നരെയ്ൻ ഔട്ടായത് അറിഞ്ഞില്ല, റിവ്യൂ വിളിക്കാനും മടി; പന്തിന്റെ അബദ്ധത്തിൽ ‘തല്ലുവാങ്ങി’ ഡൽഹി
Mail This Article
വിശാഖപട്ടണം∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഡിആർഎസ് അവസരം പാഴാക്കി ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത്. കൊൽക്കത്ത ഇന്നിങ്സിൽ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത വെസ്റ്റിൻഡീസ് ഓൾ റൗണ്ടര്‍ സുനിൽ നരെയ്നെ പുറത്താക്കാനുള്ള സുവർണാവസരമായിരുന്നു പന്ത് പാഴാക്കിയത്. നരെയ്ന്റെ ബാറ്റിൽ പന്ത് എഡ്ജായ കാര്യം ഋഷഭ് പന്ത് തിരിച്ചറിഞ്ഞില്ല.
കൊൽക്കത്ത ബാറ്റിങ് വെടിക്കെട്ട് തുടങ്ങിയതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. ഇഷാന്ത് ശർമയെറിഞ്ഞ നാലാം ഓവറിലായിരുന്നു സംഭവം. പന്തു പിടിച്ചെടുത്ത ഋഷഭ് പന്ത് റിവ്യൂവിന് പോകണമോ, വേണമോ എന്ന് ആലോചിക്കുകയായിരുന്നു. മറ്റു താരങ്ങൾ ആവശ്യപ്പെട്ടതോടെ താരം ആശയക്കുഴപ്പത്തിൽ ഡിആർഎസിനുള്ള സിഗ്നൽ കാണിച്ചു. അംപയർ ഇത് അംഗീകരിച്ചില്ല.
റിവ്യൂ പോകാനുള്ള സമയം കഴിഞ്ഞെന്നായിരുന്നു അംപയറുടെ മറുപടി. ഒരു സെക്കൻഡ് മാത്രം ബാക്കി നിൽക്കെയായിരുന്നു റിവ്യൂ വേണമെന്ന് പന്ത് ആവശ്യപ്പെട്ടത്. നരെയ്ൻ 13 പന്തിൽ 24 റൺസ് മാത്രമെടുത്തു നിൽക്കെയായിരുന്നു താരത്തെ പുറത്താക്കാനുള്ള അവസരം ഡൽഹിക്കു നഷ്ടമായത്. 39 പന്തുകൾ നേരിട്ട നരെയ്ൻ 85 റൺസാണ് അടിച്ചെടുത്തത്. ഏഴു വീതം സിക്സുകളും ഫോറുകളും താരം ബൗണ്ടറി കടത്തി.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത ഏഴു വിക്കറ്റ് നഷ്ടത്തിൽ 272 റൺസാണ് അടിച്ചെടുത്തത്. യുവതാരം അൻഗ്രിഷ് രഘുവംശിയും കൊൽക്കത്തയ്ക്കായി അർധ സെഞ്ചറി നേടി. 27 പന്തിൽ 54 റൺസാണു താരം നേടിയത്. മറുപടി ബാറ്റിങ്ങിൽ 17.2 ഓവറിൽ 166 റൺസെടുത്ത് ഡൽഹി പുറത്തായി. 106 റൺസ് വിജയത്തോടെ കൊൽക്കത്ത പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.