ADVERTISEMENT

ധാക്ക ∙ ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരുക്കേറ്റ രോഹിത് ശർമയ്ക്ക്, ബംഗ്ലദേശിനെതിരെയ ധാക്കയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നഷ്ടമാകും. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡാണ് (ബിസിസിഐ) ഇക്കാര്യം അറിയിച്ചത്. നിലവിൽ മുംബൈയിൽ ചികിത്സയിലാണ് രോഹിത്. പരുക്കേറ്റ പേസ് ബോളർ നവ്ദീപ് സെയ്നിയും ടീമിൽനിന്ന് പുറത്തായി. ഇതോടെ, രണ്ടാം ടെസ്റ്റിലും കെ.എൽ.രാഹുൽ തന്നെ ഇന്ത്യയെ നയിക്കുമെന്ന് ഉറപ്പായി. ചേതേശ്വർ പൂജാരയാണ് ഉപനായകൻ. രോഹിത്തിനു പകരം ശുഭ്മൻ ഗിൽ തന്നെ രണ്ടാം ടെസ്റ്റിലും ഇന്നിങ്സ് ഓപ്പൺ ചെയ്യും. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലാണ്.

ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിനത്തിൽ സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് രോഹിത്തിന് വിരലിൽ പരുക്കേറ്റത്. പരുക്കേറ്റതിനു പിന്നാലെ നാട്ടിലേക്കു മടങ്ങിയ രോഹിത്, രണ്ടാം ടെസ്റ്റിൽ കളിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ പരുക്ക് ഭേദമാകില്ലെന്നു വ്യക്തമായതോടെയാണ് താരത്തെ ഒഴിവാക്കിയത്. ഇന്ത്യയ്ക്കു മുന്നിലുള്ള തുടർച്ചയായി പരമ്പരകളും രോഹിത്തിനെ റിസ്കെടുത്തു കളിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ബിസിസിഐയെ എത്തിച്ചു.

പരുക്കേറ്റ നവ്ദീപ് സെയ്നി, ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി ചികിത്സ തേടുമെന്ന് ബിസിസിഐ അറിയിച്ചു. മുഖ്യ പേസർമാരായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർ പരമ്പരയുടെ ഭാഗമല്ലെന്നിരിക്കെ, നവ്ദീപ് സെയ്നി കൂടി പരുക്കേറ്റ് മടങ്ങുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ആദ്യ ടെസ്റ്റിൽ കളിച്ച ഉമേഷ് യാദവും മുഹമ്മദ് സിറാജും തന്നെയാകും രണ്ടാം ടെസ്റ്റിലും കളത്തിലിറങ്ങുക. ഇവർക്കു പുറമെ ജയ്ദേവ് ഉനദ്കട്, ഷാർദൂൽ ഠാക്കൂർ എന്നിവർ ടീമിലുണ്ട്.

2023 ജനുവരിയിൽ ഇന്ത്യ ആറ് ഏകദിനങ്ങളും ആറ് ട്വന്റി20 മത്സരങ്ങളും കളിക്കുന്നുണ്ട്. ശ്രീലങ്ക, ന്യൂസീലൻഡ് എന്നീ ടീമുകൾക്കെതിരെ നാട്ടിലാണ് മത്സരങ്ങൾ. ഇതിനു പിന്നാലെ ഫെബ്രുവരി ഒൻപതു മുതൽ ഓസ്ട്രേലിയയ്‌ക്കെതിരെ നാലു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയുമുണ്ട്.

English Summary: Injured Rohit and Saini ruled out of Dhaka Test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com