റഷ്യൻ മനുഷ്യക്കടത്ത്: തിരുവനന്തപുരത്തുനിന്ന് 2 മലയാളികളെ അറസ്റ്റ് ചെയ്ത് സിബിഐ
Mail This Article
തിരുവനന്തപുരം∙ റഷ്യൻ മനുഷ്യക്കടത്തു കേസിൽ രണ്ട് തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ. കഠിനംകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്തുനിന്ന് ഡൽഹി സിബിഐ യൂണിറ്റാണ് ഇവരെ പിടികൂടിയത്.
മനുഷ്യക്കടത്തിന്റെ സൂചന ലഭിച്ചതിനെ തുടർന്ന് കേരളത്തിൽ സിബിഐ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് വ്യക്തമായത്. സാധാരണ കുടുംബങ്ങളിൽനിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായത്. തലസ്ഥാന ജില്ലയിൽ അഞ്ചുതെങ്ങിലെ 3 യുവാക്കൾ തട്ടിപ്പിനിരയായിരുന്നു. ഇവർ റഷ്യ–യുക്രെയ്ന് അതിർത്തിയിലെ യുദ്ധമുഖത്താണുള്ളത്.
പൂവാർ സ്വദേശി ഡേവിഡും യുക്രെയ്നെതിരെ റഷ്യ യുദ്ധം നടത്തുന്ന മേഖലയിലാണ്. ഡ്രോൺ ആക്രമണത്തിൽ ഡേവിഡിന് പരുക്കേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്നാണ് ഡേവിഡ് വീട്ടുകാരെ അറിയിച്ചത്. അഭയാർഥി ക്യാംപിലുള്ള ഡേവിഡിന് ഇടയ്ക്ക് വീട്ടുകാരെ ഫോൺ വിളിക്കാൻ സാധിക്കുന്നുണ്ട്.
സിബിഐ സംഘം ഡേവിഡിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. സെക്യൂരിറ്റി ജോലിക്കായാണ് ഡേവിഡിനെ അഞ്ചു മാസം മുൻപ് റഷ്യയിലേക്ക് കൊണ്ടുപോയത്. ഏജന്റിന് 3 ലക്ഷം രൂപ നൽകി. ഏജന്റിനെക്കുറിച്ച് വീട്ടുകാർക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല.