ധനകാര്യസ്ഥാപനങ്ങൾക്ക് അടിയന്തര നിർദേശം; പലിശ ഈടാക്കേണ്ടത് തുക കയ്യിൽ കിട്ടിയ ശേഷം
Mail This Article
ന്യൂഡൽഹി∙ വായ്പകൾക്കു മേൽ പലിശ ചുമത്തുന്നതിൽ ബാങ്കുകൾ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ പിന്തുടരുന്ന തെറ്റായ രീതികൾ ഉടൻ അവസാനിപ്പിക്കണമെന്ന് റിസർവ് ബാങ്ക് ഉത്തരവിട്ടു. വായ്പാത്തുക ഉപയോക്താവിന്റെ അക്കൗണ്ടിൽ ലഭ്യമാക്കുന്ന തീയതിക്കു പകരം വായ്പ അനുവദിക്കുന്ന/എഗ്രിമെന്റ് ഒപ്പിടുന്ന തീയതി മുതൽ തന്നെ പലിശ ഈടാക്കുന്നത് അനുവദിക്കില്ല.
ചെക്ക് വഴി വായ്പാത്തുക നൽകുന്ന സന്ദർഭങ്ങളിൽ, അതിലെഴുതിയിരിക്കുന്ന തീയതി മുതലാണ് പല സ്ഥാപനങ്ങളും പലിശ ഈടാക്കുന്നത്. പലപ്പോഴും ഉപയോക്താവിന് ചെക്ക് കയ്യിൽ കിട്ടുന്നത് ഒട്ടേറെ ദിവസങ്ങൾ കഴിഞ്ഞിട്ടാകും.
വായ്പാ കുടിശികയുള്ള കാലയളവിലേക്ക് മാത്രം പലിശ ഈടാക്കുന്നതിനു പകരം മുഴുവൻ മാസത്തിനും പലിശ ഈടാക്കുന്നതും ശരിയല്ലെന്ന് ആർബിഐ വ്യക്തമാക്കി. ഉപയോക്താക്കളിൽ നിന്ന് അഡ്വാൻസായി ഒന്നിലേറെ വായ്പാതിരിച്ചടവ് ഗഡുക്കൾ ധനകാര്യസ്ഥാപനങ്ങൾ വാങ്ങുമെങ്കിലും മൊത്തം വായ്പാത്തുകയ്ക്കാണ് പലിശ കണക്കുകൂട്ടാറുള്ളത്. ഇതും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആർബിഐ ഉത്തരവിൽ പറയുന്നു. ഇത്തരം പ്രവണതകൾ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.