ADVERTISEMENT

കൊച്ചി ∙ എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ വോട്ടെടുപ്പിന്റെ അന്തിമ കണക്ക് പുറത്തു വരുമ്പോൾ പ്രതീക്ഷ കൈവിടാതെ സ്ഥാനാർഥികള്‍. 2019 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടു മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം കുറഞ്ഞു എന്നു മാത്രമല്ല, ചില അപ്രതീക്ഷിത കാര്യങ്ങള്‍ തിരഞ്ഞെടുപ്പു ഫലത്തെ തന്നെ സ്വാധീനിക്കാൻ സാധ്യതയുണ്ട് എന്ന വിലയിരുത്തലിലാണ് മുന്നണികൾ. എറണാകുളത്തേക്കാൾ ചാലക്കുടിയിൽ ഈ അനിശ്ചിതാവസ്ഥ കൂടുതലുമാണ്.

വോട്ടെടുപ്പിന്റെ പിറ്റേന്ന് കൂടുതൽ സമയവും വീട്ടിൽത്തന്നെ ചെലവഴിച്ച എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡന് സന്ദർശകരും ഏറെയുണ്ടായിരുന്നു. ഏതാനും കല്യാണ ചടങ്ങുകളിലും പങ്കെടുത്ത ഹൈബി ഉച്ചകഴിഞ്ഞ് മോളി കണ്ണമാലിയും സംഘവും അവതരിപ്പിച്ച ചവിട്ടു നാടകവും കണ്ടു. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.ജെ. ഷൈൻ ആവട്ടെ, എൽഡിഎഫ് എറണാകുളം മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ സൗഹൃദ സന്ദർശനം നടത്തി. 

എറണാകുളം മണ്ഡലത്തിൽ വോട്ടെടുപ്പിന്റെ അന്തിമ കണക്ക് വരുമ്പോള്‍ കഴിഞ്ഞ 3 തിരഞ്ഞെടുപ്പുകളേയും അപേക്ഷിച്ച് വോട്ടിങ് ശതമാനം കുറവാണെന്ന് കാണാം. കടുത്ത ചൂടും പഠനാവശ്യത്തിനും മറ്റും പുറത്തേക്ക് പോയ ചെറുപ്പക്കാരായ വോട്ടർമാരുടെ അസാന്നിധ്യവും ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നു. നഗര മേഖലകളിലാണ് വോട്ടിങ് ശതമാനം കുറഞ്ഞത്. 68.29% ആണ് ഇത്തവണ എറണാകുളത്തെ പോളിങ്. 72.02% ആയിരുന്നു 2019ൽ എങ്കിൽ 73.58% ആയിരുന്നു 2014ൽ. 2009ൽ ഇത് 72.81 ശതമാനവും. കഴിഞ്ഞ തവണ ഹൈബി ഈഡൻ 1.69 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണിത്. കളമശ്ശേരി – 70.55, പറവൂർ – 72.81, വൈപ്പിൻ – 71.00, കൊച്ചി – 66.35, തൃക്കാക്കര– 66.30, തൃപ്പൂണിത്തുറ – 67.66, എറണാകുളം – 62.42 എന്നിങ്ങനെയാണ് ഓരോ നിയോജകമണ്ഡലത്തിലേയും കണക്കുകൾ. 

തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ പിങ്ക് ബൂത്തായ പൂത്തോട്ട കെപിഎം ഹൈസ്കൂളിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ കാത്തു നിൽക്കുന്നവർ.
തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ പിങ്ക് ബൂത്തായ പൂത്തോട്ട കെപിഎം ഹൈസ്കൂളിലെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ കാത്തു നിൽക്കുന്നവർ.

ഇതിൽ തൃപ്പൂണിത്തുറ, പറവൂർ, എറണാകുളം, തൃക്കാക്കര എന്നിവ യുഡിഎഫും ബാക്കി മണ്ഡലങ്ങളിൽ എൽഡിഎഫുമാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. യുഡിഎഫിന് മികച്ച മേൽക്കൈയുള്ള നഗരമേഖലകളിൽ വോട്ടു ശതമാനം കുറഞ്ഞെങ്കിലും തിരഞ്ഞെടുപ്പു ഫലത്തിന്റെ കാര്യത്തില്‍ യാതൊരു ആശങ്കയുമില്ലെന്നാണ് ഹൈബി ഈഡൻ പ്രതികരിച്ചത്. അതേസമയം, പറവൂരിൽ ഇത്തവണ വോട്ടു ശതമാനം കൂടിയത് തനിക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് കെ.ജെ.ഷൈൻ.

എൻഡിഎ സ്ഥാനാർഥി ഡോ. കെ.എസ്.രാധാകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വമായിരുന്നു ഇത്തവണ ഏറ്റവുമൊടുവിൽ പ്രഖ്യാപിക്കപ്പെട്ടത്. വോട്ടു ശതമാനം ഉയർത്താൻ മാത്രമല്ല, താൻ ഇത്തവണ വിജയിച്ചു കയറും എന്നായിരുന്നു വോട്ടെടുപ്പിന് മുന്നേ അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്. 1.38 ലക്ഷം വോട്ടുകളാണ് കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം നേടിയത്. ധീവര വോട്ടുകൾ ആർക്ക് ലഭിച്ചു എന്നതും തൃപ്പൂണിത്തുറ പോലുള്ള മണ്ഡലങ്ങൾ എങ്ങനെ വോട്ടു ചെയ്തു എന്നതും എറണാകുളം ഫലത്തിൽ നിർണായകമായിരിക്കും. 

