ഇനി ആ ‘ബുക്കിങ്’ ഇല്ല: ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങൾ: തീർഥാടകരെ എങ്ങനെ ബാധിക്കും?
Mail This Article
സമഭാവനയുടെ സന്നിധിയായ ശബരിമലയിൽ തിരക്കു കുറയ്ക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് കൊണ്ടുവരുന്ന കടുത്ത നിയന്ത്രണങ്ങൾ തീർഥാടകരെ ദോഷകരമായി ബാധിക്കുമോ? അയ്യപ്പ ഭക്തരുടെ ഇടയിലെ പ്രധാന ചർച്ച ഇതാണ്. അടുത്ത മണ്ഡല മകരവിളക്കു കാലത്തു നടപ്പാക്കാൻ 2 തീരുമാനമാണ് ദേവസ്വം ബോർഡ് എടുത്തത്. അതിൽ ഏറ്റവും പ്രധാനം സ്പോട് ബുക്കിങ് നിർത്തലാക്കുന്നതാണ്. രണ്ടാമത്തേത് ഒരു ദിവസം ദർശനം നടത്താവുന്ന തീർഥാടകരുടെ എണ്ണം പരമാവധി 80,000 മാത്രമാക്കി പരിമിതപ്പെടുത്തുന്നതും. ശബരിമല തീർഥാടകരിൽ ഏറെയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഗുരുസ്വാമിമാരുടെ നേതൃത്വത്തിൽ വലിയ സംഘങ്ങളായാണ് ഇവർ എത്തുന്നത്. 41 ദിവസത്തെ കഠിന വ്രതം നോക്കിയാണ് വരുന്നത്. വെർച്വൽ ക്യൂ ബുക്കു ചെയ്യുമെങ്കിലും മിക്കപ്പോഴും ഒന്നും രണ്ടും പേർ ബുക്കിങ് ഇല്ലാതെ സംഘത്തിൽ ഉണ്ടാകും. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ, പന്തളം വലിയകോയിക്കൽ ക്ഷേത്രം, എരുമേലി ക്ഷേത്രം, നിലയ്ക്കൽ, പമ്പ ഗണപതികോവിൽ, വണ്ടിപ്പെരിയാർ–സത്രം എന്നിവിടങ്ങളിൽ ഇവർക്കായി ദേവസ്വം ബോർഡ് നേരത്തെ സ്പോട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. ആയിരക്കണക്കിനു തീർഥാടകരാണ് ഇത് പ്രയോജനപ്പെടുത്തി ദർശനം നടത്തിവന്നത്. വെർച്വൽ ക്യൂ ബുക്കു ചെയ്യുന്ന എല്ലാവരും ദർശനത്തിന് എത്താറില്ല. ഇതിനു പകരമാണ് സ്പോട് ബുക്കിങ് വഴി മറ്റുള്ളവർക്ക് അവസരം നൽകി വന്നത്.