ADVERTISEMENT

രാജ്യാന്തര വിപണിയിൽ റബർ വില കത്തിക്കയറുന്നതിനൊപ്പം ആഭ്യന്തര വിപണിയിലെ നിലവാരം മെച്ചപ്പെടുന്നുണ്ടെങ്കിലും സമാനതോതിലുള്ള വർധന അനുഭവപ്പെടാത്തതിൽ കർഷകർക്ക് അസംതൃപ്തി. കൊക്കോ കർഷകർക്കാകട്ടെ ഇതു വലിയ ആശ്വാസത്തിന്റെ ദിനങ്ങൾ. കയറ്റുമതി വ്യാപാരികളിൽനിന്നുള്ള ഡിമാൻഡ് വർധിച്ചതിനാൽ തേയില സംഭരണം തകൃതി. അതേസമയം, കുരുമുളകു വിപണി തുടർച്ചയായ വിലയിടിവിലാണ്. രണ്ടു മാസത്തിനിടയിൽ ക്വിന്റലിനു 10,500 രൂപയുടേതാണ് ഇടിവ്.

 കൊക്കോ

കൊക്കോ വിപണിക്കു മധുരം സമ്മാനിക്കുന്നതു ചോക്‌ലേറ്റ് നിർമാതാക്കളിൽനിന്നുള്ള കനത്ത ഡിമാൻഡാണ്. രാജ്യാന്തര വിപണിയിൽ വിലക്കയറ്റ പ്രവണത ശക്തമായി തുടരുന്നു. വില റെക്കോർഡിലാണ്. രാജ്യാന്തര ഡിമാൻഡ് സംസ്‌ഥാനത്തെ വില നിലവാരത്തെയും റെക്കോർഡ് നിലവാരത്തിലെത്തിച്ചിരിക്കുന്നു. വയനാട്ടിൽ വില കിലോഗ്രാമിന് 520 രൂപയായി. കൃഷിയുടെ തോതു കുറഞ്ഞതു സംസ്ഥാനത്തെ വിലക്കയറ്റത്തിന് അധിക കാരണമായിട്ടുണ്ട്.

 തേയില

ശൈത്യകാലമായതിനാൽ ഉത്തരേന്ത്യൻ കേന്ദ്രങ്ങളിലെ തേയില ലേലം മുടങ്ങി. ഇതു കൊച്ചിയിലെ ലേലം കൂടുതൽ സജീവമാകാൻ സഹായകമായി. ഉത്തരേന്ത്യൻ വ്യാപാരികൾ കൊച്ചി കേന്ദ്രീകരിച്ചു ചരക്കു സംഭരണം നടത്താനാണു ശ്രമിക്കുന്നത്. ഉത്തരേന്ത്യയിലെ തേയില ഫാക്‌ടറികൾ ഈ മാസം അവസാനത്തോടുകൂടിയേ തുറക്കുകയുള്ളൂ. അതിനാൽ അതുവരെ കൊച്ചിയിലെ ഡിമാൻഡ് ഉയർന്ന നിലവാരത്തിൽ തുടരുമെന്നാണു കരുതുന്നത്. ഇറാഖ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി കരാർ പാലിക്കുന്നതിനുള്ള വ്യാപാരികളുടെ തിരക്കും തേയില വിപണിയിൽ അനുഭവപ്പെടുന്നുണ്ട്. കരാർ കാലാവധി അവസാനിക്കുന്ന 31നു മുമ്പു ബാധ്യത നിറവേറ്റേണ്ട തത്രപ്പാടിലാണു വ്യാപാരികൾ.

 റബർ

ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും പ്രതികൂല കാലാവസ്‌ഥ മൂലം ടാപ്പിങ് മുടങ്ങിയതുൾപ്പെടെയുള്ള കാരണങ്ങൾ മൂലമാണു റബർ വിപണിയിലെ തുടർച്ചയായ കുതിപ്പ്. കടന്നുപോയ ആഴ്‌ചയിൽ ആർഎസ്‌എസ് 4ന്റെ ബാങ്കോക്ക് വില 19,167ൽ ആരംഭിച്ച് 20,480 രൂപയിലാണ് അവസാനിച്ചത്. 6.85% വർധന. ആർഎസ്‌എസ് 5ന്റെ ബാങ്കോക്ക് വില 19,064 ൽ ആരംഭിച്ച് 20,375 രൂപയിലേക്ക് ഉയർന്നു. 6.88 ശതമാനമാണു വർധന. 

