ADVERTISEMENT

ആന്ദ്രെ റസൽ, ഷിമ്രോൺ ഹെറ്റ്മയർ, എവിൻ ലൂയിസ്, ഒഡീൻ സ്മിത്ത്... ഐപിഎൽ സീസണിൽ ബാറ്റ് കൊണ്ട് ആറാടുകയാണ് വിൻഡീസ് താരങ്ങൾ. ഈ വിൻഡീസുകാർ എങ്ങനെ ഇങ്ങനെയായി? 

ട്വന്റി20 ക്രിക്കറ്റ് ലീഗുകളിൽ ബോളർമാരുടെ പേടി സ്വപ്‌നമാണ് ഓരോ വെസ്റ്റിൻഡീസ് ബാറ്ററും. ഈ സീസൺ ഐപിഎൽ ക്രിക്കറ്റിൽ വിൻഡീസ് ബാറ്റർമാരായ ആന്ദ്രെ റസലും ഷിമ്രോൺ ഹെറ്റ്മയറും എവിൻ ലൂയിസും ഒഡീൻ സ്മിത്തുമൊക്കെ ഇതിനോടകം ബോളർമാരെ പഞ്ഞിക്കിട്ടു കഴിഞ്ഞു. ക്രിസ് ഗെയ്ൽ എന്ന പ്രതാപശാലി മടങ്ങിയിട്ടും പവർഹിറ്റർമാരുടെ പറുദീസയായി കരീബിയൻ ദ്വീപുകൾ തുടരുന്നതിനു കാരണമെന്താവും? റസലിനെപ്പോലെയുള്ളവർ ബാറ്റെടുത്താൽ സംഹാരരൂപികളായി അതിവേഗം മാറുന്നതെങ്ങനെയാണ്? 

ജീനാണേ സത്യം 

ജമൈക്ക, ബാർബഡോസ്, ട്രിനിഡാഡ് ആൻഡ് ടുബാഗോ തുടങ്ങിയ 13 ദ്വീപ് രാഷ്ട്രങ്ങളിൽ (കരീബിയൻ ദ്വീപുകൾ) നിന്നുള്ളവരാണു വിൻഡീസ് ക്രിക്കറ്റ് ടീമിലുള്ളത്. 1492ൽ ക്രിസ്റ്റഫർ കൊളംബസ് എത്തിയതോടെ കരീബിയൻ ദ്വീപുകളുടെ തലവര മാറി. യൂറോപ്യൻ രാജ്യങ്ങളുടെ നേതൃത്വത്തിൽ വൻതോതിൽ കരിമ്പുകൃഷി തുടങ്ങി. കരിമ്പുപാടങ്ങളിൽ പണിക്കായി ആഫ്രിക്കയിൽനിന്ന് അടിമകളായി എത്തിയവരുടെ പിൻമുറക്കാരാണ് ഇപ്പോഴത്തെ ദ്വീപ് നിവാസികളിൽ ഭൂരിഭാഗവും. പൊള്ളുന്ന വെയിലിൽ വിശ്രമമില്ലാതെ ജോലി ചെയ്ത പൂർവികർ നേടിയെടുത്ത ശരീരക്ഷമതയുടെ ഒരു പങ്ക് തലമുറകൾ കൈമാറി ഇപ്പോഴും കരീബിയൻ ജനതയുടെ ജീനിലുണ്ട്. ക്രിക്കറ്റർമാരുടെ കരുത്തിനു പിന്നിലെ ഒരു കാരണം ഇതാകാം. 

shimron-hetmyer
ഹെറ്റ്മയർ, ഒഡീൻ

നീന്തിത്തുടിക്കുന്നവർ 

കുട്ടിക്കാലം മുതലേ കടലിൽ നീന്തൽ അഭ്യസിക്കുന്നവരാണു വെസ്റ്റിൻഡീസുകാരിൽ ഭൂരിഭാഗവും. ഇവരുടെ ഒഴിവുസമയ വിനോദങ്ങളിൽ പ്രധാനപ്പെട്ടതും നീന്തൽതന്നെ. കൈകൾക്കും തോളുകൾക്കും കരുത്തുകൂട്ടുന്ന നീന്തൽ സ്വാഭാവികമായും ബാറ്റ് പിടിക്കുമ്പോൾ ഇവർക്കു പ്ലസ് പോയിന്റാകുന്നു. നീന്തലിലൂടെ ശ്വാസകോശത്തിനു ലഭിക്കുന്ന വികാസം ഇവരുടെ കായികക്ഷമത വർധിപ്പിക്കുന്നു. ശരീരം തടിക്കുമ്പോഴും ഫീൽഡിലും വിക്കറ്റിനിടയിലും ഓട്ടം കോംപ്രമൈസ് ചെയ്യാതിരിക്കാൻ വിൻഡീസ് ക്രിക്കറ്റർമാർക്കു കഴിയുന്നതിനു പിന്നിലെ കാരണം ഒരുപക്ഷേ, ഇതായിരിക്കും. 

ഉയരെ ഉയരെ 

പവർഹിറ്റർമാരായ വിൻഡീസ് ക്രിക്കറ്റർമാരെല്ലാം ഉയരക്കാരാണ്. ആറടി മൂന്നിഞ്ചുകാരനാണ് ഗെയ്ൽ. ആറടി നാലിഞ്ചാണു പൊള്ളാർഡിന്റെ പൊക്കം. റസലിന്റെ ഉയരം ആറടി ഒരിഞ്ച്. ആറടി രണ്ടിഞ്ചുണ്ട് എവിൻ ലൂയിസ്. ഒഡീൻ സ്മിത്ത് ആറടി. ഗുഡ് ലെങ്ത് പന്തുകൾ പോലും അനായാസം റീച്ച് ചെയ്തു ബൗണ്ടറിക്കു മുകളിലൂടെ പറത്താൻ ഉയരക്കാർക്കു കഴിയും. 

വർക്കൗട്ട്, കലിപ്‌സോ 

ജിംനേഷ്യത്തിൽ എത്ര സമയം വേണമെങ്കിലും ചെലവഴിക്കാൻ മടിയില്ലാത്തവരാണു വിൻഡീസ് ക്രിക്കറ്റർമാർ. പുഷ് അപ്പുകളും പുൾ അപ്പുകളും ഇവരുടെ തോൾക്കരുത്ത് വർധിപ്പിക്കുന്നു. 

സംഗീത, നൃത്ത ആസ്വാദകരാണു കരീബിയൻസ്. കലിപ്‌സോ സംഗീതത്തിന് അരക്കെട്ടുകൾ ചലിപ്പിച്ച് നൃത്തച്ചുവടുകൾ വയ്ക്കുന്നത് ആസ്വദിക്കുന്നവർ. ദ്രുതഗതിയിലുള്ള ചലനപരിചയം ക്രീസിലെ അതിവേഗനീക്കങ്ങൾക്കും ഇവർക്കു സഹായകമാകുന്നു. 

English Summary: West Indies batters performance relation with Gene

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com