ADVERTISEMENT

എനിക്കു നന്നായി ഒന്നുറങ്ങണമെന്നുണ്ട്. പക്ഷേ, നോർത്ത് അറ്റ്‌ലാന്റിക്കിലെ കാലാവസ്ഥ എന്നെ അതിന് അനുവദിക്കില്ലായിരുന്നു. 

2022 സെപ്റ്റംബർ 9ന്, അതായത് റേസ് തുടങ്ങി 5–ാം ദിവസം ആദ്യത്തെ വാർത്തയെത്തി. കാനഡക്കാരൻ എഡ്വേഡ് വാലന്റിനോവിസ് റേസ് മതിയാക്കി. കാരണം വളരെ ലളിതമായിരുന്നു. എഡ്വേഡ് റേസിനു വന്ന നേരത്ത് അദ്ദേഹത്തിന്റെ ഫാക്ടറിയിലെ ജോലിക്കാർ പണിയുപേക്ഷിച്ചു സ്ഥലം വിട്ടു! തിരിച്ചു ചെല്ലുമ്പോൾ ഫാക്ടറി കാണില്ലെന്നു മനസ്സിലാക്കിയ അദ്ദേഹം യാത്ര സ്പെയിനിലെ ഫിനിസ്ത്രേയിൽ അവസാനിപ്പിച്ചു. 

അതുവരെ എനിക്കു കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയിരുന്നത് എഡ്വേഡായിരുന്നു. മറ്റെല്ലാവരുടെയും വഞ്ചിയിൽ കാലാവസ്ഥാ അറിയിപ്പുകൾ ലഭിക്കുന്ന വെതർ ഫാക്സ് മെഷീനുണ്ട്. അതിൽ എല്ലാ ദിവസവും കാലാവസ്ഥ അറിയിപ്പുകൾ കടലാസിൽ പ്രിന്റ് ചെയ്തു ലഭിക്കും. എനിക്ക് അത്തരമൊന്നു വാങ്ങാൻ സാധിച്ചില്ല. കാരണം, അവസാന നേരത്തുണ്ടായ അപകടത്തിന്റെ ബാക്കിയായി വന്ന ഭീമൻ അറ്റകുറ്റപ്പണി തന്നെ. 9 ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിൽ വെതർ ഫാക്സ് വാങ്ങാൻ സാധിക്കുമായിരുന്നു. റേഡിയോ വഴി കാലാവസ്ഥാ അറിയിപ്പുകൾ ലഭിക്കുമെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. പക്ഷേ, അതത്ര കാര്യക്ഷമമല്ല. മറ്റു മത്സരാർഥികൾ നൽകുന്ന വിവരം വച്ചാണ് എന്റെ യാത്ര. എഡ്വേഡിനു പകരം അമേരിക്കക്കാരനായ ഗുയ് ഡി ബോയർ എനിക്ക് കാലാവസ്ഥാ അറിയിപ്പുകൾ അയച്ചു തുടങ്ങി. 

സെപ്റ്റംബർ 14ന് യാത്രയിലെ ആദ്യ ഗേറ്റായ കാനറി ഐലൻഡ്സ് ഞാൻ പിന്നിട്ടു. റേസിൽ പലയിടങ്ങളിൽ ഗേറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി കടന്നുപോകുമ്പോൾ അതുവരെ നമ്മൾ എടുത്ത ചിത്രങ്ങളുടെ നെഗറ്റീവുകളും മറ്റും അവിടത്തെ ബോക്സിൽ നിക്ഷേപിക്കാം. വീട്ടിലേക്കു വിശേഷങ്ങൾ തിരക്കി കത്ത് എഴുതണമെങ്കിൽ അതിനും അവസരമുണ്ട്. കത്തുകൾ പോസ്റ്റ് ചെയ്യാനുള്ള ബോക്സും അക്കൂട്ടത്തിലുണ്ടാകും. പക്ഷേ ആ കത്തുകൾക്ക് മറുപടി എഴുതിയാൽ അത് എനിക്കു ലഭിക്കുമെന്ന് ആരും പ്രതീക്ഷിക്കരുത്! ഇതൊരു വൺവേ കമ്യൂണിക്കേഷൻ ഏർപ്പാടാണ്. 

