കണ്ണൂർ ജില്ലയിലെ പേരാവൂരിൽ പി.ജെ.ചെറിയാൻ – എം.കെ.ത്രേസ്യാമ്മ ദമ്പതികളുടെ മകളായി ജനിച്ച് വേക്കളം യുപി സ്കൂൾ, സാന്തോം ഹൈസ്കൂൾ, എറണാകുളം സെന്റ് തെരേസാസ് കോളജ്, ഹസനാംബോ ഡെന്റൽ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം ഇന്ത്യൻ കരസേനയുടെ ദന്തൽ കോറിൽ ഡോക്ടറായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ച ലഫ്. കേണൽ ഡോ.സോണിയ ചെറിയാൻ, ഇന്ത്യൻ റെയിൻബോ – ഒരു പട്ടാളക്കാരിയുടെ ഓർമക്കുറിപ്പുകൾ, അവളവൾ ശരണം എന്നീ രണ്ടു പുസ്തകങ്ങളിലൂടെ മലയാളി വായനക്കാർക്ക് സുപരിചിതയാണിന്ന്. സൈന്യത്തിലെ ജോലിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലങ്ങോളമിങ്ങോളം പർവതസാനുക്കളിലും വനമേഖലകളിലും തീരദേശത്തും താഴ്‌വാരങ്ങളിലും മരുഭൂമികളിലുമൊക്കെ ജോലി ചെയ്ത കാലത്തെ ഡോ.സോണിയ ചെറിയാന്റെ അസാധാരണ അനുഭവങ്ങളാണ് ‘ഇന്ത്യൻ റെയിൻബോ’ എന്ന പുസ്തകത്തിലൂടെ വായനക്കാരെ വിസ്മയിപ്പിച്ചത്. അത്തരമൊരു അനുഭവമെഴുത്ത് മലയാളി വായനയെ സ്പർശിക്കുന്നത് ആദ്യമായിട്ടായിരുന്നു. അതിന്റെ സൗന്ദര്യത്തിലും ആഴത്തിലും വൈവിധ്യത്തിലും വായനക്കാർ തരിച്ചുനിന്നു. ഈ അഭിമുഖത്തിൽ സോണിയ എടുത്തുപറഞ്ഞിരിക്കുന്ന നാഗാലൻഡിലെ കെത്തോയുടേതു പോലുള്ള അപൂർവസുന്ദര വ്യക്തിശിൽപങ്ങളാൽ സമ്പന്നമാണ് ഇന്ത്യൻ റെയിൻബോയിലെ ഓരോ അനുഭവങ്ങളും. ലോകത്തിലെ ആന്തരികമായും ബാഹ്യമായും ശക്തരായ സ്ത്രീകളുടെ ആരും പറയാത്ത ജീവിതത്തെയാണ് ‘അവളവൾ ശരണം’ എന്ന രണ്ടാമത്തെ പുസ്തകത്തിലൂടെ ഡോ. സോണിയ വായനക്കാർക്കു മുന്നിലെത്തിക്കുന്നത്. ശാക്യ രാജകുമാരി യശോധര മുതൽ നാഗാലാൻഡിലെ നൈദോനുവോ വരെയുള്ള ഇരുപതു കരുത്തുറ്റ സ്ത്രീ ജീവിതങ്ങളെ ഈ പുസ്തകത്തിൽ പരിചയപ്പെടാനാകും. അവതാരികയിൽ പ്രശസ്ത എഴുത്തുകാരി കെ.ആർ.മീര എഴുതിയതു പോലെ പുസ്തകം വായിച്ചു കഴിയുമ്പോൾ ഇരുപത്തൊന്നാമത്തെ മറ്റൊരു ഉജ്വല സ്ത്രീ വ്യക്തിത്വം കൂടി വായനക്കാർക്കു മുന്നിൽ തെളിഞ്ഞുവരും. അവളവൾ ശരണം എഴുതിയ ഡോ.സോണിയ ചെറിയാൻ എന്ന അപൂർവ വനിതയുടേത്. മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ ഡോ.സോണിയ ചെറിയാൻ ജീവിതം സംസാരിച്ചപ്പോൾ...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com