മുഹമ്മദ് ഷമിക്കു പകരക്കാരൻ മലയാളി താരം, പ്രതിഫലം 50 ലക്ഷം രൂപ; പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റൻസ്
Mail This Article
അഹമ്മദാബാദ്∙ പരുക്കേറ്റ മുഹമ്മദ് ഷമിക്കും റോബിൻ മിൻസിനും പകരം രണ്ടു താരങ്ങളെ ടീമിലെടുത്ത് ഐപിഎൽ ടീം ഗുജറാത്ത് ടൈറ്റൻസ്. തമിഴ്നാടിനു വേണ്ടി കളിക്കുന്ന മലയാളി പേസർ സന്ദീപ് വാരിയർ, കർണാടകയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ബി.ആർ. ശരത് എന്നിവരെയാണ് ഗുജറാത്ത് ടൈറ്റന്‍സ് ടീമിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു സന്ദീപ് വാരിയർ. താരലേലത്തില്‍ ആരും സന്ദീപിനെ വാങ്ങിയിരുന്നില്ല.
ഏകദിന ലോകകപ്പിലാണ് മുഹമ്മദ് ഷമി ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. കാലിനു പരുക്കേറ്റ താരം ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാണ്. ഷമിക്ക് ഐപിഎൽ സീസണ്‍ പൂർണമായും നഷ്ടമാകുമെന്നു നേരത്തേ വ്യക്തമായിരുന്നു. പകരക്കാരനായി ഗുജറാത്തിലെത്തിയ സന്ദീപ് വാരിയർക്ക് 50 ലക്ഷം രൂപ പ്രതിഫലമായി ലഭിക്കും.
ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളിലും സന്ദീപ് കളിച്ചിട്ടുണ്ട്. ബി.ആർ. ശരത്തിന് അടിസ്ഥാന വിലയായ 20 ലക്ഷം രൂപ ഗുജറാത്ത് ടൈറ്റന്‍സ് നൽകും. കർണാടകയ്ക്കു വേണ്ടി 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 43 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണു ശരത്ത്.
ആഭ്യന്തരക്രിക്കറ്റിൽ ജാർഖണ്ഡിന്റെ താരമായ റോബിൻ മിൻസിനെ 3.60 കോടി രൂപയ്ക്കാണ് ഗുജറാത്ത് സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ മാസമുണ്ടായ വാഹനാപകടത്തിൽ താരത്തിനു പരുക്കേറ്റതോടെ കളിക്കുന്ന കാര്യം സംശയത്തിലായി. താരത്തിന് ഗുരുതര പരുക്കില്ലെന്ന് പിതാവ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഐപിഎല്ലിന്റെ തുടക്കത്തിൽ ഏതാനും മത്സരങ്ങൾ താരത്തിനു കളിക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് ഗുജറാത്ത് പകരക്കാരനെ കണ്ടെത്തിയത്.