ADVERTISEMENT

അഹമ്മദാബാദ്∙ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ നിർഭാഗ്യം കൊണ്ടും കൂടെ നില്‍ക്കാൻ ആളില്ലാത്തതുകൊണ്ടും സെഞ്ചുറി നഷ്ടമായ വാഷിങ്ടൻ സുന്ദറിന്റെ നിരാശയിൽ പങ്കുചേർന്ന് ക്രിക്കറ്റ് ലോകം. രാജ്യാന്തര കരിയറിലെ നാലാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന സുന്ദറിന്, കന്നി സെഞ്ചുറി നേടാനുള്ള അവസരമാണ് ഇഞ്ചുകളുടെ വ്യത്യാസത്തിൽ നഷ്ടമായത്. സുന്ദർ 174 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 96 റൺസെടുത്തു നിൽക്കെ, മറുവശത്ത് ഇന്ത്യയ്‌ക്ക് ദ്രുതഗതിയിൽ മൂന്നു വിക്കറ്റ് നഷ്ടമായതോടെയാണ് സെഞ്ചുറിയിലെത്തും മുൻപേ സുന്ദറിന് ക്രീസൊഴിയേണ്ടി വന്നത്. ഇതോടെ താരത്തിന് നഷ്ടമായത് അർഹിച്ച സെഞ്ചുറിയും.

ഇന്ത്യൻ ഇന്നിങ്സിലെ 113–ാം ഓവർ വരെ എല്ലാം ശുഭമായിരുന്നു. എട്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർത്ത വാഷിങ്ടൻ സുന്ദർ – അക്ഷർ പട്ടേൽ സഖ്യത്തിന്റെ മികവിൽ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 363 റൺസെന്ന നിലയിലായിരുന്നു. സുന്ദർ 95 റൺസോടെയും അക്ഷർ 42 റൺസോടെയും ക്രീസിൽ.

ജോ റൂട്ട് എറിഞ്ഞ 114–ാം ഓവറിലാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. ഈ ഓവറിൽ സുന്ദറും അക്ഷറും ഓരോ സിംഗിൾ നേടി. ഓവറിലെ അവസാന പന്തിൽ ഇല്ലാത്ത സിംഗിളിനോടിയ അക്ഷർ പട്ടേൽ റണ്ണൗട്ടായി. ടെസ്റ്റിലെ കന്നി അർധസെഞ്ചുറിയിലേക്കുള്ള കുതിപ്പിൽ വീണുപോയ അക്ഷർ, 97 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം നേടിയത് 43 റൺസ്. എട്ടാം വിക്കറ്റിൽ സുന്ദറിനൊപ്പം 106 റൺസ് കൂട്ടുകെട്ട് തീർത്ത് അക്ഷർ മടങ്ങിയെങ്കിലും ഇഷാന്ത് ശർമയും മുഹമ്മദ് സിറാജും വരാനുള്ളതിനാൽ സുന്ദറിന് അനായാസം സെഞ്ചുറി പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.

എന്നാൽ, ബെൻ സ്റ്റോക്സ് എറിഞ്ഞ 115–ാം ഓവറിൽ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. സുന്ദറിനെ മറുവശത്ത് സാക്ഷിനിർത്തി ഓവറിലെ ആദ്യ പന്തിൽ ഇഷാന്തിനെ സ്റ്റോക്സ് എൽബിയിൽ കുരുക്കി. ഇതേ പരമ്പരയിൽ രവിചന്ദ്രൻ അശ്വിന് സെഞ്ചുറി നേടാൻ കൂട്ടുനിന്ന ‘അനുഭവസമ്പത്തു’മായെത്തുന്ന മുഹമ്മദ് സിറാജിലായിരുന്നു പിന്നെ പ്രതീക്ഷ. ഈ ഓവറിലെ നാലാം പന്തിൽ അതും തീർന്നു. മൂന്നു പന്തു നേരിട്ട സിറാജ് ക്ലീൻ ബൗൾഡ്! ഇന്ത്യൻ സ്കോർ 365ൽ നിൽക്കെയാണ് മൂന്നു വിക്കറ്റുകൾ നിലംപൊത്തിയത്. ഈ സമയം മറുവശത്ത് 96 റൺസുമായി കന്നി ടെസ്റ്റ് സെഞ്ചുറിക്ക് അവസരം തേടി സുന്ദറുമുണ്ടായിരുന്നു.

എന്തായാലും സുന്ദറിന്റെ സെഞ്ചുറി നഷ്ടത്തിൽ താരത്തേക്കാൾ നിരാശയാണ് മുൻ താരങ്ങൾക്കും ആരാധകർക്കും. മത്സരത്തിനു തൊട്ടുപിന്നാലെ വി.വി.എസ്. ലക്ഷ്മൺ, വീരേന്ദർ സേവാഗ്, വസിം ജാഫർ, ദിനേഷ് കാർത്തിക് തുടങ്ങിയവർ ഇതു പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

‘അദ്ദേഹം തീർച്ചയായും സെഞ്ചുറി അർഹിച്ചിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് നിരാശ തോന്നുന്നത് സ്വാഭാവികം. പക്ഷേ ഇഷാന്ത് ശർമ പുറത്തായത് വളരെ മികച്ച ഒരു പന്തിലാണ്. വാലറ്റത്തുള്ള ബാറ്റ്സ്മാനെതിരെ കൃത്യമായ ലൈനിലും ലെങ്തിലുമാണ് സ്റ്റോക്സ് ആ പന്തെറിഞ്ഞത്. ‌ഒൻപത്, പത്ത് നമ്പറുകളിൽ ബാറ്റിങ്ങിനെത്തുന്നവരെ പുറത്താക്കുന്ന പതിവുരീതിയിലാണ് ഇംഗ്ലണ്ട് ഇരുവരെയും പുറത്താക്കിയത്. പക്ഷേ, സുന്ദറിന്റെ കാര്യത്തിൽ സങ്കടം തോന്നുന്നു’ – വി.വി.എസ്. ലക്ഷ്മൺ പറഞ്ഞു.

English Summary: Washington Sundar Misses Century by a Narrow Margin Vs England in the Fourth Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com