ADVERTISEMENT

അഹമ്മദാബാദ് ∙ സ്വന്തം മണ്ണിൽ മൂന്നാം ലോകകിരീടം ഉയർത്താമെന്ന ഇന്ത്യൻ സ്വപ്നങ്ങൾ തല്ലിക്കെടുത്തി ഓസ്ട്രേലിയ. ലോകകപ്പ് ഫൈനലിൽ ഇന്ത്യയുയർത്തിയ 241 റൺസ് വിജയലക്ഷ്യം ഓസീസ് 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സെഞ്ചറി നേടിയ ഓപ്പണർ ട്രാവിസ് ഹെഡും ക്ഷമയോടെ കളിച്ച് അർധ സെഞ്ചറി നേടിയ മാർനസ് ലബുഷെയ്നുമാണ് ഓസ്ട്രേലിയയെ ആറാം കിരീട നേട്ടത്തിലേക്കു നയിച്ചത്. ഇന്ത്യൻ ആരാധകർ നീലക്കടൽ തീർത്ത നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 6 വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ ജയം. സ്കോർ: ഇന്ത്യ – 50 ഓവറിൽ 240ന് പുറത്ത്. ഓസ്ട്രേലിയ – 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 241.

ലോകകപ്പിൽ സെമിഫൈനൽ വരെ പത്തു മത്സരങ്ങളിൽ സമ്പൂര്‍ണ ജയം നേടിയെത്തിയ ഇന്ത്യയ്ക്കു മേൽ ബോളിങ്ങിലും ബാറ്റിങ്ങിലും ആധിപത്യം പുലർത്തിയാണ് ഓസീസ് കിരീടം സ്വന്തമാക്കിയത്. തുടക്കത്തിൽ ഓസീസ് ബോളർമാർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ‌ ഇന്ത്യയുടെ ടീം സ്കോർ 240ൽ ഒതുങ്ങി. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിലെ പതർച്ചയിൽനിന്ന് ഉയർത്തെഴുന്നേറ്റ ഓസീസ് ബാറ്റർമാർ കളിയിൽ പൂർണ നിയന്ത്രണം ഏറ്റെടുത്തു. ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾ തകർന്നു. പത്തു വർഷത്തിനു ശേഷം ഐസിസി ട്രോഫി നേടുകയെന്ന ആഗ്രഹത്തിന് ഇനിയും അവധി നൽകേണ്ടിയിരിക്കുന്നു. കോടിക്കണക്കണക്കിന് ക്രിക്കറ്റ് ആരാധകർക്ക് നിരാശ നൽകിയാണ് ഈ ലോകകപ്പും അവസാനിക്കുന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കത്തിൽ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. 7 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണറാണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറിൽ സ്‌ലിപ്പിൽ വിരാട് കോലിക്ക് ക്യാച്ച് നൽകിയാണ് വാർണർ പുറത്തായത്. 15 റൺസ് നേടിയ മിച്ചൽ മാർഷിനെ ജസ്പ്രീത് ബുമ്ര വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന്‍റെ കൈകളിലെത്തിച്ചു. 4 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെയും ബുമ്ര പുറത്താക്കി. ഇന്ത്യൻ താരങ്ങളുയർത്തിയ എൽബിഡബ്ല്യു അപ്പീലിന് അനുകൂലമായി അംപയർ ഔട്ട് വിധിക്കുകയായിരുന്നു. ഇതോടെ ഓസീസ് 3ന് 47 എന്ന നിലയിലായി.

