മുഹമ്മദ് സിറാജിന് പരുക്കേറ്റിട്ടില്ല, പിന്നെന്തിന് പുറത്തിരുത്തി? കാരണം വ്യക്തമാക്കി ബിസിസിഐ
Mail This Article
വിശാഖപട്ടണം∙ താരങ്ങൾക്കു പരുക്ക് ഭീഷണി നിലനിൽക്കെയാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നത്. രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുൽ എന്നിവർ പരുക്കു കാരണം രണ്ടാം മത്സരത്തിന് ഇറങ്ങിയിരുന്നില്ല. എന്നാൽ മുഹമ്മദ് സിറാജിനെയും ഇന്ത്യ രണ്ടാം ടെസ്റ്റിന് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. താരത്തിനു പരുക്കേറ്റോ എന്ന ആശങ്കയിലായിരുന്നു ആരാധകർ. ഇക്കാര്യത്തിൽ ബിസിസിഐ നിലപാടു വ്യക്തമാക്കിയിരിക്കുകയാണ്.
പരുക്കു കാരണമല്ല മുഹമ്മദ് സിറാജിനെ പുറത്തിരുത്തി, പേസര്‍ മുകേഷ് കുമാറിനെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തിയത്. സിറാജ് അടുത്തിടെ കളിച്ച മത്സരങ്ങളുടെ ആധിക്യവും ടെസ്റ്റ് പരമ്പരയുടെ ദൈർഘ്യവും പരിഗണിച്ചാണു തീരുമാനമെന്ന് ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. രാജ്കോട്ടിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ സിറാജ് കളിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. രണ്ടാം ടെസ്റ്റിനു മുന്നോടിയായി പേസർ ആവേശ് ഖാനും ടീമിനൊപ്പം ചേർന്നിട്ടുണ്ട്.
കെ.എൽ. രാഹുലിനു പരുക്കേറ്റതോടെ ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി സിലക്ഷൻ ലഭിച്ച സർഫറാസ് ഖാന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. പരമ്പരയിൽ ആകെ അഞ്ച് മത്സരങ്ങളാണു കളിക്കാനുള്ളത്. രണ്ടാം മത്സരത്തിൽ ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ സെഞ്ചറിക്കരുത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്.