സംഘാടകരുമായി നേരിൽ സംസാരിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. പക്ഷേ, ആരിൽനിന്നും ഒരു സഹായവും പ്രതീക്ഷിക്കരുത്. അഥവാ സഹായം സ്വീകരിച്ചാൽ മത്സരത്തിൽനിന്നു പുറത്താവുകയും ചെയ്യും. 

2018 റേസിൽ ഞാൻ പത്താം സ്ഥാനത്തായാണ് കാനറി ഐലൻഡ്സ് ഗേറ്റ് കടന്നത്. ഇത്തവണ നാലാം സ്ഥാനത്ത് ഗേറ്റ് കടക്കാൻ എനിക്കായി. 

എന്നാൽ ഇതിനിടെ മറ്റൊരു വാർത്ത വന്നു. കാനറി ഐലൻഡ്സിൽ ഒരിടത്തു വച്ച് ബോയറുടെ വഞ്ചി നിലത്തുറച്ചു. 

ബോയർ അൽപനേരം കൂടുതൽ ഉറങ്ങിപ്പോയതായിരുന്നു കാരണം. അതോടെ നന്നായി ഉറങ്ങണമെന്ന പദ്ധതി ‍ഞാനുപേക്ഷിച്ചു. സെപ്റ്റംബർ 18ന് ബോയറും റേസിൽനിന്ന് വിരമിച്ച വിവരം ‍ഞങ്ങളെ തേടിയെത്തി. 5 ദിവസം കഴിഞ്ഞപ്പോൾ മറ്റൊരു വാർത്ത. ഓസ്ട്രേലിയക്കാരൻ മാർക്ക് സിൻക്ലെയറും റിട്ടയർ ചെയ്യുന്നു. അറുപത്തിമൂന്നുകാരനായ സിൻക്ലെയർ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കേപ് ടൗണിൽ റേസ് നിർത്താൻ പ്ലാനിട്ടിരിക്കുകയായിരുന്നു. വിവാഹത്തിൽ പങ്കെടുത്ത ശേഷം തിരികെ വന്നു റേസ് തുടരാനായിരുന്നു അദ്ദേഹത്തിന്റെ ആലോചന. ഒരു സ്റ്റോപ്പ് എടുത്ത് റേസ് തുടരുന്നവരെ ചിച്ചെസ്റ്റർ ക്ലാസ് ( ഫ്രാൻസിസ് ചിച്ചെസ്റ്ററിന്റെ മാതൃകയിൽ ഒരു സ്റ്റോപ്പുള്ള സോളോ റേസ്) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുക. പക്ഷേ, ബേ ഓഫ് ബിസ്കേയിലെ മോശം കാലാവസ്ഥ സിൻക്ലെയറിന്റെ പ്ലാനിങ് തെറ്റിച്ചു. പ്രതീക്ഷിച്ച ദൂരം പിന്നിടാൻ തനിക്കു സാധിക്കില്ലെന്നും കൃത്യസമയത്തു കേപ് ടൗണിൽ എത്തുകയില്ലെന്നും കണക്കാക്കിയ അദ്ദേഹം റേസ് മതിയാക്കാൻ തീരുമാനിക്കുകയായിരുന്നു. 

ആഫ്രിക്കയുടെ സമീപത്തേക്കു നീങ്ങിയതോടെ വഞ്ചിയിലാകെ ചെളിയായി. അവിടെ വീശുന്ന കാറ്റ് കൊണ്ടുവരുന്ന മണ്ണാണ് വഞ്ചിയിലാകെ പറ്റിപ്പിടിക്കുന്നത്. ഇതിനിടെ എവിടെനിന്നോ പറന്നുവന്ന 3 ചെറിയ പക്ഷികൾ വഞ്ചിക്കുള്ളിൽ കയറി. ചത്തുപോകാനാണ് അവ വരുന്നതെന്നു പറയാം. കാരണം, പറക്കാൻ വയ്യാതെ ഒടുവിൽ അവ വഞ്ചിയിലെവിടെയെങ്കിലും ചത്തുവീഴും. ഇടയ്ക്കെപ്പോഴോ ഒരു വലിയ പക്ഷിയും വഞ്ചിയിലെത്തി. അതും ചാകാനുള്ള വരവാണ് എന്നു ഞാനുറപ്പിച്ചു. കാരണം, അതു ഡെക്കിൽ തൂങ്ങിയിരിക്കുകയാണ്. എല്ലായിടത്തും കാഷ്ടമിട്ടു നശിപ്പിക്കുന്നുമുണ്ട്. ആകെ വൃത്തികെട്ട മണമായി അവിടെല്ലാം. പക്ഷി ചാകുന്നതും കാത്ത് ഞാനിരിക്കെ ഒരു ദിവസം അത് എങ്ങോട്ടോ പറന്നുപോയി! ‌ 

