‘തൊഴിൽ നയങ്ങളോട് പ്രതിഷേധം; 300 ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവെടുത്തു, ഫോൺ ഓഫാക്കി’
Mail This Article
ന്യൂഡൽഹി ∙ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവിൽ പ്രവേശിച്ചതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത് എഴുപതിലേറെ സർവീസുകൾ. എയർഇന്ത്യ എക്സ്പ്രസിന്റെ പുതിയ തൊഴിൽ നയങ്ങളിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ പ്രവേശിച്ചത്. 300 മുതിർന്ന കാബിൻ ക്രൂ അംഗങ്ങൾ അവസാന നിമിഷം സിക്ക് ലീവ് നൽകി മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതായാണ് വിവരം. ക്രൂ അംഗങ്ങളെ ബന്ധപ്പെടാൻ മാനേജ്മെന്റ് ശ്രമിച്ചുവരികയാണെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് വൃത്തങ്ങൾ അറിയിച്ചു.
‘‘ഞങ്ങളുടെ ഒരു വിഭാഗം കാബിൻ ക്രൂ അംഗങ്ങൾ അവസാന നിമിഷം സിക്ക് ലീവ് റിപ്പോർട്ട് ചെയ്തു. ഇതുമൂലം വിമാനങ്ങൾ പലതും വൈകുകയും റദ്ദാക്കുകയും ചെയ്തു. ഇതിനുപിന്നിലെ കാരണങ്ങൾ മനസ്സിലാക്കുന്നതിനായി ക്രൂ അംഗങ്ങളുമായി ബന്ധപ്പെട്ടുവരികയാണ്. ഇതുമൂലം ഞങ്ങളുടെ അതിഥികൾക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് വേണ്ടി ഞങ്ങളുടെ ടീം ശ്രമിക്കുകയാണ്. യാത്രക്കാർക്ക് ഇതുമൂലം ഉണ്ടായ എല്ലാ ബുദ്ധിമുട്ടിനും ക്ഷമചോദിക്കുന്നു’’ – എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായും തിരിച്ചുനൽകുകയോ പകരം യാത്രാസംവിധാനം ഏർപ്പെടുത്തുകയോ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
കമ്പനിയുടെ ജീവനക്കാരോടുള്ള പെരുമാറ്റത്തിൽ വിവേചനമുണ്ടെന്ന ആരോപണവുമായി എയർഇന്ത്യ എക്സ്പ്രസിന്റെ ഒരു വിഭാഗം കാബിൻ ക്രൂവിനെ പ്രതിനിധീകരിക്കുന്ന യൂണിയൻ കഴിഞ്ഞ മാസം രംഗതെത്തിയിരുന്നു. വിമാനം റദ്ദാക്കിയത് യാത്രക്കാരെ നേരത്തേ അറിയിക്കാത്തതുമൂലം ദൂരസ്ഥലങ്ങളിൽ നിന്നടക്കം നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നു. കെടുകാര്യസ്ഥത ജീവനക്കാരെ ദോഷകരമായി ബാധിച്ചതായി എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ യൂണിയനും (എഐഎക്സ്ഇയു) ആരോപിച്ചിരുന്നു.