ADVERTISEMENT

ആലപ്പുഴ∙ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി.ജയരാജനുമായി മൂന്നുതവണ കൂടിക്കാഴ്ച നടത്തിയെന്ന് ആവർത്തിച്ച് മുതിർന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ‘ഫ്രോഡ്’ എന്ന് വിശേഷിപ്പിച്ച ദല്ലാൾ നന്ദകുമാറിനെ ഇ.പി. ജയരാജൻ തള്ളിപ്പറയാത്തത് എന്തുകൊണ്ടാണെന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു. എനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, നന്ദകുമാറിനെതിരെ കേസ് വേണ്ടെന്ന ഇ.പിയുടെ തീരുമാനത്തിനു പിന്നിൽ എന്തായിരിക്കുമെന്നും ശോഭ ചോദിച്ചു.

‘‘‌മുഖ്യമന്ത്രി പിണറായി വിജയനും എം.വി.ഗോവിന്ദനും ഫ്രോഡ് എന്നു വിളിച്ച ദല്ലാൾ നന്ദകുമാറിനെ ഇ.പി. ജയരാജൻ ഒരു പ്രാവശ്യം പോലും തള്ളിപ്പറഞ്ഞിട്ടില്ല. മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന ഘടകത്തിനോട് ഉള്ളതിനേക്കാൾ അഭേദ്യമായ ബന്ധം  നന്ദകുമാറുമായിട്ടുള്ള‌ത് എങ്ങനെയാണെന്ന് ജയരാജന്‍ വിശദീകരിക്കണം.’’– ശോഭ പറഞ്ഞു. 

‘‘പാർട്ടി നേതൃത്വത്തിൽനിന്നും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നും ബോധപൂർവമായ കരുനീക്കം നടന്നിട്ടുണ്ട്. അതിൽ ജയരാജൻ അസ്വസ്ഥനായിരുന്നു. തീരുമാനം എടുത്തതിനു ശേഷം പിന്മാറേണ്ടി വന്നതിൽ വലിയ ദുഃഖം അദ്ദേഹത്തിനുണ്ടായിരുന്നു. എടുത്ത തീരുമാനത്തെ തന്നെ മാറ്റിമറിക്കാൻ സാധിക്കുന്ന രീതിയിൽ അദൃശ്യഘടകമായി പ്രവർത്തിക്കാനുള്ള പ്രാപ്തിയും മുഖ്യമന്ത്രിക്കുണ്ട്’’–ശോഭ വിശദീകരിച്ചു.

അതേസമയം, സിപിഎമ്മിൽ ചേരാൻ ശ്രമിച്ചെന്ന ആരോപണം ശോഭ സുരേന്ദ്രൻ തള്ളി. ‘‘ഞാൻ എല്‍ഡിഎഫില്‍ പോകുമെന്ന് സ്വപ്നം കാണാന്‍ നന്ദകുമാറിനേ പറ്റൂ. 2016ല്‍ സിപിഎമ്മില്‍ ചേരാന്‍ ശ്രമിച്ചു എന്ന ആരോപണം അവജ്ഞയോടെ തള്ളുന്നു. ഞാന്‍ പാലക്കാട് വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയായിരുന്നു. ബിജെപിയിലും ഉയര്‍ന്ന സ്ഥാനത്തായിരുന്നു.’’ – ശോഭ വിശദീകരിച്ചു. 

English Summary:

Sobha Surendran repeated that she met EP Jayarajan three times

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com