അന്നു സ്വയം ടീമിനു പുറത്തുപോകാൻ ഒരുങ്ങി, പിടിച്ചുനിർത്തിയത് ഷാറുഖ്: വെളിപ്പെടുത്തി ഗംഭീർ
Mail This Article
മുംബൈ∙ 2024 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിനു മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനൊപ്പം ചേർന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മെന്ററുടെ റോളിലാണ് ഗംഭീർ കൊൽക്കത്ത ടീമിലേക്കു മടങ്ങിയെത്തിയത്. 2011 മുതൽ 2017 വരെ ഏഴു സീസണുകളില്‍ കൊൽക്കത്തയുടെ ക്യാപ്റ്റനായിരുന്നു ഗംഭീർ. ലക്നൗ സൂപ്പർ ജയന്റ്സിനൊപ്പം രണ്ടു സീസണുകളില്‍ മെന്ററായി പ്രവർത്തിച്ച ശേഷമാണ് ഗംഭീർ കൊല്‍ക്കത്തയിലേക്കു മടങ്ങിയെത്തിയത്.
2014 സീസണിൽ ബാറ്റിങ്ങിൽ തിളങ്ങാന്‍ സാധിക്കാതിരുന്നതോടെ ടീമിനു പുറത്തിരിക്കാൻ താൻ തീരുമാനിച്ചിരുന്നതായി ഗംഭീർ പ്രതികരിച്ചു. കൊല്‍ക്കത്ത ടീം ഉടമയായ ബോളിവുഡ് താരം ഷാറുഖ് ഖാനാണ് അന്നു തന്നെ തടഞ്ഞതെന്നും ഒരു അഭിമുഖത്തിൽ ഗംഭീർ വ്യക്തമാക്കി. ‘‘2014 ഐപിഎല്ലിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ ഞാന്‍ പൂജ്യത്തിനു പുറത്തായി. നാലാം മത്സരത്തിൽ നേടിയത് ഒരു റൺ. അഞ്ചിൽ നാലു കളികളും കൊൽക്കത്ത തോറ്റു. ഈ സമയത്താണ് ഷാറുഖ് ഖാൻ എന്നോടു സംസാരിച്ചത്. ഞാൻ ടീമിനു പുറത്തുപോകാൻ ആലോചിക്കുന്ന കാര്യം അദ്ദേഹത്തോടു പറഞ്ഞു.’’
‘‘ടീമിനു വേണ്ടി ആത്മാർഥതയോടെ കളിക്കുന്നത്രയും കാലം സ്വയം പുറത്താകരുതെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. അദ്ദേഹം ഉള്ളിടത്തോളം കാലം എല്ലാ മത്സരങ്ങളിലും ഞാന്‍ കളിക്കുമെന്നും വാക്കു നൽകി. തുടർന്ന് ഞാന്‍ മൂന്നോ, നാലോ അർധ സെഞ്ചറികൾ തുടർച്ചയായി നേടി. വിജയകരമായാണ് ആ സീസണ്‍ അവസാനിപ്പിച്ചത്.’’ ഏഴു വർഷത്തിനിടെ ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഷാറുഖ് ഖാനുമായി സംസാരിച്ച ഒരേയൊരു കാര്യം ഇതാണെന്നും ഗംഭീര്‍ വ്യക്തമാക്കി.