പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ സയീദ് അഹമ്മദ് അന്തരിച്ചു
Mail This Article
ലഹോർ ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സയീദ് അഹമ്മദ് ലഹോറിൽ അന്തരിച്ചു. വിരമിച്ചതിനു ശേഷം ക്രിക്കറ്റുമായി ബന്ധമില്ലാതെ ജീവിച്ചിരുന്ന അദ്ദേഹത്തിന് 86 വയസ്സായിരുന്നു. 1958 മുതൽ 1973 വരെയുള്ള കാലയളവിൽ പാക്കിസ്ഥാനു വേണ്ടി 41 ടെസ്റ്റുകൾ കളിച്ച സയീദ് 2991 റൺസും 22 വിക്കറ്റുകളും നേടി. 5 സെഞ്ചറിയും 16 അർധ സെഞ്ചറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 1969ൽ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ മൂന്നു ടെസ്റ്റുകളിൽ ടീമിനെ നയിക്കുകയും ചെയ്തു.
ഇരുപതാം വയസ്സിൽ, 1958ൽ വെസ്റ്റിൻഡീസിനെതിരെ ബ്രിജ്ടൗൺ ടെസ്റ്റിലൂടെയാണ് സയീദ് അരങ്ങേറിയത്. ട്രിപ്പിൾ സെഞ്ചറി നേടിയ ഹനീഫ് മുഹമ്മദിനൊപ്പം (337) രണ്ടാം ഇന്നിങ്സിൽ 154 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സയീദ് (65) ടീമിന് സമനില നേടിക്കൊടുക്കുന്നതിൽ നിർണായകപങ്കു വഹിച്ചു. എന്നാൽ വിരമിക്കൽ അദ്ദേഹത്തിനു നല്ല അനുഭവമായില്ല. 1973ൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള എവേ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ മാത്രമാണ് അദ്ദേഹം കളിച്ചത്.
പരുക്കു കാരണം സിഡ്നിയിലെ രണ്ടാം ടെസ്റ്റിൽ നിന്ന് അദ്ദേഹം പിൻമാറി. എന്നാൽ പേസ് പിച്ചിൽ ഓസ്ട‍്രേലിയൻ പേസ് ബോളർ ഡെനിസ് ലിലിയെ നേരിടാനുള്ള പേടി കൊണ്ടാണ് അദ്ദേഹം പിൻമാറിയതെന്ന് വാർത്തകളുണ്ടായി. മെൽബൺ ടെസ്റ്റിൽ ലിലിയുമായി അദ്ദേഹം കലഹിച്ചിരുന്നു എന്നതും ബോർഡിന്റെ സംശയത്തിന് ആക്കം കൂട്ടി. അതോടെ നാട്ടിലേക്കു മടക്കിയയച്ച അദ്ദേഹത്തെ പിന്നീടൊരിക്കലും ടീമിലേക്കു പരിഗണിച്ചതുമില്ല.