ADVERTISEMENT

സ്വയം വഴിവെട്ടിയും സ്വരം കടുപ്പിച്ചും ശബ്ദം ആകമാനം മാറുകയാണ്. ശബ്ദത്തേരിൽ ഗതകാല പ്രൗഢിയോടെ നാടകങ്ങൾ വീണ്ടും ശ്രോതാക്കളിലേക്ക്... 

ഒക്ടോബർ 30-ലോക ശബ്ദനാടക ദിനത്തെ മുൻനിർത്തി കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് യൂത്ത് ഫോറം ‘സർഗതീരം’ എന്ന പേരിൽ കാഴ്ചപരിമിതരായ പ്രതിഭകൾക്കായി 2 സീസണുകളിലായി സംഘടിപ്പിച്ച ഓൺലൈൻ മലയാള ശബ്ദനാടക മത്സരമാണ് പഴയകാല റേഡിയോ നാടകങ്ങളെ അനുസ്മരിപ്പിക്കും വിധം ശബ്ദത്തെ കൂടുതൽ മധുരതരമാക്കുന്നത്. മത്സരത്തിനായും അല്ലാതെയും മുപ്പതോളം നാടകങ്ങളും പത്തിലേറെ നാടകസംഘങ്ങളും അതിലേറെ സർഗധനരായ പ്രതിഭകളും ആ മത്സരത്തോടെ ജനിച്ചു.

അവരിൽ വീട്ടമ്മമാരും വിദ്യാർഥികളും അധ്യാപകരും ബാങ്ക് ഉദ്യോഗസ്ഥരും വരെയുണ്ട്. രചന, ശബ്ദാഭിനയം, എഫക്റ്റുകൾ, മിശ്രണം, സംഗീത സംയോജനം, സംവിധാനം തുടങ്ങി ഒരു ശബ്ദനാടകത്തിന്റെ നിർമാണ നിർവഹണങ്ങൾ എല്ലാം നടക്കുന്നത് പലയിടങ്ങളിൽ. അടുക്കള മുതൽ തൊഴിലിടം വരെ നീളുന്ന വേദികൾ. പല പല ശബ്ദങ്ങളൊന്നിച്ചു ചാലിച്ച ഓരോരോ കഥക്കൂട്ടുകൾ. യോജിച്ച പശ്ചാത്തല ശബ്ദങ്ങൾക്കായി പ്രകൃതിയിലും ചുറ്റിലുമുള്ള ശബ്ദങ്ങൾ ഒപ്പിയെടുത്ത് ഓരോ സീനും പരിപൂർണമാക്കുന്ന പരിശ്രമശാലികൾ.

കേരള ഗ്രാമീൺ ബാങ്ക് ക്ലാർക്ക് രാഗേഷ് മനോഹർ, ചരിത്ര അധ്യാപകനായ അനൂപ് അബ്ദുൽഖാദർ, പാദമർമ ചികിത്സകൻ നാരായണൻ കല്ലേക്കാട്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ അസിസ്റ്റന്റ്  പി.എം.ലിമേഷ് മഹാരാജാസ് കോളജ് ഇംഗ്ലിഷ് വിഭാഗം അസി.പ്രഫസർ സിമി തോമസ്, ബാങ്ക് ഓഫ് ഇന്ത്യ ക്ലാർക്ക് ഹർഷ രാഗേഷ്, പാലക്കാട് വിക്ടോറിയ കോളജ് ഒന്നാം വർഷ എംകോം വിദ്യാർഥി ശിൽപ രവിചന്ദ്രൻ, പെരുവമ്പ് സിഎ എച്ച്എസ്എസ് മലയാളം അധ്യാപിക സി.ആർ.റിജി എന്നിവർ അത്തരം കലാകാരന്മാരിൽ ചിലരാണ്. ശബ്ദമുഖരിതമായ അവരുടെ നാടകസഞ്ചാരങ്ങളും അനുഭവങ്ങളും പരിചയപ്പെടാം. 

