മക്കൾ രാഷ്ട്രീയം മിണ്ടാതെ പ്രചാരണം; ബിജെപി കോട്ട തകർക്കാൻ അൻഷുൽ
Mail This Article
പട്ന ∙ മുൻ ലോക്സഭാ സ്പീക്കർ മീരാകുമാറിന്റെ മകൻ, മുൻ ഉപപ്രധാനമന്ത്രി ജഗ്ജീവൻ റാമിന്റെ ചെറുമകൻ. പട്ന സാഹിബ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അൻഷുൽ അവിജിത് രാഷ്ട്രീയ കുടുംബത്തിലെ മൂന്നാം തലമുറ നേതാവാണ്. അൻഷുലിനു രാഷ്ട്രീയ പാരമ്പര്യം അച്ഛൻ മഞ്ജുൾ കുമാർ വഴിക്കുമുണ്ട്.
മഞ്ജുൾ കുമാറിന്റെ അമ്മ സുമിത്രാ ദേവി ബിഹാറിലെ ആദ്യ വനിതാ മന്ത്രിയായിരുന്നു. തിരഞ്ഞെടുപ്പിൽ പുതുമുഖമാണെങ്കിലും രാഷ്ട്രീയം രക്തത്തിലുള്ള അൻഷുൽ കുമാറിന്റെ പ്രചാരണം പക്വതയോടെയാണ്. കേംബ്രിജ് സർവകലാശാലയിൽനിന്ന് എംഫിൽ, പിഎച്ച്ഡി ബിരുദങ്ങൾ നേടിയ അൻഷുൽ കോൺഗ്രസ് ദേശീയ വക്താവായി പ്രവർത്തിക്കവേയാണു ലോക്സഭാ സ്ഥാനാർഥിത്വം ലഭിച്ചത്.
∙ മക്കൾ രാഷ്ട്രീയം മിണ്ടില്ല
ലാലു യാദവിന്റെ പെൺമക്കളായ മിസ ഭാരതിയും രോഹിണി ആചാര്യയും മത്സരിക്കുന്ന മണ്ഡലങ്ങളിൽ മക്കൾ രാഷ്ട്രീയം പ്രചരണ വിഷയമാക്കിയ ബിജെപി പക്ഷേ പട്ന സാഹിബിൽ അക്കാര്യം മിണ്ടുന്നില്ല. ആക്ഷേപം തിരിഞ്ഞു കുത്തുമെന്നതു തന്നെ കാരണം. പട്ന സാഹിബിലെ ബിജെപി സ്ഥാനാർഥി മുൻ കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് രാഷ്ട്രീയത്തിലിറങ്ങിയത് അച്ഛൻ താക്കൂർ പ്രസാദിന്റെ തണലിലാണ്. ബിഹാറിൽ മന്ത്രിയും ഭാരതീയ ജനസംഘം സംസ്ഥാന അധ്യക്ഷനുമായിരുന്നു താക്കൂർ പ്രസാദ്.
പ്രബലമായ കായസ്ത സമുദായത്തിന്റെ പിൻബലമാണ് രവിശങ്കർ പ്രസാദിനെങ്കിൽ അൻഷുലിനു രണ്ടു സമുദായങ്ങളുടെ പാരമ്പര്യം അവകാശപ്പെടാം. ഇന്ത്യയിൽ ദലിത് അവകാശ സമരങ്ങളുടെ നായകനായിരുന്നു മുത്തച്ഛൻ ജഗ്ജീവൻ റാം. മുത്തശ്ശി സുമിത്രാ ദേവി ബിഹാറിലെ പിന്നാക്ക വിഭാഗമായ ഖുശ്വാഹ സമുദായത്തിന്റെ മുന്നേറ്റ പ്രതീകവും.
∙ ബിജെപി കോട്ടയിൽ
പട്ന സാഹിബ് മണ്ഡലം 2008ൽ രൂപീകരിച്ച ശേഷമുള്ള മൂന്നു തിരഞ്ഞെടുപ്പുകളിലും ബിജെപിക്കായിരുന്നു വിജയം. ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിൽ ബോളിവുഡ് താരം ശത്രുഘ്നൻ സിൻഹ ബിജെപി ടിക്കറ്റിൽ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ശത്രുഘ്നൻ സിൻഹ ബിജെപിയുടെ രവിശങ്കർ പ്രസാദിനോടു അടിയറവു പറഞ്ഞു. ശത്രുഘ്നനു തകർക്കാനാകാത്ത ബിജെപി കോട്ടയിൽ അൻഷുൽ അഭിമുഖീകരിക്കുന്നതു കടുത്ത പരീക്ഷണം.