തൊട്ടടുത്ത ദിവസം രാത്രിയിൽ വഞ്ചിക്കു സമീപത്ത് ഒരു കപ്പൽ പ്രത്യക്ഷപ്പെട്ടു. അവർ തുടർച്ചയായി വഞ്ചിയിലേക്കു ലൈറ്റ് അടിക്കാൻ തുടങ്ങി. വിശദമായ പരിശോധനയാണെന്നു വ്യക്തമായി. കപ്പലുമായി റേഡിയോയിൽ ബന്ധപ്പെട്ടു. അതൊരു റിസർച്ച് ഷിപ്പാണ്. കടൽ പര്യവേക്ഷണം നടത്തുന്നവർ. കടൽക്കൊള്ളക്കാർ ആണോ എന്നറിയാനായിരുന്നു അവർ ലൈറ്റടിച്ചു പരിശോധന നടത്തിയത്. ഒടുവിൽ അവരുടെ വക ഒരു ഉപദേശവും കിട്ടി: ഈ ഭാഗത്തു കടൽക്കൊള്ളക്കാരുണ്ട്, സൂക്ഷിക്കണം! 

ഈ വഞ്ചിയിൽനിന്ന് അവർ എന്ത് മോഷ്ടിക്കാനാണ് എന്നു ചോദിക്കണമെന്നുണ്ടായിരുന്നു, പക്ഷേ വേണ്ടെന്നു വച്ചു! 

ഒരു കൊടുങ്കാറ്റ് വരുന്ന കാര്യം അവർ സൂചിപ്പിച്ചു. തൊട്ടുപിന്നാലെ റേസ് ചെയർമാൻ ഡോൺ മക്കിന്റയർ സാറ്റലൈറ്റ് ഫോണിൽ വിളിച്ചു. സെപ്റ്റംബർ 21ന് അത്യാവശ്യം വലിയൊരു കൊടുങ്കാറ്റ് കടന്നുപോകുമെന്നായിരുന്നു അവരുടെ മുന്നറിയിപ്പ്. 2018ൽ എനിക്കു സമാനമായ മുന്നറിയിപ്പ് കിട്ടി ദിവസങ്ങൾക്കകമായിരുന്നു അന്നത്തെ അപകടം. അതോർത്തപ്പോൾ വീണ്ടും സമ്മർദം എന്നെ കീഴ്പ്പെടുത്തിത്തുടങ്ങി. പിടിവിട്ടുപോകാതിരിക്കാൻ ഞാൻ മുൻപേ ശീലിച്ച ശ്വസനനിയന്ത്രണ മുറകൾ പരീക്ഷിച്ചു തുടങ്ങി. ശ്വാസം ഉള്ളിലേക്കെടുത്തും സാവധാനം പുറത്തേക്കുവിട്ടും മനസ്സിനെ നിയന്ത്രണത്തിലാക്കുന്ന രീതിയാണത്. അതിൽ വിജയിച്ചു എന്നു പറയാം. 

പ്രതീക്ഷിച്ചതു പോലെ ശക്തമായ കൊടുങ്കാറ്റായിരുന്നില്ല. അതും ആശ്വാസമായി. 

മറ്റു മത്സരാ‍ർഥികൾ പടിഞ്ഞാറൻ ദിശയിലേക്കു പോയപ്പോൾ അൽപം തെക്കോട്ടു പോകാനായിരുന്നു എന്റെ തീരുമാനം. ഭൂമധ്യരേഖയിലേക്കാണ് ഇനിയുള്ള യാത്ര. ബ്രിട്ടിഷുകാരൻ സൈമൺ കർവൈൻ ആദ്യം ഭൂമധ്യരേഖ മറികടന്നതായി വിവരം കിട്ടി. തൊട്ടുപിന്നാലെ രണ്ടാമതായി ഞാനും ഭൂമധ്യരേഖ കടന്നു. 

