ADVERTISEMENT

‘നിശ്ചയദാർഢ്യവും വിജയിക്കാനുള്ള പ്രേരണയുമാണ് ഞങ്ങളെ മുന്നോട്ടുനയിക്കുന്നത്’– രണ്ട് ഏകദിന ലോകകപ്പ് നേടിയ ക്യാപ്റ്റൻ എന്ന റെക്കോർഡ് നേട്ടത്തിന്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ് പറഞ്ഞത് ഇപ്രകാരമാണ്. ഇതേ വിജയമന്ത്രമാണ് കാലങ്ങളായി ഓസ്ട്രേലിയൻ ക്രിക്കറ്റിൽ നടപ്പാക്കിവരുന്നത്. ആറാം തവണയും ലോകകിരീടത്തിൽ മുത്തമിട്ട ഓസ്ട്രേലിയയെ അതിലേക്കു നയിച്ചത് ടൂർണമെന്റിൽ ഉടനീളം അവർ വച്ചുപുലർത്തിയ നിശ്ചയദാർഢ്യമായിരുന്നു. ഒന്നരലക്ഷത്തോളം ഇന്ത്യൻ ആരാധകർ തിങ്ങിനിറഞ്ഞ ഗാലറി തങ്ങൾക്ക് എതിരാണെന്നറിഞ്ഞിട്ടും തയാറാക്കിവന്ന പ്ലാനുകൾ അണുവിട മാറാതെ നടപ്പാക്കിയാണ് ക്യാപ്റ്റൻ പാറ്റ് കമിൻസും സംഘവും ഫൈനലിൽ ഇന്ത്യയെ തോൽപിച്ചത്. മത്സരത്തിൽ നിർണായകമായ 5 ഓസീസ് തന്ത്രങ്ങൾ...

∙ പെർഫക്ട് സ്പെൽ

ടൂർണമെന്റിൽ ഇതുവരെയുള്ള മത്സരങ്ങളി‍ൽ 6 ഓവർ വീതമുള്ള സ്പെല്ലാണ് മിച്ചൽ സ്റ്റാർക്കും ഹെയ്സൽവുഡും തുടക്കത്തിൽ എറിഞ്ഞതെങ്കിൽ ഇന്നലെ ആദ്യ 13 ഓവറിനുള്ളിൽ ഇവർക്കു പുറമേ, പാറ്റ് കമിൻസ്, ഗ്ലെൻ മാക്സ്‌വെൽ, ആഡം സാംപ എന്നീ 5 ബോളർമാരെ ഓസ്ട്രേലിയ പരീക്ഷിച്ചു. 3 വിക്കറ്റും അവർ വീഴ്ത്തി.

∙ ഫീൽഡിങ് കെണി

ഫീൽഡിങ്ങിലെ ഓസ്ട്രേലിയൻ മികവ് പ്രസിദ്ധമാണെങ്കിലും ഫീൽഡ് പ്ലേസ്മെന്റുകളിൽ നടത്തിയ നിർണായക മാറ്റങ്ങളാണ് ഇന്ത്യൻ ഓപ്പണർമാരെ പിടിച്ചുകെട്ടാൻ ഓസ്ട്രേലിയയെ സഹായിച്ചത്. ആദ്യ ഓവർ മുതൽ ആക്രമിച്ചു കളിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ പിടിച്ചുകെട്ടാൻ സ്വീപ്പർ കവർ, ഡീപ് സ്ക്വയർ ലെഗ് ഫീൽഡർമാരെ തുടക്കം മുതൽ കമിൻസ് നിയോഗിച്ചു. ഇതോടെ രോഹിത്തിന്റെ പല ബൗണ്ടറി ഷോട്ടുകളും സിംഗിളിൽ ഒതുങ്ങി.

∙ കോലിയെ പൂട്ടി

ഷോർട്ട് ബോളുകളിൽ വിരാട് കോലിക്കുള്ള ബലഹീനത മുതലെടുത്താണ് ഓസീസ് പേസർമാർ പന്തെറിഞ്ഞത്. ഷോർട്ട് ബോളുകളിൽ പുൾ ഷോട്ടുകൾക്കു ശ്രമിക്കാതെ തേർഡ്മാനിലേക്കു തട്ടിയിട്ട് കോലി സിംഗിൾ എടുക്കാൻ തുടങ്ങിയതോടെ അവർ പ്ലാൻ മാറ്റി. ഓഫ് സ്റ്റംപിന് തൊട്ടുപുറത്ത് ഷോർട്ട് ബോളുകൾ എറിയാൻ തുടങ്ങി. കമിൻസ് എറിഞ്ഞ അത്തരമൊരു ഷോർട്ട് ബോൾ തേർഡ്മാനിലേക്കു കളിക്കാനുള്ള കോലിയുടെ ശ്രമം വിക്കറ്റിൽ അവസാനിച്ചു.

∙ സൂര്യയെ വീഴ്ത്തി

അവസാന ഓവറുകളിൽ അപകടകാരിയായേക്കാവുന്ന സൂര്യകുമാർ യാദവിനെതിരെയും ഓസീസിന് കൃത്യമായ പ്ലാൻ ഉണ്ടായിരുന്നു. പേസ് ബോളർമാരുടെ വേഗം ഉപയോഗപ്പെടുത്തി വിക്കറ്റിനു പുറകിലേക്കു ബൗണ്ടറി നേടുന്ന സൂര്യയ്ക്കെതിരെ സ്ലോ ഓഫ് കട്ടറുകളും സ്ലോ ബൗൺസറുകളുമാണ് ഓസീസ് പേസർമാർ എറിഞ്ഞത്. അത്തരമൊരു സ്ലോ ബൗൺസറിൽ പുറകിലേക്കു കളിക്കാനുള്ള ശ്രമത്തിനിടെയാണ് സൂര്യ ഔട്ടായതും.

∙ ഹെഡ് അറ്റാക്ക്

താരതമ്യേന കുറഞ്ഞ വിജയലക്ഷ്യമായിരുന്നെങ്കിലും തുടക്കം മുതൽ ആക്രമിച്ചു കളിക്കാനാണ് ട്രാവിസ് ഹെഡിന് ഡ്രസിങ് റൂമിൽ നിന്നു നൽകിയ നിർദേശം. ഫോമിലുള്ള ഇന്ത്യൻ പേസ് ബോളിങ് നിരയുടെ താളംതെറ്റിക്കുകയായിരുന്നു ലക്ഷ്യം. അത് ഹെഡ് ഭംഗിയായിത്തന്നെ നിർവഹിച്ചു. പേസർമാർ റൺ വഴങ്ങാൻ തുടങ്ങിയതോടെ പ്രതിരോധത്തിലായ ഇന്ത്യയ്ക്കു പിന്നീട് മത്സരത്തിലേക്കു തിരിച്ചുവരാൻ സാധിച്ചില്ല.

87

ഏകദിനത്തിൽ ഒരു ടീമിനെതിരെ കൂടുതൽ സിക്സുകളുടെ (87, ഓസ്ട്രേലിയ) റെക്കോർഡ് രോഹിത് ശർമ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെ 85 സിക്സുകൾ പറത്തിയ ക്രിസ് ഗെയ്‌ലിനെ മറികടന്നു.

597

ഒരു ഏകദിന ലോകകപ്പിൽ കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനായി രോഹിത് ശർമ. ഇത്തവണ 597 റൺസ് നേടിയ രോഹിത് ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ റെക്കോർഡാണ് (578 റൺസ്, 2019) തിരുത്തിയത്.

English Summary:

Australia locked India in the final with clear planning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com