ADVERTISEMENT

കൊച്ചി ∙ ആയിരക്കണക്കിനു യാത്രക്കാരെ 2 ദിവസം പെരുവഴിയിലാക്കിയ മിന്നൽ സമരം എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ പിൻവലിച്ചു. കൂട്ടത്തോടെ രോഗ അവധി (സിക്ക് ലീവ്)  എടുത്ത ഏകദേശം 250 ജീവനക്കാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കാൻ ഡൽഹിയിൽ ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ധാരണയായി. ജീവനക്കാരുടെ സംഘടനയുടെയും മാനേജ്മെന്റിന്റെയും പ്രതിനിധികൾ പങ്കെടുത്തു.

മിന്നൽ പണിമുടക്ക് നടത്തിയതിന്റെ പേരിൽ ഇന്നലെ പിരിച്ചുവിട്ട 25 ജീവനക്കാരെയും തിരിച്ചെടുക്കും. അനാരോഗ്യം ചൂണ്ടിക്കാട്ടി അവധിയെടുത്ത ജീവനക്കാർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി ജോലിയിൽ തിരികെ പ്രവേശിക്കും. ജീവനക്കാർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് കമ്പനി ഉറപ്പുനൽകി. 28ന് വീണ്ടും മധ്യസ്ഥയോഗം നടക്കും. 

സർവീസുകൾ പൂർണ സ്ഥിതിയിലാകാൻ 3 ദിവസമെങ്കിലുമെടുക്കും. ഷെഡ്യൂളുകളുടെ എണ്ണം ചുരുക്കിയത് പഴയ അവസ്ഥയിൽ എത്താനും ഇത്രയും തന്നെ സമയമെടുക്കും. പ്രതിദിനം 380 സർവീസുകൾ നടത്തുന്ന വിമാനക്കമ്പനിയാണ് ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ എയർ ഇന്ത്യ എക്സ്പ്രസ്. അവധിക്കാലമായതുകൊണ്ട് ഏറ്റവും തിരക്കുള്ള സമയത്താണ് സമരം നടന്നത്. പ്രതിസന്ധി പരിഹരിക്കാൻ പത്തോളം റൂട്ടുകളിൽ എയർ ഇന്ത്യ വിമാനങ്ങളും ഇന്നലെ സർവീസ് നടത്തി. 

ഇന്നലെ റദ്ദാക്കിയത് 85 സർവീസുകൾ

ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 85 സർവീസുകൾ കൂടി റദ്ദാക്കി. 2 ദിവസം കൊണ്ട് ഇരുന്നൂറോളം സർവീസുകളാണ് റദ്ദാക്കിയത്. ഇന്നലെ കേരളത്തിലെ വിമാനത്താവളങ്ങളിൽ റദ്ദാക്കിയത്:

∙ കൊച്ചി: 4 സർവീസുകൾ

∙ തിരുവനന്തപുരം: 9

∙ കോഴിക്കോട്: 6

∙ കണ്ണൂർ: 8 (മിക്കവയും വിദേശ സർവീസുകൾ.) 

പണം തിരികെ കിട്ടും

ഫ്ലൈറ്റ് റദ്ദാക്കുകയോ 3 മണിക്കൂറിലേറെ വൈകുകയോ ചെയ്താൽ ടിക്കറ്റ് തുക പൂർണമായി റീഫണ്ട് ചെയ്യുകയോ മറ്റൊരു തീയതിയിലേക്ക് സൗജന്യമായി പുനഃക്രമീകരിക്കുകയോ ചെയ്യാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

വിവരങ്ങൾക്ക്: വെബ്സൈറ്റ്: airindiaexpress.com/support

വാട്സാപ് നമ്പർ: +91 6360012345

ടിക്കറ്റ് നിരക്ക് കുത്തനെ കൂടി

അബുദാബി ∙ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദായതോടെ യുഎഇയിൽനിന്നു കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടി ഉയർന്നു. 10,000 രൂപയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസിൽ നേരത്തേ ടിക്കറ്റ് എടുത്തവർക്ക് തുക പൂർണമായി മടക്കിക്കിട്ടിയാൽ പോലും ഇനി യാത്ര ചെയ്യണമെങ്കിൽ രണ്ടിരട്ടി തുകയെങ്കിലും അധികം വേണ്ടിവരും. യുഎഇയിൽനിന്ന് ഇന്നലെ റദ്ദാക്കിയ 21 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലെ 3096 പേരുടെ യാത്ര പ്രതിസന്ധിയിലായി. കേരളത്തിലേക്കുള്ള 12 വിമാനങ്ങളിലായി 2232 മലയാളികളും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അടിയന്തര ചികിത്സയ്ക്ക് എത്തേണ്ടവരും വീസ കാലാവധി കഴിഞ്ഞ വരും ഇക്കൂട്ടത്തിലുണ്ട്.

English Summary:

Breakthrough In Air India Express Crisis, Terminated Workers Will Be Reinstated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com