ശ്രേയസ് അയ്യരുടെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഓസ്ട്രേലിയൻ താരങ്ങൾ (ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ)
ശ്രേയസ് അയ്യരുടെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഓസ്ട്രേലിയൻ താരങ്ങൾ (ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ)

പിന്നീട് ഒന്നിച്ച ട്രാവിസ് ഹെഡ് –  മാർനസ് ലെബുഷെയ്ൻ സഖ്യം ഓസ്ട്രേലിയയെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 192 റൺസ് കൂട്ടിച്ചേർത്തു. 95 പന്തിലാണ് ഹെഡ് സെഞ്ചറി പൂർത്തിയാക്കിയത്. സ്കോർ 239ൽ നിൽക്കേ ബുമ്രയുടെ പന്തിൽ രാഹുലിന് ക്യാച്ച് നൽകി ഹെഡ് പുറത്തായി. എന്നാൽ അപ്പോഴേക്കും ഓസീസ് ജയം ഉറപ്പിച്ചിരുന്നു. 120 പന്തുകൾ നേരിട്ട ഹെഡ് 4 സിക്സും 15 ഫോറും സഹിതം 137 റൺസാണ് അടിച്ചു കൂട്ടിയത്. 110 പന്തിൽ 58 റൺസ് നേടിയ ലബുഷെയ്ൻ പുറത്താവാതെ നിന്നു. ടീമിനെ ജയത്തിലേക്കു നയിക്കാൻ ക്രീസിലെത്തിയ ഗ്ലെൻ മാക്സ്‌വെൽ 2 റൺസുമായി പുറത്താവാതെനിന്നു.

virat-kohli-india-vs-australia-final-1911
ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ബാറ്റു ചെയ്യുന്ന വിരാട് കോലി (Photo: Reuters)

ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്കായി വിരാട് കോലിയും കെ.എൽ.രാഹുലും അർധ സെഞ്ചറി കണ്ടെത്തി. സ്റ്റേഡിയത്തിലെ നീലക്കടലിനു മുന്നിൽ കത്തിക്കയറുമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഓപ്പണർമാർക്കും വാലറ്റത്തിനും മികച്ച സ്കോർ കണ്ടെത്താനാകാതെ വന്നതോടെ ഇന്ത്യ 50 ഓവറിൽ 240 റൺസിന് പുറത്തായി. 

അർധ സെഞ്ചറി നേടിയ വിരാട് കോലിയും കെ.എൽ.രാഹുലും (Photo: X/ @BCCI)
അർധ സെഞ്ചറി നേടിയ വിരാട് കോലിയും കെ.എൽ.രാഹുലും (Photo: X/ @BCCI)

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ ബോർഡിൽ 30 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അഞ്ചാം ഓവറിൽ ആദം സാംപയ്ക്ക് ക്യാച്ച് നൽകിയാണ് ഗിൽ മടങ്ങിയത്. 7 പന്തിൽ 4 റൺസാണ് താരത്തിന്റെ സംഭാവന. തകർപ്പനടികളുമായി കളം നിറഞ്ഞ നായകൻ രോഹിത് ശർമ അർധ സെഞ്ചറിക്ക് 3 റൺസ് അകലെ വീണു. 31 പന്തിൽ 47 റൺസെടുത്ത രോഹിത്ത് ട്രാവിസ് ഹെഡിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. മാക്‌സ്‌വെല്ലിന്‍റെ പന്തിൽ തുടര്‍ച്ചയായി സിക്‌സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്താവുകയായിരുന്നു.

അഹമ്മദാബാദിൽ ലോകകപ്പ് ഫൈനൽ കാണാനെത്തിയ ഇന്ത്യൻ ആരാധകർ (ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ)
അഹമ്മദാബാദിൽ ലോകകപ്പ് ഫൈനൽ കാണാനെത്തിയ ഇന്ത്യൻ ആരാധകർ (ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ)

