സാമ്പത്തിക പ്രതിസന്ധി; കേരളം ഇന്ധന വില കുറയ്ക്കില്ല
Mail This Article
തിരുവനന്തപുരം ∙ പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ 2 രൂപ കുറച്ചെങ്കിലും സംസ്ഥാന സർക്കാർ വില കുറയ്ക്കില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ നികുതികൾ കൂട്ടുന്നതിനെക്കുറിച്ചല്ലാതെ കുറയ്ക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നില്ല. ഈ സാമ്പത്തിക വർഷത്തിലാണ് ഇന്ധനത്തിനു 2 രൂപ സെസ് സർക്കാർ ഏർപ്പെടുത്തിയത്. സെസും ഉയർന്ന നികുതിയും കാരണം ലീറ്ററിന് മറ്റു സംസ്ഥാനങ്ങളെക്കാൾ 10 രൂപയോളം വിലക്കൂടുതലാണ് കേരളത്തിൽ ഇന്ധനത്തിന്.
അതിനാൽ, സംസ്ഥാനാന്തര യാത്രക്കാരും ചരക്കുവാഹനങ്ങളും മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് പൊതുവെ ഇന്ധനം നിറയ്ക്കുന്നത്. ഇത് സംസ്ഥാനത്തിനു ലഭിക്കേണ്ട നികുതി ചോരാൻ ഇടയാക്കിയിട്ടുണ്ടെങ്കിലും നികുതി വരുമാനം കഴിഞ്ഞ വർഷത്തെക്കാൾ വർധിച്ചെന്നാണു ജിഎസ്ടി വകുപ്പിന്റെ കണക്ക്. 2023 ജനുവരി 31 വരെ 8,655 കോടി രൂപയാണ് ഇന്ധന നികുതിയായി ലഭിച്ചതെങ്കിൽ കഴിഞ്ഞ ജനുവരി വരെ 9,101 കോടി രൂപ ലഭിച്ചു. ഇൗ വർഷം 446 കോടി രൂപ അധികം ലഭിച്ചു. 2 രൂപ സാമൂഹിക സുരക്ഷാ സെസിനു പുറമെ കിഫ്ബിക്കായി ഒരു രൂപ സെസും സർക്കാർ പിരിക്കുന്നുണ്ട്.