ADVERTISEMENT

ചെന്നൈ ∙ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ പാക്കിസ്ഥാൻ യുവതിക്ക് അവയവം ലഭിച്ചത് വഴിവിട്ട സഹായങ്ങളിലൂടെയെന്ന ആരോപണം നിഷേധിച്ച് തമിഴ്നാട്. അവയവം ഇന്ത്യൻ പൗരന്മാർക്ക് ചേരാതെ വരുമ്പോൾ മാത്രമാണ് വിദേശികൾക്ക് അനുവദിക്കുന്നതെന്നു സർക്കാർ വ്യക്തമാക്കി. പാക്കിസ്ഥാനിയായ ആയിഷ റാഷൻ (19) ആണ് അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയയായത്. 

തമിഴ്നാട് അവയവ കച്ചവടം നടത്തുന്നു എന്നതടക്കമുള്ള ആരോപണങ്ങൾ ഉയർന്നതോടെയാണ് വിശദീകരണം. ജനുവരിയിലാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കറാച്ചി സ്വദേശിനി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. 2019 ലാണ് ഗുരുതര ഹൃദയ തകരാറുമായി ആയിഷ ചെന്നൈയിലെ ആശുപത്രിയിൽ എത്തിയത്. ഉടനടി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണം എന്നായിരുന്നു നിർദേശം. ഹൃദയത്തിനായി തമിഴ്നാട് ട്രാൻസ്പ്ലാന്റ് അതോറിറ്റിയിൽ വിവരങ്ങൾ സമർപ്പിച്ചു. 

ഇതിനിടെ ഹൃദയാഘാതം ഉണ്ടായ പെൺകുട്ടി താൽക്കാലിക ഉപകരണം ഘടിപ്പിച്ചാണ് ജീവൻ നിലനിർത്തിയത്. ഉപകരണത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാനുള്ള സംവിധാനം പാക്കിസ്ഥാനിൽ ഇല്ലാത്തതിനാൽ പെൺകുട്ടി കഴിഞ്ഞ ജൂണിൽ വീണ്ടും ഇന്ത്യയിലെത്തി. ഇതിനിടെ ഡൽഹിയിൽ മസ്തിഷ്ക മരണം സംഭവിച്ച ആളിന്റെ ഹൃദയം പെൺകുട്ടിക്ക് യോജിച്ചതാണെന്ന് കണ്ടെത്തി. തുടർന്നു ശസ്ത്രക്രിയയും നടത്തി. ഇതിനു പിന്നാലെയാണു വിദ്വേഷ പ്രചാരണം.

അവയവ സ്വീകർത്താക്കളെ നിർണയിക്കുന്നത് നാഷനൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ ആണെന്നും ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും തമിഴ്നാട് ട്രാൻസ്പ്ലാന്റ് അതോറിറ്റി സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ പറഞ്ഞു. അതേസമയം ശസ്ത്രക്രിയ പൂർത്തിയാക്കിയ ആയിഷ ആരോഗ്യവതിയാണ്. സ്വകാര്യ ആശുപത്രി ചികിത്സാ ഇളവ് അനുവദിച്ചതോടെയാണ് ശസ്ത്രക്രിയ സാധ്യമായത്. കൂടുതൽ നിരീക്ഷണങ്ങൾക്ക് ശേഷം വൈകാതെ പെൺകുട്ടിയും കുടുംബവും പാക്കിസ്ഥാനിലേക്ക് മടങ്ങും

English Summary:

Tamil Nadu denies allegations of organ trafficking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com