ആശുപത്രിയിൽ പറഞ്ഞത് വീണു പരുക്കേറ്റെന്ന്; പിതാവിനെ മർദിച്ചുകൊന്ന കേസിൽ മകൻ പിടിയിൽ
Mail This Article
കോഴിക്കോട്∙ ബാലുശ്ശേരി എകലൂരിൽ പിതാവിനെ മർദിച്ചു കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. കരാട്ടെ പരിശീലകനായിരുന്ന ദേവദാസിനെയാണ് (61) മകൻ മർദിച്ചു കൊന്നത്. മകന് അക്ഷയ്യെ (26) പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കൾ രാത്രിയാണ് പരുക്കേറ്റ ദേവദാസിനെ അക്ഷയ് ആശുപത്രിയിൽ എത്തിച്ചത്. വീണു പരുക്കേറ്റു എന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്.
ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങി. പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് അക്ഷയ്യെ കസ്റ്റഡിയില്‍ എടുത്തു. ദേവദാസും അക്ഷയ്യും ഒരുമിച്ചിരുന്ന് മദ്യം കഴിക്കാറുണ്ടായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
ദേവദാസിനെ വീടിനുളളില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഉപയോഗത്തെത്തുടർന്ന് മുൻപും വീട്ടിൽ പ്രശ്നമുണ്ടായിരുന്നു. ഇതെത്തുടർന്ന് മകളുടെ കൂടെയാണ് ദേവദാസിന്റെ ഭാര്യ താമസിക്കുന്നത്. അക്ഷയ് ലഹരിക്കടിമയായിരുന്നു എന്നാണ് വിവരം.