ADVERTISEMENT

അഹമ്മദാബാദ്∙ ഏകദിന ലോകകപ്പിൽ വിരാട് കോലിക്ക് ഒരു റെക്കോർഡ് കൂടി. ലോകകപ്പിൽ കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണു വിരാട് കോലി. 1743 റൺസുള്ള ഓസ്ട്രേലിയ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെയാണ് ഓസീസിനെതിരായ ലോകകപ്പ് ഫൈനലിൽതന്നെ കോലി മറികടന്നത്. ഏകദിന ലോകകപ്പ് സ്കോറിൽ കോലിക്കു മുന്നിലുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ മാത്രമാണ്. 2278 ഏകദിന ലോകകപ്പ് റൺസുകളാണു സച്ചിനുള്ളത്.

ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ താരം അർ‌ധ സെഞ്ചറി തികച്ചാണു പുറത്തായത്. 63 പന്തുകൾ നേരിട്ട വിരാട് 54 റൺസെടുത്തു മടങ്ങി. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ പന്തില്‍ കോലി ബോൾഡാകുകയായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലിനു മുൻപ് കോലിക്ക് പോണ്ടിങ്ങിനെ മറികടക്കാൻ മൂന്ന് റൺസ് കൂടി മതിയായിരുന്നു. ഫൈനലിൽ ബാറ്റിങ്ങിന് എത്തിയതിനു പിന്നാലെ കോലി പോണ്ടിങ്ങിനെ പിന്തള്ളി.

ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ സെമി ഫൈനൽ പോരാട്ടത്തിൽ കോലി 50–ാം ഏകദിന സെഞ്ചറി പൂർത്തിയാക്കിയിരുന്നു. 49 സെഞ്ചറികളുള്ള സച്ചിൻ തെൻഡുൽക്കറെ പിന്നിലാക്കിയാണ് കിങ് കോലിയുടെ കുതിപ്പ്. ഏകദിന ക്രിക്കറ്റിൽ 50–ാം സെഞ്ചറി നേടുന്ന ആദ്യ താരമാണു വിരാട് കോലി.

ന്യൂസീലൻഡിനെതിരെ കോലി നേടിയ 117 റൺസ് ലോകകപ്പ് സെമിഫൈനലിലെ ഇന്ത്യൻ താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോറാണ്. ഒരു ലോകകപ്പ് ടൂർണമെന്റിൽ കൂടുതൽ റൺസെന്ന റെക്കോർഡും കോലിയുടെ കയ്യിലാണ്. ഒരു കലണ്ടർ വർഷം 6 ഏകദിന സെഞ്ചറികളെന്ന നേട്ടം 3 തവണ സ്വന്തമാക്കിയ കോലിക്ക് ഈ നേട്ടത്തിലും എതിരില്ല. 2017, 2018, 2023 വർഷങ്ങളിലാണ് 6 സെഞ്ചറികൾ തികച്ചത്.

English Summary:

New record for Virat Kohli in ODI World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com