രോഹിത്തിനു പിന്നാലെ പാറ്റ് കമ്മിൻസിന്‍റെ പന്തിൽ ശ്രേയസ് അയ്യരും പുറത്തായി. 3 പന്തിൽ 4 റൺസ് നേടിയ ശ്രേയസിന്റെ ഷോട്ട് ജോഷ് ഇംഗ്ലിസിന്റെ കൈകളിൽ കുടുങ്ങുകയായിരുന്നു. ഇതോടെ 1ന് 76 എന്ന നിലയിൽനിന്ന് 3ന് 81 എന്ന നിലയിലേക്ക് ഇന്ത്യ വീണു. സ്കോർ 148ൽ നിൽക്കേ അർധ സെഞ്ചറി നേടിയ സൂപ്പർ താരം വിരാട് കോലി പുറത്തായി. 63 പന്തിൽ 54 റൺസ് നേടിയാണ് കോലി പുറത്തായത്. ഓസീസ് നായകൻ‌ പാറ്റ് കമ്മിൻസിന്‍റെ പന്ത് ബാറ്റിൽ തട്ടി വിക്കറ്റിലേക്ക് വീഴുകയായിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയാണ് കോലി മടങ്ങിയത്. മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെയാണ് പിന്നിലാക്കിയത്.

അഹമ്മദാബാദിൽ ലോകകപ്പ് ഫൈനൽ കാണാനെത്തിയ ഇന്ത്യൻ ആരാധകർ (ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ)
അഹമ്മദാബാദിൽ ലോകകപ്പ് ഫൈനൽ കാണാനെത്തിയ ഇന്ത്യൻ ആരാധകർ (ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ)

അർധ സെഞ്ചറി നേടിയ കെ.എല്‍.രാഹുലാണ് ഇന്ത്യയെ പിന്നീട് മുന്നോട്ടു നയിച്ചത്. ടീം സ്കോർ 200 കടത്തുന്നതിൽ രാഹുലിന്റെ ഇന്നിങ്സ് നിർണായകമായി. ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകി ക്രീസിലെത്തിയ രവീന്ദ്ര ജഡേജ ആരാധകരെ നിരാശപ്പെടുത്തി. 9 റൺസ് നേടിയ ജഡേജയെ ഹെയ്സൽവുഡ് ജോഷ് ഇംഗ്ലിസിന്‍റെ കൈകളിലെത്തിച്ചു. സ്കോർ 203ൽ നിൽക്കേ രാഹുലും പുറത്തായി. 107 പന്തിൽ 66 റൺസ് നേടിയ രാഹുൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. പിന്നാലെ മുഹമ്മദ് ഷമിയും (6) ജസ്പ്രീത് ബുമ്രയും (1) പുറത്തായി. 

അഹമ്മദാബാദിൽ ലോകകപ്പ് ഫൈനൽ കാണാനെത്തിയ ഇന്ത്യൻ ആരാധകർ (ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ)
അഹമ്മദാബാദിൽ ലോകകപ്പ് ഫൈനൽ കാണാനെത്തിയ ഇന്ത്യൻ ആരാധകർ (ചിത്രം: ആർ.എസ്.ഗോപൻ ∙ മനോരമ)

പതിവു ശൈലിയിൽനിന്ന് വ്യത്യസ്തമായി പ്രതിരോധത്തിലൂന്നി കളിച്ച സൂര്യകുമാർ യാദവിന് പക്ഷേ ഏറെനേരം പിടിച്ചുനിൽക്കാനായില്ല. 28 പന്തിൽ പന്തില്‍ 18 റൺസ് നേടിയ സൂര്യകുമാർ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിന് ക്യാച്ച് നൽകി മടങ്ങി. കുൽദീപ് യാദവിനും (10) മുഹമ്മദ് സിറാജിനും (9) കാര്യമായി ഒന്നും ചെയ്യാനായില്ല. ഇന്നിങ്സിലെ അവസാന പന്തിൽ രണ്ടാം റൺസിന് ശ്രമിച്ചതോടെ കുൽദീപ് റണ്ണൗട്ടായി. ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്ക് 3 വിക്കറ്റു നേടി. ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റു വീതം വീഴ്ത്തി. മാക്സ്‌വെലും ആദം സാംപയും ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. 

ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. സെമി ഫൈനലുകൾ വിജയിച്ച അതേ പ്ലേയിങ് ഇലവനുമായാണ് ഇരു ടീമുകളും ഇറങ്ങിയത്.

English Summary:

India – Australia World Cup Final 2023, Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com