ADVERTISEMENT

അഹമ്മദാബാദ് ∙ ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് ഫൈനലിൽ ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനം വലിയ തെറ്റായിപ്പോയെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സൂര്യകുമാർ യാദവിനു പകരം രവിന്ദ്ര ജഡേജയെ നേരത്തെ ഇറക്കിയത് ടീമിന്റെ പ്രകടനത്തെ ബാധിച്ചെന്ന് ഗംഭീർ പറഞ്ഞു. ഗംഭീറിന്റെ നിരീക്ഷണത്തിന് പിന്തുണയുമായി മുൻ പാക്ക് താരം വസീം അക്രവും രംഗത്തുവന്നിട്ടുണ്ട്.

ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസ് വിരാട് കോലിയെ വീഴ്ത്തി സ്റ്റേഡിയത്തെ നിശബ്ദമാക്കിയ നിമിഷത്തിൽ ആറാം നമ്പറിൽ ഇറങ്ങേണ്ടിയിരുന്നത് സൂര്യകുമാർ യാദവായിരുന്നു. പരുക്കേറ്റു ടീമിനു പുറത്തായ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിലാണ് സൂര്യകുമാർ സ്പെഷലിസ്റ്റ് ബാറ്ററായി ടീമിലെത്തിയത്. എന്നാൽ ആറാം നമ്പര്‍ ബാറ്ററായി ജഡേജ ക്രീസിലെത്തിയത് തങ്ങളെ അമ്പരപ്പിച്ചുവെന്ന് ഗംഭീറും അക്രവും ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.

‘‘എന്തിനാണ് സൂര്യകുമാറിനെ ഏഴാം നമ്പരിലേക്ക് മാറ്റിയതെന്നു മനസ്സിലാവുന്നില്ല. ആറാമനായി ഇറക്കാൻ ടീം മാനേജ്മെന്റിനു കഴിയുന്നില്ലെങ്കിൽ അദ്ദേഹത്തിനു പകരം മറ്റൊരാളെ കണ്ടെത്താൻ തയാറാകണം. ഏഴാമനായി ഇറങ്ങുന്നതോടെ പിന്നീടു ക്രീസിലേക്ക് വരാന്‍ ബാറ്റർമാരില്ല. ഇതോടെ സ്വഭാവികമായ രീതിയിൽ ആക്രമിച്ചു കളിക്കാനുള്ള സൂര്യയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. പ്രതിരോധത്തിലൂന്നിയതോടെ അദ്ദേഹത്തിന് സ്കോർ കണ്ടെത്താൻ പ്രയാസമായി. എന്നാൽ നേരത്തെ ഇറങ്ങിയാൽ അടുത്തതായി ജഡേജ വരാനുണ്ടെന്ന ആത്മവിശ്വാസത്തിൽ സൂര്യ നന്നായി കളിക്കാൻ സാധ്യതയുണ്ട്’’ –ഗംഭീർ പറ​ഞ്ഞു.

അവസാന ഘട്ടത്തിൽ മുഹമ്മദ് ഷമി, ബുമ്ര, സിറാജ്, കുൽദീപ് തുടങ്ങിയവരാണ് ബാറ്റിങ്ങിനുള്ളത്. എന്നാൽ ജഡേജയേപ്പോലൊരാൾ പിന്നാലെ വരാനുണ്ടെന്ന ആത്മവിശ്വാസം ആ ഘട്ടത്തിൽ പ്രധാനമായിരുന്നു. ഹാര്‍ദിക് ടീമിൽ ഉണ്ടായിരുന്നെങ്കിൽ ടീമിന്റെ തീരുമാനം ഇത്തരത്തിലാകുമായിരുന്നോ എന്നും അക്രം ചോദിക്കുന്നു. അതേസമയം ഫൈനലിൽ ആറാമനായിറങ്ങിയ ജഡേജ 22 പന്തിൽ 9 റൺസ് നേടി പുറത്താവുകയായിരുന്നു. പ്രതിരോധിച്ചു കളിച്ച സൂര്യകുമാർ 28 പന്തിൽ 18 റൺസ് നേടിയാണ് പുറത്തായത്. വാലറ്റത്തിന് കാര്യമായി ഒന്നും ചെയ്യാനാകാതെ വന്നപ്പോൾ ഇന്ത്യ 240ന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

English Summary:

'If you weren't confident of Suryakumar at No. 6 you could've picked someone else': Gambhir, Akram blast Rohit's WC move

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com