ശബ്ദങ്ങൾ നാടകമാകുന്ന വിധം

സ്‌ക്രിപ്റ്റ് ആദ്യമേ തയാറാക്കും. ബ്രെയ്‌ലി ലിപിയിലാണ് എഴുത്ത്. ഓരോ ഡയലോഗിന്റെയും ദൈർഘ്യം സെക്കൻഡ്, മിനിറ്റ് കണക്കിൽ ധാരണയുണ്ടാകും. കഥാപാത്രങ്ങളുടെ ശബ്ദഭാവത്തോടെ സംവിധായകൻ തന്നെ ഡയലോഗ്‌സ് റിക്കോർഡ് ചെയ്ത് അയയ്ക്കും. കഥാപാത്രങ്ങൾക്കു യോജിച്ച ശബ്ദങ്ങൾ കണ്ടെത്തലാണ് അടുത്തപടി. സ്‌ക്രിപ്റ്റില്ലാതെ ഓൺ ദി സ്‌പോട് ഡയലോഗുകൾ ചെയ്യുന്ന സംവിധായകരുമുണ്ട്. സീനുകൾ അഭിനയിച്ച് അഭിനേതാക്കൾക്ക് അയച്ചു കൊടുക്കും. അതേ ശബ്ദഭാവത്തോടെ അവർ തിരിച്ചയ്ക്കുന്നതോടെ പാതിപണി തീർന്നു. 

വീട്ടിലൊരുക്കിയ മൈക്ക്, ഓഡിയോ ഇന്റർഫെയ്‌സ് എന്നിവ മുഖേന ഓൺ ദി സ്‌പോട് റിക്കോർഡ് ചെയ്യും. പലതവണ കട്ട് ചെയ്ത ശേഷമാണ് ഡയലോഗുകൾ പൂർത്തിയാക്കുന്നത്. പിന്നീട് എഡിറ്ററാണ് വോയ്‌സുകൾ മെർജ് ചെയ്യുന്നത്. നമുക്കെന്തു ചെയ്യാൻ കഴിയും, എന്തായിരിക്കണം വിഷയം, അതുണ്ടാക്കുന്ന ഇംപാക്ട് എന്തായിരിക്കും എന്നിങ്ങനെയുള്ള തോട്ട് പ്രോസസിൽ നിന്നാണു തുടക്കം. അതുകൊണ്ട് ശബ്ദം റിക്കോർഡ് ചെയ്തത് അയച്ചുകിട്ടിയാൽ ഉദ്ദേശിച്ച ഫീലുണ്ടോ എന്നു നോക്കും. ഇല്ലെങ്കിൽ അഭിനയിച്ചു കേൾപ്പിക്കും, വീണ്ടും പറയിപ്പിക്കും. പിന്നീട് എഡിറ്റർ സീൻ ബൈ സീൻ എഡിറ്റ് ചെയ്തു തിരിച്ചയയ്ക്കും. സിറ്റ്വേഷനു യോജിക്കാത്ത ശബ്ദങ്ങളുണ്ടെങ്കിൽ പിന്നെയും എടുപ്പിക്കേണ്ടി വരും. അങ്ങനെ 3-4 മാസത്തോളം ഒരു നാടക നിർമാണം നീളും. 

ഒന്നിച്ചൊരിടം വേണം

രണ്ടാൾക്കിടയിൽ ചിലപ്പോൾ രണ്ടു ശബ്ദങ്ങൾ കയറിവരും വീണ്ടും ടേക് എടുക്കും. കുക്കറിന്റെ വിസിലടി ഇല്ലാത്തപ്പോൾ കയറിവരുന്നത് ഫാനിന്റെ ശബ്ദമാകും. ഒന്നിച്ചിരുന്ന് റിക്കോർഡിങ് നടത്താൻ സ്വന്തമായൊരു സ്റ്റുഡിയോ സംവിധാനം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞങ്ങളെല്ലാവരും ചിന്തിക്കാറുണ്ട്. 

താരങ്ങളേ, ശബ്ദമാകൂ...

20-30 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഓരോ നാടകങ്ങൾക്കു പിന്നിലും കാഴ്ചപരിമിതരായ ഒരു കൂട്ടം കലാകാരന്മാരുടെ മാസങ്ങൾ നീളുന്ന സമർപ്പണമുണ്ട്.അതിലേക്കു കലാപ്രേമികളുടെ ശ്രദ്ധ തിരിഞ്ഞാലേ ആ പരിശ്രമങ്ങൾ ഫലപ്രദമാകൂ. നേരത്തെ ആകാശവാണിയിൽ റേഡിയോ നാടകങ്ങൾക്കു മഞ്ജു വാരിയരും സായ്കുമാറും അടക്കമുള്ള താരങ്ങൾ ശബ്ദം നൽകിയിട്ടുണ്ട്. അതുപോലെ ശബ്ദ നാടകങ്ങൾക്കു പൊതുജനശ്രദ്ധ ലഭിക്കാൻ സിനിമാ താരങ്ങൾ അടക്കമുള്ള സെലിബ്രിറ്റികൾ മുന്നോട്ടുവരണമെന്നാണ് ഇവരുടെ അഭ്യർഥന. 