ഭൂഗോളത്തിനു നടുവിലൂടെ മനുഷ്യൻ സാങ്കൽപികമായി വരച്ചതാണു ഭൂമധ്യരേഖയെങ്കിലും നാവികർക്ക് അതങ്ങനെയല്ല. ആദ്യമായി ഭൂമധ്യരേഖ മറികടക്കുമ്പോഴാണ് (ഇക്വേറ്റർ ക്രോസിങ്) ഒരു നാവികൻ മഹാസമുദ്രങ്ങളുടെ വ്യത്യസ്തതയിൽ സ്നാനം ചെയ്യപ്പെടുന്നത്. നാവികസേനയിൽ, ആദ്യമായി ഭൂമധ്യരേഖ മറികടക്കുന്ന നാവികർക്കായി വലിയ ചടങ്ങുതന്നെയുണ്ട്. 

നോർത്ത് അറ്റ്ലാന്റിക്കിൽനിന്നു ഭൂമധ്യരേഖ പിന്നിടുമ്പോൾ സൗത്ത് അറ്റ്ലാന്റിക് മഹാസമുദ്രത്തിലെത്തും. അവിടെനിന്ന് ആഫ്രിക്കയുടെ ഭാഗത്തേക്കാണു യാത്ര ചെയ്യേണ്ടത്. 

സൗത്ത് അറ്റ്ലാന്റിക്കിലെ ട്രിനിഡാഡ് ഐലൻഡ് ആണ് അടുത്ത ചെക്ക് പോയിന്റ്. 42–ാം ദിവസം ട്രിനിഡാഡ് ഐലൻഡിലെ ചെക്ക് പോയിന്റ് കടന്നു. രണ്ടാമതായാണ് ഇവിടവും പിന്നിട്ടത്. അതൊരു മനോഹര നിമിഷം കൂടിയായിരുന്നു. സൗത്ത് അറ്റ്ലാന്റിക്കിലെ പതിവു സാന്നിധ്യമായ പറക്കുംമീനുകൾ വരവേൽക്കാനെത്തി. 

ഇതിനിടെ വീണ്ടും എന്നെ വിഷാദം പിടികൂടി. വേണ്ടവിധത്തിലുള്ള ഹാം റേഡിയോ സൗകര്യം പോലും ഇത്തവണയില്ല. 2018ൽ കുറച്ചുകൂടി കാര്യങ്ങൾ ലളിതമായിരുന്നെങ്കിൽ ഇത്തവണ നിബന്ധനകൾ കടുകട്ടിയാക്കിയതിൽ സംഘാടകരോടും എനിക്ക് അമർഷമായി. എച്ച്എഫ് നൈറ്റ്‌വർക്കും മോശമാണ്. 1968 കാലത്ത് ഇതു സജീവമായുണ്ടായിരുന്നു. സാറ്റലൈറ്റ് വന്നതോടെ ഇവയെല്ലാം ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകാനുളള ഒരുക്കത്തിലാണ്. അതിനാൽ റേസിലെ പല നിബന്ധനകളും ആവശ്യമില്ലാത്തവയാണെന്ന് തോന്നി. 

വീട്ടിലെ ഒരു വിവരവും അറിയാൻ സൗകര്യമില്ല. ഇളയമകൻ അഭ്രനീൽ സ്കൂളിൽ പോകാൻ തുടങ്ങിയോ എന്നാണ് എനിക്കു പ്രധാനമായും അറിയേണ്ടത്. അവന്റെ ആദ്യ സ്കൂൾ ദിവസം ഞാൻ അടുത്തുണ്ടാകേണ്ടതാണ്. എനിക്ക് അതിനു പറ്റാത്തതിന്റെ വിഷമവുമുണ്ട്. 

മതിയായ കാലാവസ്ഥ അറിയിപ്പുകൾ കിട്ടാത്തതുകൊണ്ടും പ്രശ്നങ്ങളുടെ വരവായി. കടലിലെ ഉയർന്ന മർദത്തിൽ (ഹൈപ്രഷർ സോൺ) അകപ്പെട്ട ബയാനത് 3 ദിവസം കടലിൽ അനക്കമില്ലാതെ കിടന്നു. ആ പരിസരത്തെങ്ങും കാറ്റിന്റെ തരിപോലും ഉണ്ടായിരുന്നില്ല. ഇതിനിടെ രണ്ടുമൂന്നു വഞ്ചികൾ ഓവർടേക്ക് ചെയ്യുക കൂടിയുണ്ടായതോടെ എന്റെ ദേഷ്യം പിടിവിട്ടു. 

