മേളം ആചാര്യൻ കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു
Mail This Article
തൃശൂർ ∙ നാലര പതിറ്റാണ്ടു കാലം തൃശൂർ പൂരത്തിന്റെ ഭാഗമായിരുന്ന മുതിർന്ന മേളകലാകാരൻ കേളത്ത് അരവിന്ദാക്ഷ മാരാർ അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. പൊതുദർശനം ഒല്ലൂർ എടക്കുന്നി പി.ആർ. പടിയിലെ വസതിയിൽ. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മേളാസ്വാദകർ എന്നും നെഞ്ചേറ്റാറുള്ള അരവിന്ദാക്ഷ മാരാർ, പ്രായാധിക്യം കൊണ്ടു കഴിഞ്ഞ 2 വർഷമായി പൂരത്തിൽ പങ്കെടുത്തിരുന്നില്ല.
ആദ്യം 13 വർഷം പാറമേക്കാവിലും പിന്നീട് 9 വർഷം തിരുവമ്പാടിയിലും തിരികെ പാറമേക്കാവിലും തുടർച്ചയായി 23 വർഷവും കൊട്ടിക്കയറിയ അദ്ഭുത പ്രതിഭയാണ്. പ്രമാണിയായില്ലെങ്കിലും അത്രത്തോളം പ്രാധാന്യമുണ്ടായിരുന്നു 45 വർഷക്കാലം പൂരം കൊട്ടിക്കയറിയ കേളത്തിന്. 12–ാം വയസ്സിൽ എടക്കുന്നി ക്ഷേത്രത്തിൽ വാദ്യകലയിൽ അരങ്ങേറ്റം കുറിച്ച കേളത്ത്, പെരുവനം നടവഴിയിൽ പ്രഗൽഭർക്കൊപ്പം കൊട്ടിക്കയറിയാണു മുൻനിരയിലെത്തിയത്. പതിയാരത്ത് കുഞ്ഞൻ മാരാർ പാറമേക്കാവിന്റെ മേള പ്രമാണി ആയിരിക്കുമ്പോഴാണ് കേളത്ത് അരവിന്ദാക്ഷ മാരാർ തൃശൂർ പൂരത്തിന് അരങ്ങേറ്റം കുറിച്ചത്.