രണ്ടു ചൂടും ഒരുമിച്ചു വേണ്ട; ഭാവിയിലെ തിരഞ്ഞെടുപ്പ് തീയതികൾ ഇനി ഉഷ്ണതരംഗ ദിനങ്ങളും പരിഗണിച്ച്
Mail This Article
പത്തനംതിട്ട ∙ കാലാവസ്ഥാ മാറ്റം ഇന്ത്യയിലെ ഭാവി വോട്ടെടുപ്പുകളെയും പ്രചാരണ രീതികളെയും ബാധിക്കുമോ? ഇക്കുറി 97 കോടിയിലേറെ വോട്ടർമാർ പങ്കാളികളായിട്ടുള്ള ലോക്സഭാ തിരഞ്ഞെടുപ്പ് വരുംവർഷങ്ങളിൽ ചൂടുകാലങ്ങളിൽ നടത്താനുള്ള സാധ്യത കുറയുന്നു. കഴിഞ്ഞ ജൂണിൽ ആരംഭിച്ച എൽനിനോയുടെ ഫലമായ താപനം ഈ ഏപ്രിലിൽ ഇന്ത്യ മുഴുവൻ തീവ്രതാപത്തിനും ഉഷ്ണതരംഗത്തിനും കാരണമായി. ഈ സമയത്തുതന്നെയാണു ലോക്സഭാ തിരഞ്ഞെടുപ്പ് വന്നതും. 47 ഡിഗ്രി സെൽഷ്യസ് വരെ എത്തിയ ചൂടു മൂലം ആളുകൾ പുറത്തിറങ്ങാൻ മടിക്കുമ്പോൾ ഇന്ത്യ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിലെ വൈരുധ്യം രാജ്യാന്തര തലത്തിൽ ചർച്ചയാണ്.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വേനൽക്കാലത്ത് ഇന്ത്യയുടെ പല ഭാഗങ്ങളിലും നാലു മുതൽ എട്ടു വരെ ദിവസങ്ങളിൽ അനുഭവപ്പെട്ടിരുന്ന ഉഷ്ണതരംഗം ഇക്കുറി 15 ദിവസത്തിലേറെ നീണ്ടു. ഈ സാഹചര്യത്തിലാണ് ഭാവി വോട്ടെടുപ്പുകൾ വേനൽക്കാലത്തിനു മുൻപ് നടത്തണമെന്ന നിർദേശമുയരുന്നത്. 2014ലും 2019ലും ഉൾപ്പെടെ കഠിനമായ ചൂടുകാലത്താണ് ഇതിനു മുൻപ് ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. 2016 നേക്കാൾ അതിശക്തമായ സൂപ്പർ എൽനിനോ ഉഷ്ണപ്രഭാവമാണ് ഇന്ത്യയിൽ ഇപ്പോൾ അനുഭവപ്പെടുന്നതെന്നു യുഎസിലെ കാലാവസ്ഥാമാറ്റ ഗവേഷണ സംഘടനമായ ക്ലൈമറ്റ് സെൻട്രൽ പുറത്തിറക്കിയ പഠനം വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സമയക്രമം ചർച്ചയായത്.
ചൂടിന്റെ കാര്യത്തിൽ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടികയിലേക്കു കാലാവസ്ഥാ ഗവേഷകർ ഇന്ത്യയെ ഉൾപ്പെടുത്തിക്കഴിഞ്ഞു. ഇതേരീതിയിലുള്ള കാർബൺ പുറന്തള്ളൽ തുടർന്നാൽ കരയിലെ ചൂടേറ്റം ആറു മടങ്ങ് വരെ വർധിക്കും. 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ 100 കോടി ജനങ്ങൾ താപദുരന്തത്തിന്റെ പിടിയിലാവും. ഈ സാഹചര്യത്തിലാണു തിരഞ്ഞെടുപ്പ് കുറച്ചുകൂടി മെച്ചപ്പെട്ട കാലാവസ്ഥയിൽ നടത്താനുള്ള സാധ്യത തിരഞ്ഞെടുപ്പ് കമ്മിഷൻ തേടേണ്ടതെന്നു ക്ലൈമറ്റ് സെൻട്രലിലെ വിദഗ്ധർ പറയുന്നു. ആദ്യ തിരഞ്ഞെടുപ്പ് സമയത്തു ഹിമാചലിൽ സെപ്റ്റംബറിലും മറ്റിടങ്ങളിൽ ഒക്ടോബറിലുമാണു നടത്തിയതെന്നു മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസാ പറഞ്ഞു.
2029ലെ തിരഞ്ഞെടുപ്പ് ജനുവരി ഒന്നിനും ജൂൺ 30നും ഇടയിലാണു നടത്തേണ്ടത്. ഫെബ്രുവരി–മാർച്ച് വസന്തകാലത്ത് ഇത് നടത്തിയാൽ ചൂടിന്റെ പ്രശ്നമില്ല. വോട്ടിങ് ശതമാനത്തിലെ കുറവിനു പിന്നിൽ ചൂട് ഒരു ഘടകമാണെന്ന വിലയിരുത്തലുണ്ട്. ഭാവിയിൽ പലരുടെയും ജീവനെടുക്കുന്ന തരത്തിലേക്കു ചൂടിന്റെ കാഠിന്യം ഉയരുമെന്നതിനാൽ തിരഞ്ഞെടുപ്പു സമയം ആലോചിച്ചു തീരുമാനിക്കണമെന്ന മുന്നറിയിപ്പും ക്ലൈമറ്റ് സെൻട്രൽ നൽകുന്നു. തിരഞ്ഞെടുപ്പ് ചർച്ചകളിൽ പരിസ്ഥിതിയും കാലാവസ്ഥാ മാറ്റവും ഇടം പിടിക്കണമെന്നു പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജി സീനിയർ സയന്റിസ്റ്റ് ഡോ. റോക്സി മാത്യു കോൾ പറഞ്ഞു.