ഗോള്‍ഫ് കളിച്ചു മടങ്ങുന്നതിനിടെ കാൽതെറ്റി വീണു, തലയ്ക്ക് പരുക്ക്; ഇംഗ്ലണ്ടിനെതിരെ മാക്സ്‌വെൽ ഇറങ്ങില്ല
Mail This Article
അഹമ്മദാബാദ് ∙ ലോകകപ്പിൽ സെമിഫൈനൽ പ്രതീക്ഷയുമായി മുന്നേറുന്ന ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്‌വെലിന്റെ പരുക്ക്. ഗോൾഫ് കോർട്ടിൽനിന്ന് മടങ്ങുന്നതിനിടെ കാൽതെറ്റി വീണ മാക്സ്‌വെലിന്റെ തലയ്ക്ക് പരുക്കേറ്റതായി ടീം മാനേജ്മെന്റ് അറിയിച്ചു. തിങ്കളാഴ്ച അഹമ്മദാബാദിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിൽ മാക്സ്‌വെൽ കളിക്കാൻ സാധ്യതയില്ലെന്നും ടീം വൃത്തങ്ങള്‍ വ്യക്തമാക്കി.
ഗോൾഫ് കോർട്ടിൽനിന്ന് ടീം ബസ്സിലേക്ക് എത്താനായി ചെറു വാഹനത്തിൽ (ഗോൾഫ് കാർട്ട്) ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മറിഞ്ഞുവീണ മാക്സ്‌വെലിന്റെ തല നിലത്തുതട്ടുകയായിരുന്നു. കൺകഷൻ പ്രോട്ടോക്കോൾ പ്രകാരം താരത്തിന് ഇംഗ്ലണ്ടുമായുള്ള മത്സരത്തിൽ കളിക്കാനാകില്ലെന്ന് ഓസ്ട്രേലിയൻ കോച്ച് ആൻഡ്രൂ മക്ഡൊണാൾഡ് പറഞ്ഞു. എന്നാൽ സ്ക്വാഡിൽ മാറ്റമില്ലെന്നും പ്രോട്ടോക്കോൾ പ്രകാരം ആറു മുതൽ എട്ടു ദിവസം വരെ മാക്സ്‌വെലിന് വിശ്രമം അനുവദിക്കുമെന്നും കോച്ച് വ്യക്തമാക്കി.
നെതർലൻഡ്സിനെതിരായ മത്സരത്തിൽ അതിവേഗ സെഞ്ചറി നേടിയ മാക്സ്‌വെലിന്റെ പ്രകടന മികവിൽ ഓസീസ് 309 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ 40 പന്തിൽ സെഞ്ചറി നേടിയ മാക്സ്‌വെൽ പുതിയ റെക്കോർഡും സ്വന്തമാക്കിയിരുന്നു. മാക്സ്‌വെലിന്റെ അഭാവത്തിൽ കാമറൂൺ ഗ്രീനോ മാർകസ് സ്റ്റോയിനിസോ അന്തിമ ഇലവനിൽ ഇടം നേടും.
ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങിശേഷം തിരിച്ചുവരവിന്റെ പാതയിലാണ് ഓസീസ്. പിന്നീടുള്ള നാലു മത്സരങ്ങളിലും ജയിച്ച ഓസ്ട്രേലിയ നിലവിൽ പോയിന്റ് പട്ടികയിൽ നാലാമതാണ്. സെമി ഉറപ്പാക്കാനായി അവശേഷിക്കുന്ന മത്സരങ്ങളിൽ അവർക്ക് മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിനു ശേഷം നവംബർ 7ന് അഫ്ഗാനിസ്ഥാനാണ് ഓസ്ട്രേലിയയുടെ എതിരാളി.