സഹോദരനോട് ഉൾപ്പെടെ ഡ്രൈവർ സംസാരിച്ചത്. അവിടെ കൂടിയവരോട്  ചോദിച്ചാൽ കാര്യങ്ങളറിയാം. ഡ്രൈവറോട് ഇങ്ങനെ തട്ടിക്കയറാതെ സംസാരിക്കൂവെന്ന് അവർ പലതവണ പറയുന്നുണ്ടായിരുന്നു. ഇയാൾ വീണ്ടും അപമര്യാദയായി പെരുമാറുന്നത് കണ്ട് ഞാൻ ഗതാഗത മന്ത്രിയെ വിളിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം വിജിലൻസ് ടീം സംഭവസ്ഥലത്തെത്തി. കന്റോൺമെന്റ് പൊലീസും അവിടെയെത്തി. രാത്രിയോടെ ഇയാൾ എന്നെ വിളിച്ച് തന്റെ ഭാഗത്തുണ്ടായ തെറ്റാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു. ആ ക്ഷമ സ്വീകരിക്കാൻ എനിക്കാകില്ല സഹോദരാ എന്നു ഞാൻ പറഞ്ഞു. ഞങ്ങൾ കേസുമായി മുന്നോട്ടുപോകുമെന്നും അയാളോട് പറഞ്ഞു. എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് ഞാൻ കേസുമായി മുന്നോട്ടുപോകുന്നത്. ഞാനും എന്റെ സഹോദരന്റെ ഭാര്യയും അത്രയ്ക്ക് അപമാനം നേരിട്ടു.’’– ആര്യ രാജേന്ദ്രൻ പറഞ്ഞു.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു രംഗത്തെത്തി. മേയറും സംഘവുമാണ് മോശമായി പെരുമാറിയത്. ഇടതുവശം ചേർന്ന് ഓവർടേക്ക് ചെയ്തത് മേയർ സഞ്ചരിച്ച കാറാണ്. മേയറും എംഎൽഎയുമാണെന്ന് അറിയാതെയാണ് താൻ സംസാരിച്ചത്. സർവീസ് തടസപ്പെടുത്തിയതിനും മോശമായി പെരുമാറിയതിനും പരാതി കൊടുത്തിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകുമെന്നും യദു മനോരമ ഓൺലൈനിനോട് പറഞ്ഞു.

യദു പറയുന്നത് ഇങ്ങനെ ‘‘തൃശൂർ–ആലപ്പുഴ–തിരുവനന്തപുരം ബസാണ്. പട്ടം എത്തിയപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. രണ്ട് വാഹനങ്ങൾക്ക് ഓവർടേക്ക് ചെയ്തുപോകാൻ സ്ഥലം കൊടുത്ത ശേഷം മൂന്നാമതായിരുന്നു മേയർ സഞ്ചരിച്ച വാഹനമെത്തിയത്. പ്ലാമൂടിനും പിഎംജിയ്ക്കും ഇടയിൽ വൺവേയിൽ വച്ചായിരുന്നു മേയറുടെ വാഹനം ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചത്. അവിടെ ബസ് ഒതുങ്ങി കൊടുക്കാൻ സ്ഥലമില്ല. എന്നിട്ടും ഇടതുവശത്തു കൂടി വാഹനം ഓവർടേക്ക് ചെയ്ത് മുന്നിൽകയറി. തുടര്‍ന്ന് പാളയം സാഫല്യം കോംപ്ക്ലസിന് സമീപത്ത് വച്ച് കാര്‍ കുറുകെയിട്ടാണ് ബസ് തടഞ്ഞുനിര്‍ത്തിയത്.

ഉടനെ കാറില്‍ നിന്നും ഒരു യുവാവ് ചാടിയിറങ്ങി. തന്‍റെ അച്ഛന്‍റെ വകയാണോ റോഡെന്ന് ചോദിച്ചുകൊണ്ട് ആക്രോശിച്ചു. മോശമായി സംസാരിച്ചപ്പോഴാണ് ഞാനും തിരിച്ചുപറഞ്ഞത്. അപ്പോഴും മേയറാണെന്ന് അറിയില്ലായിരുന്നു. മേയറോട് ഒന്നും പറഞ്ഞില്ല. നിനക്ക് എന്നെ അറിയില്ലേ കൊച്ചുകുട്ടികൾക്ക് വരെ എന്നെ അറിയാമല്ലോ എന്നാണ് മേയർ ചോദിച്ചത്. എല്ലാ സിസിടിവി ദൃശ്യങ്ങളും എടുത്ത് പരിശോധിക്കട്ടെ. എന്‍റെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കട്ടെ. അല്ലാതെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഏതറ്റം വരെയും പോകും. അധികകാലം ജോലി ചെയ്യില്ലെന്നും നിനക്കുള്ള പണി തരുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇനി നാളെയാണ് ഡ്യൂട്ടിയിൽ കയറേണ്ടത്. ജോലി ഇനി ഉണ്ടാകുമോയെന്ന് യാതൊരു ഉറപ്പുമില്ല.’’ – യദു പറഞ്ഞു.

English Summary:

Mayor Arya Rajendran - Ksrtc driver issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com