ബെന്നി ബഹനാൻ, സി.രവീന്ദ്രനാഥ്, കെ.എ.ഉണ്ണിക്കൃഷ്ണൻ (ചിത്രം: മനോരമ)
ബെന്നി ബഹനാൻ, സി.രവീന്ദ്രനാഥ്, കെ.എ.ഉണ്ണിക്കൃഷ്ണൻ (ചിത്രം: മനോരമ)

അതേസമയം, ചാലക്കുടിയിൽ‍ ഇത്തവണ വോട്ടിങ് ശതമാനത്തില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചാലക്കുടിയിൽ അന്തിമ കണക്കുകൾ‍ വരുമ്പോള്‍‍ 71.94 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണ 80.94 ശതമാനമായിരുന്നു പോളിങ്. അതായത്, 9 ശതമാനം വോട്ടുകളുടെ കുറവാണ് ചാലക്കുടിയിൽ ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 76.86% ആയിരുന്നു 2014ലെങ്കിൽ‍ 73.27 ശതമാനമായിരുന്നു 2009ൽ. മുകുന്ദപുരം മണ്ഡലം ഇല്ലാതായി ചാലക്കുടി മണ്ഡലം രൂപീകരിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു 2009ലേത്.

1.15 ലക്ഷം വോട്ടിനായിരുന്നു യു‍ഡിഎഫിന്റെ ബെന്നി ബഹനാൻ ഇടതുപക്ഷത്തിന്റെ ഇന്നസെന്റില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്തത്. ബെന്നി തന്നെ ഇത്തവണ യുഡിഎഫിനായി കളത്തിലിറങ്ങിയപ്പോൾ എൽഡിഎഫ് മുൻ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥിനെ കളത്തിലിറക്കിയപ്പോഴേ മത്സരം ചൂടുപിടിച്ചിരുന്നു. ബിഡിജെഎസ് നേതാവ് കെ.എ.ഉണ്ണികൃഷ്ണൻ എൻഡിഎ സ്ഥാനാർഥിയായപ്പോൾ ട്വന്റി 20യും ചാലക്കുടിയിലും എറണാകുളത്തും സ്ഥാനാർഥികളുമായി രംഗത്തെത്തി.

പോളിങ് ശതമാനത്തിന്റെ കാര്യത്തിലുണ്ടായിട്ടുള്ള കുറവ് വിജയത്തെ ഒട്ടും ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപ്. ഇടതു കോട്ടകളിലും പോളിങ് ശതമാനത്തിലുണ്ടായിട്ടുള്ള കുറവ് അവർ എടുത്തു കാട്ടുന്നു. അതേസമയം, ട്വന്റി20 സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ചാലക്കുടി, പെരുമ്പാവൂർ, കുന്നത്തുനാട് മണ്ഡലങ്ങളിൽ ഉണ്ടായിട്ടുള്ള ഇടിവ് ഇരു മുന്നണികൾക്കും ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ‍ കുന്നത്തുനാട്ടിൽ വിജയത്തിന് തൊട്ടടുത്തു വരെ ട്വന്റി20 എത്തിയിരുന്നെങ്കിലും ഇടതിന്റെ വി.സി. ശ്രീനിജിൻ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. അന്നു മുതൽ ട്വന്റി 20യും ശ്രീനിജനുമായി കൊമ്പുകോർക്കുന്നുണ്ടെങ്കിലും ഈ ‘ന്യൂജെൻ’ പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം നിതാന്ത ശത്രുവായ ബെന്നി ബഹനാൻ ആണെന്നത് പരസ്യമായ രഹസ്യമാണ്. 

 കൈപ്പമംഗലം – 72.63 (കഴിഞ്ഞ തവണ 80.21), ചാലക്കുടി – 69.03 (77.7), കൊടുങ്ങല്ലൂർ – 70.9 (78.78), പെരുമ്പാവൂർ – 73.23 (81.71), അങ്കമാലി – 68.32 (79.93), ആലുവ –70.45 (80.44), കുന്നത്തുനാട് – 78.11 (84.40) എന്നിങ്ങനെയാണ് ഇത്തവണ വോട്ടിങ് ശതമാനം. ബ്രായ്ക്കറ്റിലുള്ള 2019ലെ വോട്ടിങ് ശതമാനം ശ്രദ്ധിച്ചാൽ വലിയ കുറവ് മനസ്സിലാക്കാനാവും. ഒരു നിയോജക മണ്ഡലത്തിൽ പോലും കഴിഞ്ഞ തവണത്തെ വോട്ടിങ് ശതമാനം ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. 

English Summary:

Ernakulam, Chalakudy constituency polling analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com