റൺ ബേബീ റൺ! രഞ്ജിയിലെ റൺവേട്ടക്കാരിൽ രണ്ടാമതുണ്ട് ’കേരളത്തിന്റെ മാസ്റ്റർ ബ്ലാസ്റ്റർ’
Mail This Article
തിരുവനന്തപുരം ∙ സ്ഥിരതയുള്ള മികവാണു മാനദണ്ഡമെങ്കിൽ ദേശീയ തലത്തിലേക്കു നേരത്തേ പരിഗണിക്കേണ്ട താരമായിരുന്നു സച്ചിൻ ബേബി. രഞ്ജി ട്രോഫിയിൽ കേരളം വീണ്ടും നോക്കൗട്ട് റൗണ്ട് കാണാതെ പുറത്താകുമ്പോഴും ലീഗ് റൗണ്ടിലെ 7 കളികളിൽ 4 സെഞ്ചറിയും 4 അർധ സെഞ്ചറിയുമായി 830 റൺസ് അടിച്ചുകൂട്ടിയ സച്ചിന്റെ ഒറ്റയാൻ പ്രകടനം തിളങ്ങി നിൽക്കുന്നു. ടൂർണമെന്റിലെ റൺവേട്ടക്കാരിൽ നിലവിൽ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ സീസണിലും 3 വീതം സെഞ്ചറിയും അർധ സെഞ്ചറിയുമായി 830 റൺസ് നേടിയ സച്ചിൻ റൺനേട്ടത്തിൽ അഞ്ചാമതായിരുന്നു. ഒരു പതിറ്റാണ്ടിലേറെയായി സീനിയർ ടീമിന്റെ നട്ടെല്ലായ സച്ചിന്റെ ക്യാപ്റ്റൻസിയിലാണ് കേരളം ചരിത്രത്തിലാദ്യമായി സെമിയിലും ക്വാർട്ടറിലും കടന്നത്. സച്ചിൻ ‘മനോരമ’യോട് സംസാരിക്കുന്നു.
കേരളം വീണ്ടും നോക്കൗട്ടിലെത്താതെ പുറത്തായി. എന്താണ് ടീമിനു സംഭവിച്ചത്?
മികച്ച കളിക്കാരുണ്ടെങ്കിലും കൃത്യസമയത്ത് എല്ലാവർക്കും ഫോം കണ്ടെത്താനായില്ല എന്നത് പ്രകടനത്തെ ബാധിച്ചു. ശക്തരായ ഉത്തർപ്രദേശിനും മുംബൈയ്ക്കും എതിരെ ഒന്നാം ഇന്നിങ്സ് ലീഡിന്റെ വക്കിലെത്തിയിട്ടാണ് പെട്ടെന്ന് തകർന്നു പോയത്. ആ കളികളിൽ ഇന്നിങ്സ് ലീഡ് നേടുകയും ബീഹാറിനെതിരായ കളിയിൽ ജയിക്കാനുമായിരുന്നെങ്കിൽ നോക്കൗട്ടിലെത്താമായിരുന്നു.
ഡേവ് വാട്മോർ പരിശീലകനായ കാലത്താണല്ലോ ടീമിന് അവിശ്വസനീയമായ ആ മാറ്റവും നേട്ടവും സംഭവിച്ചത്? അത് എന്തുകൊണ്ട് തുടരാനാകുന്നില്ല?
കളിക്കാരെ അവരുടെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ പ്രോൽസാഹിപ്പിക്കുകയും ഒന്നോ രണ്ടോ പരാജയങ്ങൾ ഉണ്ടായാലും സ്ഥാനം നഷ്ടപ്പെടില്ലെന്ന് ആത്മവിശ്വാസം പകർന്നു നൽകുകയും ചെയ്ത ശൈലിയായിരുന്നു വാട്മോറിന്റേത്.
ക്യാപ്റ്റനെന്ന നിലയിൽ എനിക്കും അന്നു പൂർണ സ്വാതന്ത്ര്യം നൽകുകയും തീരുമാനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. അതിനു ശേഷവും നമ്മുടെ ടീമും മാനേജ്മെന്റും ഒട്ടും മോശമായിരുന്നില്ല. പക്ഷേ നിർഭാഗ്യവശാൽ ഫോമിലെത്താനായില്ല. ചാംപ്യൻമാരാകാൻ കരുത്തുളള ടീമാണ് നമ്മുടേത്. അതാണു സ്വപ്നവും.
2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണല്ലോ ഈ സീസണിലെ അവസാന കളിയിൽ ടീമിനെ വീണ്ടും നയിക്കാൻ അവസരം കിട്ടിയത്?
സീനിയർ കളിക്കാരിലൊരാളെന്ന നിലയിൽ ക്യാപ്റ്റനാണെന്ന രീതിയിലുള്ള ഉത്തരവാദിത്ത ബോധത്തോടെയാണ് എപ്പോഴും കളിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനം തിരിച്ചുകിട്ടിയപ്പോഴും സമ്മർദമൊന്നുമുണ്ടായിരുന്നില്ല. ഞാൻ ആസ്വദിക്കുകയായിരുന്നു. ആന്ധ്രയ്ക്കെതിരെ ആശ്വാസജയം തലനാരിഴയ്ക്കാണു നഷ്ടമായത്.
സ്ഥിരതയുള്ള പ്രകടനം കാഴ്ചവച്ചിട്ടും ദേശീയ തലത്തിൽ അവഗണിക്കപ്പെട്ടു എന്ന തോന്നലുണ്ടോ?
കഴിഞ്ഞ തവണത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ദുലീപ് ട്രോഫി ദക്ഷിണ മേഖലാ ടീമിൽ ഇടം ലഭിച്ചത്. ഫൈനലിൽ മാത്രമാണ് കളിക്കാൻ അവസരം ലഭിച്ചത്. ചാംപ്യൻമാരാവുകയും ചെയ്തു. ഇത്തവണയും ദുലീപ് ട്രോഫിയിൽ അവസരം ലഭിക്കുമെന്നു കരുതുന്നു. മികച്ച പ്രകടനം നടത്താനായാൽ കൂടുതൽ സാധ്യതകൾ തെളിയുമെന്നു പ്രതീക്ഷിക്കുന്നു. വിജയ് ഹസാരെ ഏകദിന ചാംപ്യൻഷിപ് ചരിത്രത്തിലെ തന്നെ മികച്ച റൺ നേട്ടക്കാരിൽ 18–ാം സ്ഥാനത്തുണ്ട് ഞാൻ. ട്വന്റി20യിലും കേരളത്തിന്റെ ടോപ് സ്കോററാണ്. ഏതു ഫോർമാറ്റായാലും നന്നായി കളിക്കുക എന്നതാണു ലക്ഷ്യം.