കടലിൽ അനക്കമറ്റു കിടക്കുന്ന വഞ്ചിയിൽ ഇരുന്ന് ആലോചിച്ചപ്പോഴാണ് കടൽപ്പുറ്റുകൾ എന്നു വിളിക്കുന്ന ബാർണക്കിൾസിനെക്കുറിച്ച് ഓർമ വന്നത്. അറ്റ്ലാന്റിക് കടക്കുന്ന എല്ലാ വഞ്ചികളിലും അവ ഒട്ടിപ്പിടിച്ചിട്ടുണ്ടാകും. കടൽപ്പുറ്റുകൾ വഞ്ചികളെ മാത്രമല്ല, ഭീമൻ കപ്പലുകളെപ്പോലും നശിപ്പിക്കാൻ കഴിയുന്നവയാണ്. വഞ്ചിയുടെ അടിത്തട്ടിൽ ഇവ വളർന്നു വലുതാകും. മരത്തിൽ വളരുന്ന ഇത്തിൾക്കണ്ണി പോലെ തന്നെയാണ് ഇതും. ആദ്യം ചെറുതായിട്ടാവും ഇവയുണ്ടാകുക. വളർന്നു വലുതായാൽ പിന്നെ വഞ്ചിയുടെ സഞ്ചാരം തന്നെ നിലയ്ക്കും. ഒരു പരിധി വിട്ടു വളർന്നാൽ ഇവയെ നീക്കം ചെയ്യുക എളുപ്പമല്ല. 

അതിനാൽ കടൽപ്പുറ്റുകളെ മുളയിലേ നുള്ളാൻ ഞാൻ തീരുമാനിച്ചു. കടൽ ജലത്തിനു നല്ല തണുപ്പ്. ഈ തണുപ്പിൽ കടലിലേക്കു ചാടിയാൽ തിരിച്ചു കയറാൻ പറ്റിയെന്നു വരില്ല. അതുകൊണ്ട് വഞ്ചിയിൽനിന്നു കൊണ്ടു തന്നെ ഒരു ബക്കറ്റിൽ കുറച്ചു കടൽ ജലം കോരിയെടുത്ത് ദേഹത്തേക്ക് ഒഴിച്ചു. കടലിലെ തണുപ്പും ശരീരത്തിന്റെ താപനിലയും ഏതാണ്ട് ഒരുപോലെയാകും വരെ അതു തുടർന്നു. അതോടെ തണുപ്പ് ഒരു പ്രശ്നമല്ലെന്നായി. അരയിൽ ഒരു കയർ കെട്ടി അത് വഞ്ചിയിൽ ബന്ധിച്ചു. നേരേ കടലിലേക്ക് എടുത്തുചാടി. മുങ്ങിച്ചെന്നു വഞ്ചിയുടെ അടിയിലാകെ പരതി. എന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. അടിത്തട്ടിൽ അങ്ങിങ്ങായി കടൽപ്പുറ്റുകളുണ്ട്. അവ നീക്കാനായി ഒരു കത്തി കയ്യിൽ കരുതിയിരുന്നു. ഓരോ കടൽപ്പുറ്റിനെ വീതം മുറിച്ചു മാറ്റും. കടൽപ്പരപ്പിലെത്തി ശ്വാസമെടുക്കും. വീണ്ടും മുങ്ങാംകുഴിയിട്ടു താഴേക്കു പോകും. ഇതങ്ങനെ മണിക്കൂറുകൾ നീണ്ട കനപ്പെട്ട അധ്വാനത്തിനൊടുവിൽ വഞ്ചി ക്ലീനായി. കടലിലെ തണുപ്പു ജലത്തിൽ ഞാൻ വിയർത്തില്ല എന്നു മാത്രം. അടുത്ത ഗേറ്റ് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ ആണ്. അറ്റ്ലാന്റിക്കിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടക്കുന്നതും ഇവിടെ വച്ചാണല്ലോ. പക്ഷേ, അതങ്ങനെ എളുപ്പം കടക്കാൻ സംഘാടകർ അനുവദിക്കില്ലായിരുന്നു. 

English Summary : Sunday special about golden globe race winner abhilash tomy part 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com