കടമ്പകൾ താണ്ടാൻ തുണ വേണം

കാഴ്ചപരിമിതരുടെ ഉന്നമനം ലക്ഷ്യമാക്കി അരനൂറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന സംഘടയാണ് കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ്. ഏഴായിരത്തിലധികം അംഗങ്ങളുള്ള സംഘടനയിൽ എല്ലാ മേഖലയിലെയും കലാകാരന്മാരുണ്ട്. കോവിഡ് കാലത്താണ് സംഘടന ശബ്ദനാടകം ആരംഭിച്ചത്. ആദ്യ മത്സര സീസണിൽ 15 നാടകങ്ങളും 150ൽപരം കലാകാരന്മാരും പങ്കെടുത്തു. കെഎഫ്ബിയുടെ നേതൃത്വത്തിൽ സ്വന്തമായൊരു സ്റ്റുഡിയോ വേണമെന്നതു കലാകാരന്മാരുടെ കാലങ്ങളായുള്ള ആവശ്യമാണ്.

അംഗങ്ങളുടെ കഴിവിലും കലാവാസനയും കണ്ട് ആരെങ്കിലും അതിനു മുൻകയ്യെടുക്കുമെന്നാണ് പ്രതീക്ഷ. കലാകാരന്മാർക്കു പ്രൈസ് മണി മാത്രമാണു നൽകുന്നത്. അർഹമായ പ്രതിഫലം നൽകാൻ സംഘടനയ്ക്കു കഴിയുന്നില്ല. യൂട്യൂബിലാണു നാടകങ്ങൾ പുറത്തിറക്കുന്നത്. ആകാശവാണിയോ പോഡ്കാസ്റ്റ് മാധ്യമങ്ങളോ ഏറ്റെടുത്താൽ ചെറിയ തുകയെങ്കിലും കലാകാരന്മാർക്കു പ്രതിഫലം നൽകാനാകും. 

പി.ആർ.രാജേഷ് (കെഎഫ്ബി യൂത്ത് ഫോറം സെക്രട്ടറി. അസി.സെക്രട്ടറി, കനറാ ബാങ്ക്, കാരാകുറിശ്ശി. കലാസംഘാടകൻ)

ഈ മാറ്റം അനിവാര്യം

ആകാശവാണിയിൽ റേഡിയോ നാടകം പോലെ സങ്കീർണമായ ഒരു കലാരൂപത്തിനുള്ള സാധ്യത ഇനി വിരളമാണ്. അടുത്തകാലത്തായി ആകാശവാണി പ്രോഗ്രാം നിർമാണ നിർവഹണ വിഭാഗത്തിലുണ്ടായ ഉദ്യോഗസ്ഥ ശോഷണം തന്നെ കാരണം. റേഡിയോ നാടകം എന്നു പറയാനാകില്ലെങ്കിലും ശബ്ദനാടകം എന്ന നിലയിൽ ഈ കലാരൂപം നിലനിൽക്കുന്നു എന്നത് ആശ്വാസകരമാണ്. 

സംഘടനകൾ മാത്രമല്ല, ക്ലബ്ബുകളും സാംസ്‌കാരിക കൂട്ടായ്മകളും ശബ്ദനാടകരംഗത്തേക്കു കടന്നുവന്നാൽ റേഡിയോ നാടകങ്ങളെക്കാൾ ഗുണപരമായ കൂടുതൽ നല്ല സർഗാത്മക നിർമിതികൾ ഉണ്ടാകും. 

ടി.ടി.പ്രഭാകരൻ  - (ആകാശവാണി-ദൂരദർശൻ റിട്ട.പ്രോഗ്രാം അസി.ഡയറക്ടർ, സർഗതീരം സീസൺ-2 വിധികർത്താക്കളിൽ ഒരാൾ)

English Summary:

Sunday Special about voice acting by many visually impaired artists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com