രാജ്യാന്തര വിപണിയിലെ വൻ കുതിപ്പിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിലും അനുഭവപ്പെടുന്നതു സ്വാഭാവികം. പക്ഷേ വർധനയുടെ നിരക്ക് ആനുപാതികമായിരുന്നില്ല. കൊച്ചിയിൽ ആർഎസ്‌എസ് 4ന്റെ വില വ്യാപാരവാരത്തിന്റെ തുടക്കത്തിൽ 16,750 രൂപ മാത്രമായിരുന്നു. വാരാന്ത്യ വിലയാകട്ടെ 17,100 രൂപ. ആർഎസ്‌എസ് 5ന്റെ വില 16,350 ൽ നിന്ന് 16,700 രൂപയിലേക്കെത്തി. രാജ്യാന്തര വിലയിലെ കയറ്റവുമായി താരതമ്യപ്പെടുത്തിയാൽ ആഭ്യന്തര വിലയിലെ കയറ്റം തീരെ കുറവാണെന്നു കാണാം. കാരണം, വർധന രണ്ടു ശതമാനത്തിലൊതുങ്ങുന്നു.

 കുരുമുളക്

കുരുമുളകു വിപണിയിലെ വിലയിടിവിന്റെ കണക്ക് അതിഭീമമായിരിക്കുന്നതിനു പല കാരണങ്ങളുണ്ട്. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ വിളവെടുപ്പ് ആരംഭിച്ചതോടെ അവിടങ്ങളിൽനിന്നുള്ള കുരുമുളക് ഉത്തരേന്ത്യയിലേക്ക് എത്തുന്നതാണ് ഒരു കാരണം. സംസ്‌ഥാനത്തെ കർഷകർ വലിയ അളവിൽ കുരുമുളകു സംഭരിച്ചുവച്ചിരുന്നെങ്കിലും വിലയിടിവ് അനുഭവപ്പെട്ടതോടെ കൂട്ടമായി വിൽപനയ്‌ക്കെത്തിയതും സ്‌ഥിതി മോശമാക്കി. അനുദിനം വില കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇടിവു പ്രതീക്ഷിച്ചു വ്യാപാരികൾ ചരക്കു സംഭരണം വൈകിപ്പിക്കുന്നതും വിപണിയെ ഗണ്യമായി ബാധിക്കുന്നു.

കഴിഞ്ഞ ആഴ്‌ചയുടെ തുടക്കത്തിൽ ഗാർബിൾഡ് ഇനം കുരുമുളകിന്റെ വില കൊച്ചി വിപണിയിൽ ക്വിന്റലിന് 52,600 രൂപയായിരുന്നു. വില 51,100 വരെ പിന്നീടു താഴ്ന്നു. വാരാന്ത്യമായപ്പോഴേക്കു വില അൽപം മെച്ചപ്പെട്ട് 51,200 നിലവാരമായി. അൺഗാർബിൾഡ് ഇനത്തിന്റെ വില ക്വിന്റലിന് 50,600 രൂപയായിരുന്നെങ്കിൽ വാരാന്ത്യ വില 49,200 രൂപ മാത്രം.

 കേരോൽപന്നങ്ങൾ

കഴിഞ്ഞ വ്യാപാരവാരത്തിലുടനീളം വെളിച്ചെണ്ണ തയാർ വില കൊച്ചി വിപണിയിൽ 13,600 രൂപയിൽ തുടർന്നു; മില്ലിങ് ഇനത്തിന്റെ വില  14,100 രൂപയിലും. കൊപ്ര, പിണ്ണാക്ക് എന്നിവയുടെ വിലകളിലും മാറ്റം കണ്ടില്ല. 

പച്ചത്തേങ്ങയുടെ വിലയിൽ കയറ്റിറക്കമുണ്ടായതായി വടകരയിൽനിന്നു റിപ്പോർട്ട് ചെയ്യുന്നു. ആഴ്‌ചയുടെ തുടക്കത്തിൽ ക്വിന്റലിന് 2750 രൂപയായിരുന്ന വില 2850 നിലവാരത്തിലേക്ക് ഉയരുകയുണ്ടായി. എന്നാൽ ആ നിലവാരത്തിൽ തുടരാതെ 2800 രൂപയിലേക്കു വില താഴുന്നതാണു പിന്നീടു കണ്ടത്.

 അടയ്‌ക്ക

അടയ്‌ക്ക വിലയിൽ വർധന അനുഭവപ്പെട്ടതായാണു കാസർകോട് വിപണിയിൽനിന്നുള്ള റിപ്പോർട്ട്. പുതിയ ഇനത്തിന് അഞ്ചും പഴയതിന് എട്ടും രൂപ വർധിച്ചു. പുതിയതിന്റെ വില 340 രൂപയിലേക്ക് ഉയർന്നപ്പോൾ പഴയതിന്റെ വില 410 നിലവാരത്തിലെത്തി.

 ജാതിക്ക, ഗ്രാമ്പൂ

കൊച്ചിയിൽ ജാതിക്ക (തൊണ്ടൻ) വില 200 – 230 രൂപയിൽനിന്ന് 230 – 250 നിലവാരത്തിലേക്ക് ഉയർന്നു. തൊണ്ടില്ലാത്തതിന്റെ വില 400 – 440 നിലവാരത്തിലായിരുന്നതു 420 – 460 രൂപയിലേക്കെത്തി. ഗ്രാമ്പൂവിന്റെ അവസാന വില 960 രൂപ. 

English Summary:

Product market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com